എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873
Showing posts with label കുത്തിക്കുറിക്കലുകൾ. Show all posts
Showing posts with label കുത്തിക്കുറിക്കലുകൾ. Show all posts

Sunday, March 21, 2021

അന്യമതസ്ഥന്റെ ആരാധ്യന്മാരെ വിളിച്ച് തേടലാണോ മതേതരത്വം...?

അന്തസ്സെന്ന പേരിൽ ഇന്ന് പലരും ചെയ്തുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത് പ്രസാദം സ്വീകരിച്ചതായാലും മറ്റെന്തെങ്കിലും അർപ്പിച്ചതായാലും...

  തെരഞ്ഞെടുപ്പിൽ ജയിക്കാനായി മതേതരത്വത്തിന്റെ പേര് പറഞ്ഞ് അന്യമതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലും ആരാധ്യന്മാരിലും ഭരമേൽപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത്, അല്ലാഹുവിനു പുറമേ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കലല്ല മതേതരത്വം, മറിച്ച് മറ്റു മതസ്ഥരുമായി ശാന്തിയിലും സമാധാനത്തിലും സഹവർത്തിത്വത്തിലും സഹോദര്യത്തിലും കഴിയലും അവരുടെ ആരാധകന്മാരെ നിന്ദിക്കാതിരിക്കലുമാണ് മതേതരത്വമെന്നാണ്.

  മുസ്‌ലിം ലീഗെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ മത്സരിക്കുന്ന ഇക്കൂട്ടർ, ഞാൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പിൻതലമുറക്കാരനാണ് എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും അവർ പ്രചരിപ്പിച്ചിരുന്ന ആശയാദർശങ്ങൾ കൂടി അറിയണം. അവരൊക്കെ പറഞ്ഞിരുന്നത് "ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്ലിമാണ് നാലാമത് ഞാനൊരു മുസ്‌ലിം ലീഗുകാരനുമാണ്" എന്നായിരുന്നു. ലീഗുകാരനെന്നല്ല മുസ്‌ലിമാണെങ്കിലും ഈ പറഞ്ഞതൊക്കെ ബാധകം തന്നെ.

  ഹൈന്ദവ-ക്രൈസ്തവ സ്ഥാനാർത്ഥികളാരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചതോ നമസ്കരിച്ചതോ കാണാനാകുന്നില്ല. ഒരുപക്ഷേ അവർ മുസ്‌ലിം സമുദായ നേതാക്കളെയും സ്ഥാപനങ്ങളെയും സന്ദർശിച്ചിട്ടുണ്ടാവും. പിന്നെ എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമായൊരു മതേതരത്വ ബോധം ???

  ഏകനായ റബ്ബിന് പുറമേ മറ്റാരെ വിളിച്ച് പ്രാർത്ഥിച്ചാലും സഹായം തേടിയാലും ഭരമേൽപ്പിച്ചാലും വ്യക്തമായ ശിർക്ക് തന്നെ. തെറ്റ് എന്നത് ആര് ചെയ്താലും പശ്ചാതപിച്ചാൽ നാഥൻ എല്ലാം പൊറുത്ത് കൊടുക്കുന്നവനുമാണ്.

  "രാവിലെ മുസ്ലിമായിരുന്നവൻ വൈകുന്നേരം കാഫിറായി പോവുകയും, വൈകുന്നേരം മുസ്ലിമായിരുന്നവൻ രാവിലെ കാഫിറായിപ്പോവുകയും ദുനിയാവിലെ തുച്ഛമായ ലാഭങ്ങൾക്ക് വേണ്ടി ദീനിനെ വിറ്റു കളയുകയും ചെയ്യുന്ന കാലം വരും" എന്ന് പ്രവാചകൻ (സ്വ) താക്കീത് ചെയ്തിട്ടുണ്ട്. പ്രവാചക പ്രവചനങ്ങൾ പ്രകടമായി പുലർന്നതിനുള്ള ഉദാഹരണമാണോ ചിലരുടെ കാട്ടിക്കൂട്ടലുകളെന്ന് തോന്നിപ്പോവുകയാണ്.

  ഇനി രാഷ്ട്രീയക്കാരല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നാണെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവലല്ല അജയ്യമായത് എന്നുകൂടെ ഓർമ്മപ്പെടുത്തട്ടെ...

സുഹൃത്ത് പറഞ്ഞത് പോലെ "രാവിലെ അമ്പലത്തിൽ തൊഴുത്, ഉച്ചക്ക് ചർച്ചിൽ കുമ്പസരിച്ച്, വൈകുന്നേരം പള്ളിയിൽ സലാം വീട്ടലല്ല മതേതരത്വം"

"പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും..."
[Surah Al-An'am : 162-164]

"അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?"
[Surah Al-Anbiya' : 66,67]

വിമർശിക്കാൻ വേണ്ടിയല്ല... ഓർമപ്പെടുത്താൻ വേണ്ടി... തെറ്റ് ചെയ്തവരെയും ചെയ്തവരെ പിന്താങ്ങുന്നവരെയും...


Thursday, October 29, 2020

ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു



   13 വർഷക്കാലം മക്കയിലും 10 വർഷക്കാലം മദീനയിലും പ്രബോധനം നടത്തിയ എന്റെ പ്രവാചകൻ ഒരിക്കലെങ്കിലും തന്റെ ജന്മ ദിനം ആഘോഷിക്കുകയോ തന്റെ അനുയായികളോട് അത് ആഘോഷിക്കാൻ കല്പിക്കുകയോ ചെയ്തിരുന്നു വെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


തന്റെ മുൻപ് കഴിഞ്ഞു പോയ ഏതെങ്കിലും ഒരു പ്രവാചകന്റെ ജന്മദിനം ആ തിരുദൂതർ ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക ജീവിതത്തിന് ശേഷം ഇസ്ലാമിക ലോകത്തിന് നേതൃത്വം നൽകിയ പ്രസിദ്ധരായ ഖലീഫമാരിൽ ആരെങ്കിലും ഒരാൾ പ്രവാചകന്റെ ജന്മ ദിനം ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക പത്നിമാരിൽ ആരെങ്കിലും ഒരാൾ ഇങ്ങനെ ഒരു ആഘോഷം നടത്തിയിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


ഏറ്റവും നല്ല നൂറ്റാണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ച ആദ്യ നൂറ്റാണ്ട്കളിൽ എവിടെയെങ്കിലും നബി ദിനം ആഘോഷിച്ചത് കാണുകയാണെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


മുസ്ലിം ലോകം മുഴുവൻ ആദരിക്കുന്ന പണ്ഡിതരായ ഇമാം ശാഫി, ഇമാം മാലിക്, ഇമാം അഹമദ് ബ്നു ഹമ്പൽ, ഇമാം അബൂ ഹനീഫ, ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയവരിൽ ആരെങ്കിലും നബി ദിനം ആഘോഷിക്കുകയോ അല്ലെങ്കിൽ ആഘോഷിക്കാൻ ഫത്‌വ നൽകുകയോ ചെയ്തിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പക്ഷെ മുകളിൽ പറഞ്ഞ പ്രവാചക കാലം മുതലുള്ള പണ്ഡിതന്മാരിൽ ഒരാളും തന്നെ ഇത്തരത്തിൽ ഒരു ആചാരം നടത്തിയില്ല എന്നത് കൊണ്ട് ഞാനും ഇന്ന് നബി ദിനം ആഘോഷിക്കുന്നില്ല.


من أحدث في أمرنا هذا ما ليس منه فهو رد

എന്നാണ് പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചത്. അഥവാ "ഞാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ വല്ലതും വല്ലവനും മതത്തിൽ കൂട്ടി ചേർത്താൽ അത് തള്ളികളയേണ്ടതാണ്" എന്ന്.


അപ്പൊ നബി ദിനം ആഘോഷിക്കാൻ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ നമുക്കതിന് സാധിക്കും...???


പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചക ജീവിതം മാതൃകയായി പിൻപറ്റി കൊണ്ടാണ്. അല്ലാതെ വഴികൾ മുഴുവൻ വാഹനങ്ങൾക്ക് തടസമാകും വിധം ജാഥ നടത്തിയും തോരണങ്ങൾ കെട്ടിയുമല്ല...


        ......نعوذ بالله

📝 അമീൻ തിരുത്തിയാട്


Monday, October 26, 2020

75: രണ്ടക്കങ്ങൾക്ക് പിന്നിലെ ചരിത്രം

 

  ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ കാട്ടിലെ ഒരു ഗുഹയിൽ നിന്നും മലപ്പുറം ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജി സ്വന്തം വീട്ടിലേക്ക് അതിഥിയായി മൗലാനാ അബുസബാഹ് അഹ്മമദ് അലിയെ കൊണ്ട് വന്നത് മുതൽ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. 

  ആ പണ്ഡിതനും പരിഷ്കർത്താവുമായ മഹാന്റെ സ്വപ്ന സാക്ഷാത്കാരമാണ് ടിപ്പു സുൽത്താന്റെ വീരോചിതമായ ചരിത്രമുറങ്ങുന്ന ഫാറൂഖിൽ കളകളമൊഴുകുന്ന ചാലിയാറിന്റെ ഓരത്ത് 28 ഏക്കറുള്ള ഇരുമൂളി പറമ്പിൽ വിശാലമായി വിസ്മയമായി നിലകൊള്ളുന്ന റൗളത്തുൽ ഉലൂം അറബിക് കോളേജും അനുബന്ധ സ്ഥാപനങ്ങളും.

  1942 ൽ മഞ്ചേരിക്കടുത്തുള്ള ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു റൗളത്തുൽ ഉലൂം അറബിക് കോളേജ് ആരംഭിച്ചത്. ഈ കഴിഞ്ഞ 75 വർഷങ്ങൾക്കിടക്ക് മലയാളക്കരയെ ഒന്നടങ്കം മാറ്റി മറിച്ച ഭൂരിഭാഗം പണ്ഡിതന്മാരും വാഗ്മിമാരും എഴുത്തുകാരും പ്രാസംഗികരുമെല്ലാം ഈ മഹത്തായ സ്ഥാപനത്തിന്റെ ഉൽപന്നങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. വിജ്ഞാനത്തിന്റെ പൂന്തോട്ടം എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയത് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-സാമുദായിക മേഖലകളിൽ ഒരു നാഴിക കല്ലായിരുന്നു.

  അറബി ഭാഷയിലെ ഉന്നത പഠനത്തിന് വേണ്ടി അക്കാലത്ത് മലയാളി വിദ്യാർത്ഥികൾ വെല്ലൂരിലും ഉമറാബാദിലുമുള്ള സ്ഥാപനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അത് പോലെ തന്നെ പൊന്നാനിയിലേത് പോലുള്ള പള്ളി ദർസുകളെയും. എന്നാൽ ഇത്തരം പള്ളി ദർസുകളിലെ പഠനങ്ങളിലൊന്നും തന്നെ ആധുനിക അറബി ഭാഷാ പഠനത്തിനോ, സാഹിത്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് 1942ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സർവകലാശാലയായ ഈജിപ്തിലെ അൽ-അസ്ഹറിൽ നിന്നും പഠനം പൂർത്തിയാക്കി വന്ന മാലാനാ അബുസ്സബാഹ് അഹ്മദലി സാഹിബ് അറബി ഭാഷാ പoനത്തിനായി ഒരു സ്ഥാപനം തുടങ്ങുന്നത്.

  എ.അലവി മൗലവി (മേലാറ്റൂർ) അടക്കമുള്ള 6 പേരായിരുന്നു റൗളത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. 1944 ലാണ് ആദ്യത്തെ ബാച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്സലുൽ ഉലമ പരീക്ഷ എഴുതുന്നത്. തുടർന്ന് 1944ൽ തന്നെ സൗകര്യാർത്ഥം കോളേജ് മഞ്ചേരിയിലേക്ക് മാറ്റി. 1945 ൽ മദ്രാസ് യൂണിവേഴ്സിറ്റി കോളേജിന് അംഗീകാരം നൽകുകയും ഇതോടെ കേരളത്തിലെ സർവ്വകലാശാല അംഗീകാരമുള്ള ആദ്യ അറബിക് കോളേജ് ആയി റൗളത്തുൽ ഉലൂം മാറുകയും ചെയ്തു. 1946 ജനുവരി ആറാം തിയ്യതി റൗളത്തുൽ ഉലൂമിന്റെ ആദ്യ വാർഷികാഘോഷം നടന്നു.

  കോളേജ് കൂടുതൽ ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റാൻ മൗലാനാ അബുസ്സബാഹ് അഹ്മദ് അലി സാഹിബിന് ആഗ്രഹം ഉടലെടുക്കുകയും കോഴിക്കോട് ജില്ലയിലെ ഫറോക്കിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ചെയ്തു. ഫറോക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ അദ്ദേഹം അഡ്വ.എം.വി.ഹൈദ്രോസ് സാഹിബിനെയും എം. കുഞ്ഞോയി വൈദ്യരെയും ചുമതലപ്പെടുത്തി.

  അങ്ങനെ പിശാചുക്കളുടെ വാസസ്ഥലമെന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന മാവിൻ തൈകളും പറങ്കിമാവുകളും ഉരുളൻ കല്ലുകളും മാത്രമുള്ള ഇരുമൂളി പറമ്പ് എന്ന 28 ഏക്കർ സ്ഥലത്തേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പുളിയാളി അബ്ദുല്ലക്കുട്ടി സാഹിബിന്റെതായിരുന്നു ആ സ്ഥലം. സ്ഥലം വാങ്ങുന്നതിന്റെ ആവശ്യകത മനസിലാക്കിയ അബ്ദുല്ലക്കുട്ടി ഹാജി യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സ്ഥലം വഖഫ് ചെയ്തു. അങ്ങനെ പിശാചുക്കളുടെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലത്ത് വിഞ്ഞാനത്തിന്റെ പുത്തൻ അരുണോദയത്തിന് ആരംഭം കുറിച്ചു.

  രാജാ അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവന കൊണ്ട് അറബിക് കോളേജ് കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പിന്നീട് ഫാറൂഖ് കോളേജ് സ്ഥാപിതമായി. 1957 ൽ അറബിക് കോളേജ് കേരളാ യൂണിവേഴ്സിറ്റിയോടും 1968ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയും മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയും മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും കോളേജിന് അംഗീകാരം നൽകി.

  കേരളത്തിൽ ആദ്യമായി ''പോസ്റ്റ് ഗ്രാജ്വേറ്റ് " കോഴ്സ് ആരംഭിച്ച അറബിക് കോളേജ് എന്ന പ്രശസ്തി 1984 ൽ റൗളത്തുൽ ഉലൂം അറബിക് കോളേജിനെ തേടിയെത്തി. 1990 ൽ ഈ കോഴ്സ് എം.എ പോസ്റ്റ് അഫ്സലുൽ ഉലമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 

  2 വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സും 3 വർഷത്തെ ബി.എ അഫ്സലുൽ ഉലമ കോഴ്സും 2 വർഷത്തെ പി.ജി കോഴ്സും 3 വർഷത്തെ B.Com with Islamic finance കോഴ്സും 3 വർഷത്തെ ബി.എ ഫങ്ഷണൽ അറബിക് കോഴ്സും ഇന്ന് കോളേജിലുണ്ട്. ഇവക്ക് പുറമെ 2015 മുതൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള DCA (Diploma in Computer Application) കോഴ്സും 2017 മുതൽ ഉറുദു കോഴ്സും കോളേജിൽ നടക്കുന്നു.

  2008 ൽ കോളേജിന് UGC യുടെ അംഗീകാരം ലഭിച്ചു. 2013 ൽ കോളേജിന് കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. കോളേജിന്റെ ആരംഭകാലം മുതൽക്കേ അഫ്സൽ ബോയ്സ് ഹോസ്റ്റലും 1987 മുതൽ അസ്ഹർ വിമൺസ് ഹോസ്റ്റലും പ്രവർത്തിച്ച് വരുന്നു.ഏകദേശം 15100 ൽ പരം ഗ്രന്ഥങ്ങളും 35ൽപരം ദേശീയ-അന്തർദേശീയ ആനുകാലിക പ്രസിദ്ധീകരണങ്ങളും അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ആയിരത്തോളം റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്ന അമൂല്യ ശേഖരമാണ് കോളേജിലെ അബുസ്സബാഹ് ലൈബ്രറി.

  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ആയ മൗലാനാ അബുസ്സബാഹ് മൗലവി 1971 മെയ് 30 ന്ന് റിട്ടയർ ചെയ്തു. പിന്നീട് സി.പി അബൂബക്കർ മൗലവി, അബുസ്വലാഹ് മൗലവി, പി.മുഹമ്മദ് കുട്ടശ്ശേരി മൗലവി, അബ്ദുൽ ഹമീദ് മദീനി, പി.കെ ഹുസൈൻ മടവൂർ, കെ.കെ. മുഹ് യുദ്ധീൻ ഫാറൂഖി,  ഡോ.പി.മുസ്തഫ ഫാറൂഖി തുടങ്ങിയ പ്രമുഖർ കോളേജിന്റെ പ്രിൻസിപ്പൽമാരായി. ഇപ്പോൾ 2019 മുതൽ ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി കോളേജിന്റെ പ്രീൻസിപ്പൽ സ്ഥാനം വഹിക്കുന്നു. ഈ കോളേജിന്റെ പ്രിൻസിപ്പൽമാരിൽ അബുസബാഹ് മൗലവി ഒഴികെയുള്ള എല്ലാവരും ഈ കോളേജിന്റെ തന്നെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. 

  ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിശാചുക്കളുടെ വാസസ്ഥലം എന്ന് പറഞ്ഞ് അവഗണിച്ചിരുന്ന ആ ഇരുമൂളി പറമ്പ് ഇന്ന് അറിവിന്റെ, വിജ്ഞാനത്തിന്റെ വലിയൊരു പൂന്തോട്ടമായി നിലകൊള്ളുകയാണ്... പതിനായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി കൊണ്ട്, ആയിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുത്ത് കൊണ്ട്, ഇനിയും വിജ്ഞാന ദാഹികളായ ധാരാളം തലമുറകൾക്ക് വിജ്ഞാനം പകർന്ന് നൽകാൻ ...

(2018-19 വർഷത്തെ കോളേജ് മാഗസിന്ന് വേണ്ടി എഴുതിയ ലേഖനം)

                അമീൻ തിരുത്തിയാട്






Saturday, August 15, 2020

അന്നത്തെ സ്വാതന്ത്ര്യം ഇന്നുമുണ്ടോ....?




73 വർഷങ്ങൾക്ക് മുൻപ് 1947 ഓഗസ്റ്റ് 14 ന്ന് അർദ്ധ രാത്രി ഇന്ത്യയെന്ന മഹാ രാജ്യം സ്വാതന്ത്ര്യം നേടി, എന്നാൽ 73 വർഷങ്ങൾക്കിപ്പുറം അന്ന് നമുക്കുണ്ടായിരുന്ന എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടോ...❓ അതോ നമുക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ....❓

✍️ *അമീൻ തിരുത്തിയാട്*

  ഇന്ത്യ എന്നത് ഒരു മതേതരത്വ രാജ്യമാണ്. ജാതിമത വർണ്ണങ്ങൾക്ക് അതീതമായി പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനുഷ്യർ ജീവിച്ചിരുന്ന ഒരു സുന്ദര രാഷ്ട്രം. ഏതു മനുഷ്യനും താൻ വിശ്വസിക്കുന്ന, താൻ സ്നേഹിക്കുന്ന മതം സ്വീകരിക്കാനും അത് വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അവസരം നൽകുന്ന, അവകാശം നൽകുന്ന രാജ്യം.......
എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യ അത്തരത്തിലുള്ള ഒരു രാജ്യമാണോ?? മുമ്പൊക്കെ കൂടുതൽ ആലോചിക്കാതെ ഉത്തരം പറയാമായിരുന്നുവെങ്കിൽ , ഇന്ന് നാം രണ്ടാമതൊന്ന് ചിന്തിക്കണം. നമ്മുടെ ഇന്ത്യ അങ്ങനെയാണോ??
അല്ല, ഒരിക്കലുമല്ല 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഈ ഇന്ത്യയെന്ന രാജ്യത്ത് ഹിന്ദുവിനെയും മുസൽമാനെയും ക്രൈസ്തവനെയും ഒരുമിച്ചു നിർത്തിയിരുന്നുവെങ്കിൽ, ഇന്ന് ഈ രാജ്യത്തെ ഒരുമിച്ചു നിർത്തേണ്ടവർ തന്നെയാണ് ഇതിനെ ഭിന്നിപ്പിക്കുന്നത്.
മറ്റുള്ളവന്റെ  വിശ്വാസത്തെ സംരക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ടല്ലേ സ്വന്തം മതത്തിൽ പെട്ട വ്യക്തി തന്നെ മഹാനായ ആ വിശാല മനസ്കന് നേരെ നിറയൊഴിച്ചത്. അന്ന് തുടങ്ങിവെച്ച ആ വിദ്വേഷം ഇന്ന് ഇന്ത്യൻ മണ്ണിലെ തീൻമേശകളിൽ പോലും നമുക്ക് കാണാൻ സാധിക്കുന്നു.
ഇന്ത്യൻ മണ്ണിൽ നടമാടിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങൾക്കും ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും എതിരെ പ്രവർത്തിച്ചു പോന്നിരുന്ന പ്രസിദ്ധ എഴുത്തുകാരനായ ഡോക്ടർ എംഎം കൽബുർഗി വെടിയുണ്ടകൾക്ക് ഇരയായി, നരേന്ദ്ര ദബേൽക്കറും ഗോവിന്ദ് പൻസാരെ യും വധിക്കപ്പെട്ടു. പെരുമാൾ മുരുഗനെ കൊണ്ട് എഴുത്തു നിർത്തിച്ചു. യു ആർ അനന്തമൂർത്തിയോട് പാക്കിസ്ഥാനിൽ പോകാൻ കല്പിച്ചു. ഫാഷിസത്തിനെതിരെ ആഞ്ഞടിച്ച പത്രപ്രവർത്തകയായ ഗൗരിലങ്കേഷ് വധിക്കപ്പെട്ടു. അക്രമങ്ങളും അതിക്രമങ്ങളും ഇല്ലാതെ സമാധാനം ലഭിക്കേണ്ടുന്ന ഇടങ്ങളായ ക്യാമ്പസുകളിൽ പോലും ഫാസിസ്റ്റ് തീ ആളിക്കത്തി. വിജ്ഞാനം തേടുന്നതോടൊപ്പം അധാർമികതകൾക്കും അക്രമരാഹിത്യത്തിനുമെതിരെ പോരാടിയിരുന്ന നജീബും, ജിഷ്ണുപ്രണോയ് യും ഇന്ന് കാണാമറയത്തായി...
ഒരു ജനത എന്ത് കഴിക്കുന്നു എന്നതിന് പകരം എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന്  അന്വേഷിക്കേണ്ട രാഷ്ട്രീയ ഭരണകൂടങ്ങൾ സാധാരണക്കാരന്റെ  അടുക്കളയിലേക്കും തീൻമേശയിലേക്കും വരെ കടന്നു വന്നു. മാംസം വാങ്ങി എന്ന കാരണത്താൽ ജുനൈദ് എന്ന ബാലൻ മൃഗീയമായി കൊലചെയ്യപ്പെട്ടു. തൻറെ വീട്ടിൽ തന്റെ  കൃഷിപ്പണിക്കും ഉപജീവനത്തിനുമായി പശുവിനെ വളർത്തി എന്ന കാരണത്താൽ ധാരാളം മനുഷ്യജീവനുകൾ നടുറോഡിലും വയൽകരകളിലും  പൊലിഞ്ഞു.
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് എന്തും കഴിക്കാനുള്ള അവകാശമില്ലേ.... പിന്നെ എന്തുകൊണ്ടാണ് ജുനൈദ് കൊല്ലപ്പെട്ടത്?? എന്തുകൊണ്ടാണ് എത്രയോ മുഹമ്മദ് അഖ്ലാഖുമാർ  കൊലചെയ്യപ്പെട്ടത്??
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് തൻറെ ആശയങ്ങൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവകാശമില്ലേ? പിന്നെ എന്തുകൊണ്ടാണ് ഗൗരിലങ്കേഷും ഗോവിന്ദ പൻസാരെയും വധിക്കപ്പെട്ടത്?? 1947 ആഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ എന്ന ഈ രാജ്യത്തിന് തന്നെയല്ലേ സ്വാതന്ത്ര്യം ലഭിച്ചത്??? എന്തുകൊണ്ടാണ് ഇന്ത്യ മഹാരാജ്യത്ത് സാക്കിർ നായിക്കിനെ പോലുള്ള മുസ്ലിം പണ്ഡിതന്മാർക്ക് നേരെ യുഎപിഎ പോലുള്ള ജാമ്യമില്ലാവകുപ്പ് ചുമത്തിയത്?? കാരണം അവരെല്ലാം ചെയ്തത്, ഗൗരിലങ്കേഷും ഗോവിന്ദ പൻസാരയും ചെയ്തത് ഫാസിസ്റ്റ് അക്രമങ്ങൾക്കെതിരെ ശബ്ദിച്ചു എന്നതായിരുന്നു. എന്ത് കൊണ്ടാണ് കേന്ദ്ര സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നടത്തികൊണ്ടിരുന്ന ഒരുപാട് വിദ്യാർത്ഥികളുടെ പേരിൽ അന്യായമായി യുഎപിഎ ചുമത്തിയത്...? ഈ രാജ്യത്ത് ഇത്രയും കാലം ഒരമ്മ പെറ്റ മക്കളെ പോലെ സഹോദരങ്ങളായി ജീവിച്ച ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ അകറ്റി, മുസ്‌ലിം മത വിഭാഗക്കാർക്ക് മാത്രം ഇവിടെ പൗരത്വം നൽകില്ല എന്ന് പറഞ്ഞത് ചോദ്യം ചെയ്തതിനാലാണോ...? അതിനാലാണോ അവരെ ആണെന്നോ പെണ്ണെന്നോ നോക്കാതെ, മാനുഷിക പരിഗണന പോലും നൽകാതെ ചവിട്ടിയരച്ചത്?? അനീതിക്കെതിരെ, അക്രമത്തിനെതിരെ അവർ ആഞ്ഞടിച്ചു.. അപ്പോൾ അവരുടെ മതം നോക്കി, വിശ്വാസം നോക്കി അവരുടെ ശിക്ഷാ വിധിയും പ്രഖ്യാപിക്കപ്പെട്ടു. എം എം അക്ബറും സാക്കിർ നായിക്കും ചെയ്തത് തെറ്റാണെങ്കിൽ  അതിലും വലുതല്ലേ  ഇന്ന്  പലരും ചെയ്തുകൊണ്ടിരിക്കുന്നത്?? എന്തുകൊണ്ടെ അവരൊന്നും ശിക്ഷിക്കപ്പെടാത്തത്??
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരം ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രബോധനം ചെയ്യാനും അവകാശമുണ്ട്, പിന്നെ എങ്ങനെയാണ് എം എം അക്ബറും സാക്കിർനായികും കുറ്റവാളികൾ ആകുന്നത്?? ഭാരതം എന്ന് പറയുന്നത് ഒരു മതേതരത്വ രാജ്യമാണ്, സാകിർ നായിക്കും എം എം അക്ബറും പ്രബോധനം ചെയ്തത് സമാധാനത്തിന്റെ മതവും....
ഇസ്ലാം എന്ന മതം ഒരിക്കലും ഒരാളെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്നില്ല, പരിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ തന്നെ നമുക്കത് കാണാൻ കഴിയും
لا إكراه فى الدين
(മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല 2:156) കൂടാതെ ഇസ്ലാം പഠിപ്പിക്കുന്നത് നിങ്ങൾ മറ്റു മതസ്ഥരെയും അവരുടെ ദൈവങ്ങളെ വിമർശിക്കരുത് എന്നുമാണ്. പിന്നെ എങ്ങനെയാണ് ഇസ്ലാമിക പ്രബോധകർ മതേതരത്വത്തിന് എതിരാകുന്നത്? വളരെയധികം ഖേദകരമായത്, ഈ കൊച്ചുകേരളത്തിലെ ഒരു മുഖ്യമന്ത്രിപോലും കാര്യമറിയാതെ എംഎം അക്ബറിനെതിരെ പ്രതികരിച്ചു എന്നതാണ്.
  എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണമോ തീവ്രവാദ ആക്രമണമോ ഉണ്ടാവുകയും  അതിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളി ഒരു മുസ്ലിം നാമധാരിയാണെന്നറിയുകയും ചെയ്താൽ അവിടെയെല്ലാം സമാധാനത്തിനും ശാന്തിക്കും സാഹോദര്യ സഹവർത്തിത്വത്തിനും മാത്രം പ്രാധാന്യം നൽകുന്ന ഇസ് ലാമിനെ കുറ്റക്കാരനും ഭീകരവാദത്തിന്റെ മതവുമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ഇന്ന് നമുക്ക് കാണാനാവുന്നത്.
  2019 മാർച്ച് 15 വെള്ളിയാഴ്ച നൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുള്ള അൽനൂർ മസ്ജിദിലും ലിൻവുഡ് മസ്ജിദിലും ജുമുഅ നമസ്കാരത്തിനായി ഒരുമിച്ച് കൂടിയ വിശ്വാസികൾക്ക് നേരെ നടന്ന ഭീകരാക്രമണം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആക്രമണത്തോടൊപ്പം തന്നെ ഇരുപത്തൊൻപതുകാരനായ ബ്രെന്റൺ റ്റെറന്റ് താൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ തത്സമയം കാണിച്ചു എന്നതും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മാലോകർ ഒരു ഞെട്ടലോടെയാണ് മനസിലാക്കിയത്. താൻ എന്തിനാണ് ഇത്തരം നീചമായ ഒരു പ്രവർത്തനത്തിന് തയ്യാറാകുന്നത് എന്ന് ഈ യുവാവ് തന്റെ ക്രൂര കൃത്യത്തിന് ഏതാനും സമയം മുമ്പ് പുറത്തിറക്കിയ എഴുപത്തി മൂന്നോളം പുറങ്ങളുള്ള തന്റെ മാനിഫെസ്‌റ്റോയിൽ പറയുന്നുണ്ട്.
ഈ ലോകത്ത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും വളർച്ച യൂറോപ്യൻ ഭാവിയെ ബാധിക്കുമെന്നും അതിനാൽ ഇസ്ലാമിനെ ഇല്ലായ്മ ചെയ്യണമെന്നുമാണ് ആ മാനിഫെസ്‌റ്റോയുടെ രത്ന ചുരുക്കം...
എന്നിട്ട് ആ യുവാവ് ഇസ്ലാമിനെ ഇല്ലായ്മ ചെയ്യാനായി തെരഞ്ഞെടുത്ത സ്ഥലമാകട്ടെ സമാധാനത്തിന്റെ ഗേഹങ്ങളായ പള്ളികളെയും.
  മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ പോലും ഇസ്‌ലാംഭീതിയും വെറുപ്പും വളർത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യം ഗൗരവതരമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല. പരിശുദ്ധ ഖുർആനിലെ വചനങ്ങൾ തെറ്റായി ഉദ്ധരിച്ചും നബിജീവിതത്തിലെ സംഭവങ്ങൾക്ക് അവയ്ക്കില്ലാത്ത വ്യാഖ്യാനങ്ങൾ നൽകിയും ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് അവർക്കിഷ്ടമില്ലാത്ത ഒരു ആശയത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല; ബഹുസ്വരതയുടേതായ നമ്മുടെ സംസ്കാരത്തിന്റെ കടയ്ക്ക് കത്തി വെച്ച് വലിയ സാമൂഹ്യവിപത്തിന് വഴി മരുന്നിടുക കൂടിയാണ് അവർ ചെയ്യുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. കേരളത്തിലും ഇസ്‌ലാം ഭീതിയും വെറുപ്പും വളർത്തുവാൻ മുന്നിൽ നിൽക്കുന്നത് യുക്തിവാദികളെന്ന് സ്വയം വിളിക്കുന്ന നാസ്തികരാണ്. അവർ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ഇസ്‌ലാം വെറുപ്പ് പ്രസരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള  ഒരു വിഭാഗം ആളുകൾ.....
  ഖുർആനോ നബിവചനങ്ങളോ ഒരു തവണ പോലും വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്ന ഇവർ ഖുർആൻ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും ഉദ്ധരിച്ച് ഇസ്‌ലാമിലെ ഭീകരതയെ നിർധരിക്കുന്നത് കണ്ടാൽ അല്പമെങ്കിലും  വിവരമുള്ളവരെല്ലാം മൂക്കത്ത് വിരൽ വെച്ച് പോകും... എന്തുകൊണ്ടാണ് ഇസ്ലാം ഇത്രയധികം വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.??
  ഇന്ന് ഇസ്ലാമിനെ പറ്റി അപവാദ പ്രചരണം നടത്തുന്നവരും അതിനെ മനസ്സിലാക്കാത്തവരും ആ മതത്തെപ്പറ്റി മനസ്സിലാക്കാനും ആ മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിനെപ്പറ്റി പഠിക്കാനും അൽപമെങ്കിലും മനസ്സ് കാണിക്കേണ്ടതുണ്ട്..
  ആവശ്യമായി വന്നാൽ അമുസ്ലിമിന് പോലും സ്വത്തവകാശം നൽകണമെന്നും തന്റെ അയൽവാസി ഏത് മതസ്ഥനാണെങ്കിലും അവൻ വിശന്നിരിക്കെ വയറു നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്നും പഠിപ്പിച്ച പ്രവാചകന്റെ മതം, ഒരാളെ അന്യായമായി വധിക്കുന്നത് ലോകത്തെ മുഴുവൻ വധിച്ചു കളഞ്ഞതിന് തുല്യമാണെന്ന് പഠിപ്പിച്ച അതേ മതം, അന്യ മതസ്ഥരുടെ ചിഹ്നങ്ങളെയും അവരുടെ ദൈവങ്ങളെയും നിങ്ങൾ പരിഹസിക്കരുത് എന്ന് താക്കീത് നൽകിയ അതേ മതം, ദാനധർമ്മത്തിന് മതമില്ല എന്ന് പഠിപ്പിച്ച മതം, ശത്രു എത്ര ക്രൂരനാണെങ്കിലും അവനോട് വിട്ട് വീഴ്ചയും കാരുണ്യവും കാണിക്കാൻ പഠിപ്പിച്ച അതേ മതം,... പിന്നെയെങ്ങിനെയാണ് ഈ മതം തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രോത്സാഹനം നൽകുന്ന മതമായി തീരുന്നത്?
  ഈ മതത്തെപ്പറ്റി നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഡോ.കീത്ത് മൂറും മോറിസ് ബുക്കായിയും ഇസ്ലാമിനെ ധാരാളമായി വിമർശിച്ചിരുന്ന ഡച്ച് ഫ്രീഡം പാർട്ടി നേതാവായ ജൊറം വാൻ ക്ലെവറനുമെല്ലാം ഇസ്ലാം സ്വീകരിച്ചത്.
  വിശ്വാസത്തിന് നേരെ വരുന്ന വിമർശനങ്ങളെ തടുക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ആ ബാധ്യത നാം നിറവേറ്റിയില്ല എങ്കിൽ ബഹുസ്വരതയുടെ നൂലിഴകളാണ് തകർക്കപ്പെടുക. മതേതരത്വമാണ് തച്ചുടയ്ക്കപ്പെടുക. അത് പിന്നെ നമ്മുടെ നാടിന്റെയും തകർച്ചയായിരിക്കും.
മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹം ഒരു ചടങ്ങിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്, ഉടനെ ബഹുമാന്യനായ ഇ.എം.എസ് തന്റെ പ്രസംഗം നിർത്തുകയും തന്റെ മുമ്പിലിരിക്കുന്ന സദസ്സിനോട് ഇങ്ങനെ പറയുകയും ചെയ്തു ”ആ മൈക്കും സ്പീക്കറും ഇത്രയും നേരം അവിടെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് അത് പ്രവർത്തിച്ചത് അത് പ്രവർത്തിക്കാൻ കാരണം അവർക്ക് അതിന്റെ  ഒരു ആവശ്യം ഉള്ളത് കൊണ്ടാണ് അതുകൊണ്ട് ഞാൻ എൻറെ പ്രസംഗം നിർത്തുകയാണ്”.... ഇവിടെയാണ് നമ്മൾ ഇ.എം.എസിന്റെ വിശാലമനസ്കത മനസ്സിലാക്കേണ്ടത്. വിമർശിക്കപ്പെടുന്നവർക്കിടയിലും അനുമോദിക്കപ്പെടേണ്ടവർ ഉണ്ടാകുമല്ലോ!!
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മഹാനായ അബ്ദുൽകലാം ആസാദ് തികഞ്ഞ മത വിശ്വാസിയായിരുന്നു, അറിയപ്പെടുന്ന മുസ്ലിം പണ്ഡിതനായിരുന്നു. വിശുദ്ധഗ്രന്ഥമായ ഖുർആനിൻറെ പരിഭാഷ എഴുതിയ ആളായിരുന്നു. അദ്ദേഹത്തിന് ശേഷം പിന്നീട് എന്തുകൊണ്ട് ഒരൊറ്റ മുസ്ലിം നാമധാരിയും ആ സ്ഥാനത്ത് എത്തിയില്ല?? 1970കളിൽ എൺപതോളം മുസ്ലീം എംപിമാർ ഇന്ത്യൻ പാർലമെൻറിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അവരെല്ലാം എവിടെപ്പോയി... എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?? ദക്ഷിണേന്ത്യയിൽ മുസ്ലിങ്ങൾ ഇല്ലാഞ്ഞിട്ടാണോ?! എല്ലാത്തിനും കാരണക്കാർ നമ്മുടെ അരമുറിയൻ പണ്ഡിതന്മാരാണ്.
മുമ്പ് കാലഘട്ടത്തിലെ അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള കെ എം മൗലവിയെ പോലുള്ള രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ രാഷ്ട്രീയത്തോടൊപ്പം അവരുടെ മതപരമായ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുകൊണ്ട് അവർക്കെല്ലാം തന്നെ മതത്തിന്റെ  മൂല്യങ്ങളും അറിയുമായിരുന്നു. ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട് എന്തുകൊണ്ടാണ് ഈ ഭാരതത്തിൽ ഫാസിസം ഇത്രയും വേരൂന്നിയത്. എങ്ങനെയാണ് അവർക്ക് അതിനു സാധിച്ചത് എന്ന്..
മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  വാക്കുകൾ ഞാൻ കടമെടുക്കുകയാണ് സിഎച്ച് ഒരിക്കൽ പറയുകയുണ്ടായി” തല തടവുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ് എങ്കിലും തല പോകുന്ന കാര്യത്തിൽ നാം ഒറ്റക്കെട്ടാവണം”
അതെ, ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഫാസിസ അക്രമത്തിനെതിരെ പ്രവർത്തിക്കുന്ന തന്റെ  വിശ്വാസത്തെ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്ന നല്ല ഭാരതീയനായി നമുക്ക് മാറാം.....
ഫാഷിസ്റ്റ് അക്രമങ്ങൾക്ക് നേരെ നമുക്ക് ശബ്ദമുയർത്താം
✍️ *അമീൻ തിരുത്തിയാട്*
(15/8/2020 ശനിയാഴ്ച renai blog ൽ പ്രസിദ്ധീകരിച്ച ലേഖനം)



Tuesday, May 26, 2020

ആരാണ് പ്രവാസി... എന്താണ് പ്രവാസം...


  പ്രവാസി... ഇന്ന് എവിടെ പോയാലും പ്രവാസിയുടെ പേരിലുള്ള കുറ്റങ്ങളാണ്... പ്രവാസിയാണ് കൊറോണ കൊണ്ട് വന്നത്... അവരാണ് കൊറോണ പരത്തിയത്... ഈ അടുത്ത ദിവസം ഒരാൾ പറഞ്ഞത് കേട്ടു. "നാട്ടിലെ സമ്പാദ്യം മതിയാകാതെ കൂടുതൽ സമ്പാദിക്കാൻ പോയവരാണ് പ്രവാസികൾ" എന്ന്.
  പ്രവാസം എന്താണെന്ന് നാം തിരിച്ചറിയണം. സത്യത്തിൽ  അതാരും അറിഞ്ഞു കൊണ്ട് സ്വീകരിച്ചതല്ല. പലരും അറിയാതെ പ്രവാസികളായി പോയവരാണ്. പലരുടെയും ജീവിത സാഹചര്യങ്ങളാണ് അവരെ പ്രവാസികളാക്കി തീർത്തത്. തന്റെ സമ്പാദ്യം വർധിപ്പിക്കാനും കൂടുതൽ കിട്ടാനുമായി വിദേശത്തേക്ക് ചേക്കേറിയവൻ അല്ല പ്രവാസി. തന്റെ വീട്ടിൽ അടുപ്പ് പുകയാൻ, തന്റെ കുടുംബത്തേ സംരക്ഷിക്കാൻ, വേണ്ടി അദ്ധ്വാനിക്കാൻ പോയവനാണവൻ. ആയിരത്തിൽ ഒരുവന് പ്രവാസത്തിനു ശേഷം കൂടുതൽ സമ്പാദ്യം ലഭിച്ചുവെങ്കിൽ അത് ദൈവം അവന് നൽകിയ ഔദാര്യമാണ്, അനുഗ്രഹമാണ്.
  നാട്ടിൽ നടക്കുന്ന സകല വികസന പ്രവർത്തനങ്ങൾക്കും ക്ലബ്‌, സംഘടന, രാഷ്ട്രീയ, മത പരിപാടികൾക്കും ഏതെങ്കിലും ഒരു പ്രവാസിയുടെ കീശയിലെ പണം കിട്ടുകയും വേണം പ്രവാസിയേപറ്റി വാ തോരാതെ കുറ്റം പറയുകയും വേണം... ഇതാണ് ഇന്ന് നമ്മുടെ നാട്ടിലെ ചിലരുടെയെങ്കിലും അവസ്ഥ. കുറ്റം പറയാൻ നാക്കെടുത്ത് പുറത്തിടുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കണം "ഞാൻ കുറ്റം പറയുന്ന പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഫലം ഞാനും അനുവദിച്ചിട്ടുണ്ടല്ലോ എന്ന്". അതിന് അങ്ങനെ ചിന്തിക്കാൻ സമയമില്ലല്ലോ... ബുദ്ധിയുള്ളവന്റെ നാക്കല്ലേ തലയ്ക്കു പിന്നിൽ ഉണ്ടാകൂ... അവനല്ലേ ചിന്തിച്ച് സംസാരിക്കുകയുള്ളൂ...
  പ്രവാസികളെ കുറ്റം പറയുന്നവർ പ്രവാസ ലോകത്തേപറ്റി അല്പം പോലും മനസിലാക്കാത്തവരാണെന്ന് നമുക്ക് മനസിലാക്കാം.. അത് കൊണ്ടാണല്ലോ അവർ സ്വന്തത്തേ മറന്ന് സംസാരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ്, ആവുന്ന കാലത്ത് സർക്കാർ ജോലിക്കോ പി.എസ്.സിക്കോ വേണ്ടി പരിശ്രമിക്കാത്തവൻ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിക്കാൻ വന്നത് പോലെയാണ് ഇവരുടെ അവസ്ഥയും.അവനവൻ രുചിച്ചതേ അവനവന് മനസിലാകൂ... ഇനിയെങ്കിലും തല മറന്ന് എണ്ണ തേയ്ക്കുന്ന ഈ പരിപാടി നിർത്താം... പ്രവാസികൾ നമുക്ക് അന്യരല്ല... അവർ നമ്മുടെ സ്വന്തമാണ്...

(ഞാൻ ഒരു പ്രവാസിയല്ല. പക്ഷെ പ്രവാസത്തെ അനുഭവിച്ചവർ എന്റെ സുഹൃത്തുക്കളിലും ബന്ധുക്കളിലുമുണ്ട്)

Saturday, May 23, 2020

ചെറിയ പെരുന്നാൾ...


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...
ഇത്തവണ ആഘോഷങ്ങളില്ല, ആശസകൾ മാത്രം...
ആലിംഗനങ്ങളില്ലാതെ കയ്യകലത്തിൽ നിന്ന് നമുക്ക് നേരാം പെരുന്നാളാശംസകൾ

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       🌙عيد مبــــــــــــــــــــارك🌙

تقبّل اللّٰه منّا ومنكم....


Sunday, May 10, 2020

മാതൃ ദിനത്തിൽ നമുക്കോർക്കാം


 സന്തോഷത്തോടെ ഓരോ നോമ്പ് പൂർത്തിയാക്കുമ്പോഴും നികത്താനാവാത്ത ഒരു വിടവായിട്ട് വല്ലിമ്മയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പെറ്റുമ്മയെ പോലും മാറ്റി നിർത്തിക്കൊണ്ട് പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ ആ വല്യുമ്മ ഇല്ലാത്ത ആദ്യ നോമ്പാണിത്😢  ഉപാധികളില്ലാത്ത സ്നേഹമാണ് പഴയ തലമുറ നൽകിയിരുന്നത്. ആ വല്യുമ്മ എന്നും ഉമ്മയെക്കാൾ പ്രിയപ്പെട്ടതായിരുന്നു.

"ഈ മാതൃ ദിനത്തിലും ആ ഉമ്മയെ ഓർക്കാം..."

ഉമ്മമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ നാഥാ...🤲

Sunday, April 19, 2020

പരിശുദ്ധ റമളാൻ നമ്മിലേക്ക് ആഗതമാകുമ്പോൾ...


  ത്യാഗത്തിന്റെയും ദൈവബോധത്തിന്റെയും ഖുർആനികവതരണത്തിന്റെയും ഓർമകൾ അയവിറക്കി കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമളാൻ മാസം കൂടി നമ്മിലേക്ക് കടന്നു വരികയാണ്.

اللهم بلّغنا رمضان

  കഴിഞ്ഞ വർഷത്തെ പോലെ റമളാനിനെ സ്വീകരിക്കാനുള്ള ആഹ്ലാദം ഇന്ന് നമുക്കില്ല.നമ്മുടെ നാട് കോവിഡ്-19 എന്ന മാരക രോഗത്തിന്റെ പിടിയിൽ ആണ്. എങ്ങും ശാന്തം...

  ഈ സന്ദർഭത്തിൽ ഈ മാസത്തെ സ്വീകരിക്കുവാൻ എപ്രകാരമാണ് തയ്യാറായത് എന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. ഈ പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ധൃതി കാണിച്ച നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും വൃത്തിയാക്കിയിട്ടുണ്ടോ, ശുദ്ധമാക്കിയിട്ടുണ്ടോ എന്ന് നാം ആലോചിച്ച് നോക്കേണ്ടതുണ്ട്.

  മറ്റ് ആരാധനാ കർമ്മങ്ങളെ പോലെയല്ല റമളാനിലെ നോമ്പ് എന്നുള്ളത്. ഖുദ്സിയായ ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കും..

الصوم لي وأنا أجزي به والصيام جنة

" നോമ്പ് എനിക്കുള്ളതാണ്. (അല്ലാഹുവിനുള്ളതാണ്) ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിജയാണ് "

  ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിജ ഉപയോഗിച്ച് കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ നോമ്പ്കാരനായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കുവാനുള്ള ഒരു പരിജയായിട്ടാണ് ഈ ഹദീസിലൂടെ നോമ്പ്നെ പരിചയപ്പെടുത്തുന്നത്.

  പ്രഭാതം മുതൽ പ്രദോശം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് വ്രതമനുഷ്ഠിക്കുന്നവർക്ക് നാഥൻ വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.

من صام رمضان إيمانا واحتسابا غفر له ما تقدّم من ذنبه

വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് എന്ന് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

  പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്. ഈ അവസരത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്, റമളാൻ എന്നത് ധാരാളം പാപമോചനം ലഭിക്കുന്ന ഒരു കാലമാണ്. തിന്മ ചെയ്യുന്നവരാണ് മനുഷ്യർ. അവർക്ക് പാപമോചനം നേടാനുള്ള വലിയൊരു അവസരമാണ് റമളാൻ. വിശുദ്ധ ഖുർആനിന്റെ 33 ആം അധ്യായം സൂറത്തുൽ അഹ്‌സാബിന്റെ 35 ആം വചനത്തിൽ അല്ലാഹു നോമ്പ്കാരായ സ്ത്രീക്കും പുരുഷനും പാപമോചനം വാഗ്ദാനം ചെയ്യുന്നു.

  റമളാൻ മാസം വന്നിട്ട് പാപമോചനം നേടാൻ കഴിയാത്തവർ ഏറ്റവും വലിയ നഷ്ടക്കാരാണ്. കാരണമെന്തെന്നാൽ ഒരിക്കൽ പ്രവാചകൻ(സ്വ) മിമ്പറിലേക്ക് കയറുന്ന സമയത്ത് ആമീൻ എന്ന് പറഞ്ഞു. പ്രവാചകൻ മിമ്പറിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ സ്വഹാബത്ത് ചോദിച്ചു. അല്ലയോ പ്രവാചകരെ, താങ്കൾ എന്തിനാണ് ആമീൻ എന്ന് പറഞ്ഞത്? അങ്ങയുടെ അടുക്കൽ ഞങ്ങൾ ആരെയും കണ്ടില്ലല്ലോ? അങ്ങ് പ്രാർത്ഥിച്ചത് ഞങ്ങൾ കേട്ടതുമില്ല. അവർക്ക് മറുപടിയായി പ്രവാചകൻ (സ്വ) പറഞ്ഞു:
آتاني جبريل، فقال: يا محمد، من أدرك رمضان فلم يغفر له، فأبعده الله، فقلت آمين (أحمد)
ജിബ് രീൽ (അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ മുഹമ്മദ് നബിയേ, ഏതൊരുവൻ റമളാൻ മാസത്തെ കണ്ടുമുട്ടുകയും എന്നിട്ട് പാപമോചനം നേടാൻ കഴിയാതിരിക്കുകയും ചെയ്തോ, അല്ലാഹു അവനെ വിദൂരതയിലേക്കകറ്റട്ടെ, അപ്പോൾ ഞാൻ ആമീൻ പറഞ്ഞു.
  അത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്ക് പാപമോചനം നേടാൻ കഴിയാത്തവൻ ഹതഭാഗ്യനാണ്. അത് പോലെ തന്നെ റമളാൻ മാസത്തിൽ പ്രതിഫലേച്ഛയോടെ നോമ്പെടുത്തവന് അടുത്ത റമളാൻ വരെയുള്ള പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നും പ്രവാചകൻ(സ്വ) പഠിപ്പിച്ചു.

  എന്നാൽ വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല. "കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്...

  വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആനിനെ കൂടുതൽ പഠിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്...

  അത് കൊണ്ട് എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും മാറ്റി വെച്ച് തുറന്ന മനസ്സോടെ റമളാനിനെ സ്വീകരിക്കാൻ നാം തയ്യാറാവണം.

  ഇനിയുള്ള നാളുകളിലെങ്കിലും സ്വയം വിചാരണ ചെയ്യാനും പശ്ചാതപിക്കാനും ജീവിത വഴിയിൽ നന്മയുടെ വെള്ളി വെളിച്ചം പകർന്നു നൽകിയ ഖുർആനിനെ നെഞ്ചോട് ചേർക്കാനും നമുക്കൊരുങ്ങാം.

  പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ കാണിച്ചു തന്ന രീതിയിൽ വ്രതമനുഷ്ഠിക്കാനും  അത് മൂലം വിജയികളായി തീരാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ

 അമീൻ തിരുത്തിയാട്

(Renai TV ക്ക് വേണ്ടി എഴുതിയ ലേഖനം)

Friday, April 17, 2020

ഇന്റർനെറ്റില്ലാത്ത ഒരു ദിനം


  ഇന്റർനെറ്റ്, ഇന്ന് മനുഷ്യകുലത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരവശ്യ വസ്തു. കഴിക്കാൻ ഭക്ഷണം ഇല്ലെങ്കിലും ഇന്റർനെറ്റില്ലാത്ത ഒരു ദിനം... ഔഫ്ഫ്..... ചിന്തിക്കാനേ വയ്യ അല്ലേ....? എന്നാൽ ഈ ഇന്റർനെറ്റ് എന്ന സാധനം അങ്ങ് ഇല്ലാതായാലോ...? അതങ്ങ് നിരോധിച്ചാലോ... എന്തായിരിക്കും നമ്മുടെ അവസ്ഥ?

  ഇന്ന് നമ്മുടെ പഠനവും ജോലിയും എന്തിന് നമ്മുടെ ഭരണ സംവിധാനങ്ങൾ വരെ ഈ ഇന്റർനെറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പെട്ടെന്ന് ഇതങ്ങ് ഇല്ലതാക്കിയാൽ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് അത് ഭയങ്കര പ്രയാസമായിരിക്കും. ബാറുകളും ബീവറേജുകളും അടച്ച്, മദ്യം ഇനി ലഭ്യമാക്കില്ല എന്നറിയിച്ചപ്പോൾ നമ്മുടെ നാട്ടിൽ ചിലയാളുകൾ ആത്മഹത്യ ചെയ്തത് പോലെ, ചില ആത്മഹത്യകൾ നടന്നേക്കാം... മദ്യം കിട്ടാതെ ചിലയാളുകൾക്ക് മനോനില തെറ്റിയത് പോലെ ചിലർക്ക് സംഭവിച്ചേക്കാം... കാരണം, ജാഹിലിയ്യാ കാലഘട്ടത്തിൽ (ഇരുണ്ട കാലഘട്ടം) ജീവിച്ചിരുന്ന ഒരു വിഭാഗം അറബികൾക്ക് മദ്യം എപ്രകാരമായിരുന്നോ അപ്രകാരമാണ് ഇന്ന് വലിയൊരു വിഭാഗത്ത് ഇന്റർനെറ്റ് എന്നത്.

  ആ കാലഘട്ടത്തിൽ മദ്യത്തോടുള്ള ആസക്തി മൂലം "ഞാൻ മരിച്ചാൽ എന്നെ മുന്തിരി വളളികൾക്ക് താഴെ മറമാടണം" എന്ന് വസ്വിയത്ത് ചെയ്തത് പോലെ ഈ കാലത്ത് "ഞാൻ മരിച്ചാൽ എന്റെ ഖബറിന് മുകളിൽ വൈഫൈ റൂട്ടറോ, മോഡമോ, മൊബൈൽ ടവറോ സ്ഥാപിക്കണമെന്ന്" ആളുകൾ പറയുന്ന കാലം വിദൂരമല്ല.

  പെട്ടെന്ന് ഇന്റർനെറ്റ് ഇല്ലാതാക്കിയാൽ ഇന്ന് 4 ഇഞ്ചിന്റെയോ 6 ഇഞ്ചിന്റെയോ മൊബൈൽ സ്ക്രീനിൽ തോണ്ടി ഇരിക്കുന്ന നമ്മുടെ വലിയൊരു വിഭാഗം യുവജനങ്ങൾ... അവർക്ക് ഒരുപാട് സമയം ലഭിക്കും. കാരണം ഈ ഇന്റർനെറ്റ് ഉള്ളത് കൊണ്ടാണ് ഇന്ന് പലരും മുരടിച്ച് പോകുന്നത്.

  എന്നെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് എന്നത് വലിയ അഭിവാജ്യഘടകമൊന്നുമല്ല. ഇങ്ങനെ ഇന്റർനെറ്റില്ലാത്ത ഒരവസ്ഥ വന്നാൽ, അത് ഉപയോഗിക്കാനായി നാം മാറ്റിവെച്ച സമയം നമുക്ക് മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. പുസ്തകങ്ങൾ വായിക്കാം, പഴമയിലേക്ക് തിരിഞ്ഞു നോക്കി ചെറുകൃഷികളിൽ ഏർപ്പെടാം. നമ്മുടെ ജോലിയിൽ നിന്നെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം മാറ്റിവെച്ചാൽ ഒരുപാട് സമയം നമുക്ക് ലഭിക്കും. ആ സമയത്ത് നമ്മുടെ വീട്ടിലുള്ളവരുമായി, നമ്മുടെ കുടുംബ ബന്ധങ്ങളിലുള്ളവരുമായി നമുക്കൊരുപാട് സമയം ചിലവഴിക്കാം...

  കുടുംബ ബന്ധം ചേർക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്ന മതമാണല്ലോ ഇസ്ലാം....

  അതിനെക്കാളുപരി ഇന്റർനെറ്റിൽ സമയം ചെലവഴിച്ച് വീട്ടിനുള്ളിൽ ചടഞ്ഞിരിക്കുന്ന നമുക്ക് പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ അവസരമാകും ഇന്റർനെറ്റില്ലായ്മ എന്നത്.
  എല്ലാത്തിലുമുപരി നമ്മുടെ ചുറ്റുവട്ടത്ത് നമ്മൾ കണ്ടതിനേക്കാൾ വലിയൊരു ലോകമുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.

  അത്കൊണ്ട് ഇന്റർനെറ്റ് എന്നത് നമുക്ക് ഒഴിച്ചു കൂടാനാവാത്ത അഭിവാജ്യഘടകമല്ല. അതില്ലെങ്കിലും നമ്മളിവിടെ ജീവിക്കും...


Friday, April 10, 2020

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും മുൻപ് ഒരു നിമിഷം

  ലോക്ക് ഡൗൺ ആയി വീട്ടിൽ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായതും, പുതുമ നിറഞ്ഞതുമായ പലതും പരീക്ഷിക്കുന്ന, പലതും ചെയ്തു നോക്കുന്നവരാണ് നമ്മിൽ പലരും. അതിലിപ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ല.

  ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.

  ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.

  ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.

  നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.

  അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.

  അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....

അമീൻ തിരുത്തിയാട്

Friday, April 3, 2020

ഒരു അധ്യായന വർഷം അവസാനിക്കുമ്പോൾ

  വീണ്ടുമൊരു അധ്യായന വർഷം കൂടി നമ്മിൽ നിന്നും കൊഴിഞ്ഞു പോയിരിക്കുകയാണ്. വളരെ കുറഞ്ഞ അധ്യായന ദിനങ്ങൾ മാത്രമുള്ള ഒരു വർഷം. നിപ്പയിൽ തുടങ്ങി മഹാപ്രളയത്തിൽ മുങ്ങി കൊറോണയിൽ അവസാനിച്ച വല്ലാത്തൊരു വർഷം. ഈ വർഷത്തിൽ നമുക്കോരോരുത്തർക്കും ഉണ്ടായ അനുഭവങ്ങൾ, ലഭിച്ച അറിവുകൾ എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും.
  എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഈ വർഷത്തിലാണ് ഞാനൊരു അദ്ധ്യാപകനായത്. ഏറെ സന്തോഷ പ്രദവും എന്നാൽ അതിലേറെ സങ്കടകരവുമായ ഒരു വർഷമായിരുന്നു ഇത്.
  എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എന്റെ വളരെയടുത്ത ചുരുക്കം ചില സുഹൃത്തുക്കൾ, അവരിൽ നിന്നും വളരെപ്പെട്ടെന്ന് അകന്നു എന്നതും അവരിൽ പലരെയും മനസിലാക്കാൻ വൈകി എന്നതും എനിക്കെന്നും ഒരു സങ്കടം തന്നെയായിരുന്നു. അവരിൽ പലരുമാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. അവരിൽ ഞാൻ മൂലം മാനസികമായി വേദനിച്ചവരുണ്ടായിരുന്നു. ഒരുപാട് സങ്കടം സഹിച്ചവരുണ്ടായിരുന്നു. എങ്കിലും ഇന്നും അവരുമായുള്ള ബന്ധം തുടരുന്നു. ഇന്ന് അവരെയോർക്കുമ്പോൾ അഭിമാനമാണ്, സന്തോഷമാണ്. നഷ്ടമായ ക്ലാസുകൾ പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോൾ പറഞ്ഞു തരാമെന്ന് പറയുന്ന പ്രിയപ്പെട്ടവർ...
  2019 സെപ്റ്റംബർ 30 ആം തിയതി, കോളേജിൽ നിന്നുംTC വാങ്ങിയ ദിവസം, രാത്രിയിൽ, "നീ വിഷമിക്കേണ്ട ഞങ്ങളൊക്കെ എന്നും നിന്നോടൊപ്പമുണ്ടെന്ന്" മെസേജ് അയച്ച, "നീ വെഷമിക്കണ്ട, പലരുടെയും വലിയ ആഗ്രഹം നീ ചെറുപ്പത്തിൽ നേടിയെടുത്തില്ലേ... ഇനി നാളെയെക്കുറിച്ച് ആലോചിക്ക് എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ പ്രിയപ്പെട്ടവർ. ഇവരൊക്കെ തന്നെയാണ് ഇന്നും എന്റെ പ്രതീക്ഷ.
  ഈ ഒരു വർഷം കൊണ്ട് തന്നെ ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ടായി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം തന്നെ എന്നും ഓർമിക്കാൻ ഒരുപാട് ഓർമ്മകൾ ലഭിച്ചു എന്നതും.
  ആദ്യമായി പരിചയപ്പെട്ട ചാലിയത്തെ പ്രിയ വിദ്യാർത്ഥി ഫിനാനും 7G ക്ലാസിലെ എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന അൻസിലും, ഐമൻ ശൗഖിയുമെല്ലാം വല്ലാത്ത ഓർമകളായിരുന്നു നൽകിയത്. അത് പോലെ തന്നെ അവിടത്തെ പ്രിയ അദ്ധ്യാപക സുഹൃത്തുക്കളും.
   ജൂൺ 10 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലം ചാലിയം UHHSS ലായിരുന്നു.പിന്നെ 1 മാസക്കാലം വെറുതെ വീട്ടിലിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 8 വരെ കമ്പിളിപ്പറമ്പ AMUP സ്കൂളിലായിരുന്നു. അവിടെയുള്ള സൗഹൃദ ബന്ധം ഇന്നും തുടരുന്നതാണ്.
  എന്റെ 2 സഹപാഠികളുടെ പിതൃസഹോദരനും ഭാര്യയും (റസാഖ് മാഷും സാജിദ ടീച്ചറും) ഉമ്മയുടെ അനിയത്തിയും (ജുവൈബ ടീച്ചർ) ആനന്ദ് സാറും സൗമ്യ ടീച്ചറും സൂറ ടീച്ചറും നിഹാൽ സാറും റഷ ടീച്ചറും മുനീർ മാഷുമെല്ലാം വലിയൊരു കൂട്ടായിരുന്നു. അത് പോലെ തന്നെ അവിടത്തെ വിദ്യാർത്ഥികളും.
  പ്രിയ വിദ്യാർത്ഥികളായ ഫറയും ഫർഹയും ഹാഷിമും സാജിറും നസീഫും അനീസും ദിയയും റാനിയയും രണ്ടാം ക്ലാസിലെ അർഷാനയും ഒന്നാം ക്ലാസിലെ കുട്ടിക്കുറുമ്പൻ ഹനാനുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചവരായിരുന്നു.അത് പോലെ തന്നെ എത്രയോ പ്രിയപ്പെട്ടവരും.
  വളരെപ്പെട്ടെന്ന് ഒറ്റയടിക്ക് തന്നെ ചാലിയത്തെ മനാർ സ്കൂളിലേക്ക് മാറിയപ്പോഴുള്ള വേദന ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ അവിടത്തെ സഹപ്രവർത്തകർക്കിടയിലേക്കിറങ്ങിയപ്പോഴാണ് എന്താണ് മനാർ എന്ന് വ്യക്തമായത്. അത് വലിയൊരു പ്രകാശ ഗോപുരം തന്നെയായിരുന്നു.
  ഒരു മകനെപ്പോലെ പരിഗണിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്ന മുതിർന്ന അദ്ധ്യാപകരും ഒരു അനിയനെപ്പോലെ കണ്ട് പരിചരിച്ച ഇന്നും എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് അടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന നുസ്രത്ത് ടീച്ചറും ഹിബ ടീച്ചറും ബാനു ടീച്ചറും റോഷ്ന ടീച്ചറും എല്ലാം നൽകിയത് വ്യത്യസ്തങ്ങളായ അനുഭവങ്ങളും പാഠങ്ങളുമായിരുന്നു.
  വളരെ നിർണായകമായ ഈ ഒരു വർഷം പെട്ടെന്ന് അവസാനിച്ചതിൽ ഏറെ സങ്കടമുണ്ട്. അടുത്ത അദ്ധ്യായന വർഷം നമുക്ക് മനോഹരമാക്കാം. മഹാമാരികളും ബുദ്ധിമുട്ട്കളുമില്ലാത്ത ഒരു അദ്ധ്യായന വർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
  കുറഞ്ഞ കാലങ്ങളാണെങ്കിലും ആത്മബന്ധങ്ങൾ പലതും അതുപോലുണ്ടെന്നതും ആഹ്ലാദകരമാണ്. എന്റെ പ്രിയ മക്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

സ്നേഹപൂർവ്വം,
അമീൻ തിരുത്തിയാട്

അനുബന്ധ പോസ്റ്റുകൾ👇

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ -
 https://ameenthiruthiyad.blogspot.com/2019/08/blog-post_22.html?m=1

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ -
  https://ameenthiruthiyad.blogspot.com/2019/11/39.html?m=1

75 ദിവസം... അത് വെറും ദിവസങ്ങളല്ല -
  https://ameenthiruthiyad.blogspot.com/2020/02/75.html?m=1







Tuesday, March 31, 2020

പ്രിയ മഹിത ടീച്ചറോട്...

പ്രിയ മഹിത ടീച്ചർക്ക്...
    തിരുത്തിയാടിന്റെ അക്ഷര ഗോപുരമായ ജി.എം.എൽ.പി സ്കൂളിൽ നിന്നും തന്റെ സേവന കാലഘട്ടത്തിലെ മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെള്ളി വെളിച്ചം സമ്മാനിച്ച പ്രിയ അധ്യാപിക...
  രണ്ട് തലമുറയെ ഒരേ ബെഞ്ചിൽ ഇരുത്തി പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ എന്നത് ഏറെ സന്തോഷം പകരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ. അന്ന് നിങ്ങൾ പറഞ്ഞു തന്ന ഓരോ കഥകളും ഇന്ന് ഒരു അദ്ധ്യാപകനായിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
  ഒരിക്കൽ നിങ്ങൾ നൽകിയ ഒരു ഹോം വർക്ക്‌ വീട്ടിൽ നിന്നും ചെയ്തു വരാതെ ക്ലാസിൽ വെച്ച് മറ്റൊരാളുടെ പുസ്തകത്തിൽ നോക്കി എഴുതിയതും അന്ന് നിങ്ങൾ എന്നെ തന്ത്രപരമായി പൊക്കിയതും ഇന്ന് ഓർമയിലേക്ക് വരുന്നു. അന്ന് എല്ലാവരോടും ഇരുന്ന് എഴുതാൻ പറഞ്ഞപ്പോൾ എന്നെ മാത്രം ടീച്ചറുടെ അടുത്ത് വിളിച്ച് അവിടെ നിർത്തി കൊണ്ട് എഴുതിച്ചതും ടീച്ചർക്ക് എന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് നിങ്ങൾ പരിസരപഠനം പാഠ പുസ്തകത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗത്തിലെ വാഴ നടുന്നത് എങ്ങനെ എന്ന പ്രവർത്തനം ആയിരുന്നു ഹോം വർക്ക്‌ ആയി തന്നത് എന്ന് ഇന്നും ഓർക്കുന്നുണ്ട്. അതെ വർഷം അതേ പാഠ പുസ്തകത്തിലെ "മണ്ണിരയുടെ സങ്കടം" എന്ന അധ്യായം നിങ്ങൾ പഠിപ്പിച്ച അന്ന് തന്നെ ഇനി മുതൽ മണ്ണിരയെ മീൻ പിടിക്കാനുള്ള ചൂണ്ടലിൽ ഇരയായി കോർക്കില്ല എന്ന് ഞാനും പ്രിയ കൂട്ടുകാരൻ സുഹൈദും തീരുമാനിച്ചതും ഇന്നലേ കഴിഞ്ഞു എന്നത് പോലെ ഇന്നും കണ്മുൻപിൽ കടന്നു വരികയാണ്.
  ഇന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്ന എന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ഞാൻ പഠിച്ച ആ കൊച്ചു വിദ്യാലയത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അദ്ധ്യാപിക തന്നെയായിരുന്നു നിങ്ങൾ. അന്ന് അതായത് 2008-2009 വർഷത്തിൽ നിങ്ങളിൽ നിന്ന് ലഭിച്ച ഒരു പ്രേരണയായിരിക്കാം ഇന്ന് എന്നെ ഇത്തരത്തിൽ നല്ല ഒരു നിലയിലേക്ക് എത്തിച്ചത്.
  ഞങ്ങൾ തിരുത്തിയാട്ടുകാർക്ക് മഹിത ടീച്ചർ എന്നാൽ ഒരു വികാരം തന്നെയാണ്. നിങ്ങൾ ഇല്ലാത്ത ഈ വിദ്യാലയം എന്നത് തിരുത്തിയാട്ടുകാർക്ക് ആലോചിക്കാൻ തന്നെ പ്രയാസം നൽകുന്ന കാര്യമാണ്. എങ്കിലും കാലത്തിന്റെ തീരുമാനങ്ങൾ നടപ്പാകാനുള്ളതാണല്ലോ...
  അവസാനമായി ഒരു വാക്യം കൂടി...
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ജീവിത
പ്രതീക്ഷകളവസാനിപ്പിച്ച്
വീട്ടുമുറ്റത്തെ കസേരയിൽ
ഒതുങ്ങിക്കൂടാനുള്ളതല്ല
റിട്ടയർമെന്റ്, അടുത്ത ബാധ്യതാ നിർവഹണത്തിലേക്കുള്ള
ചവിട്ടുപടിയാണത്,
വിശ്രമം എന്നത് നമുക്ക് പറഞ്ഞതല്ല..
വിശ്രമം മരണത്തിനു ശേഷം മാത്രം,,,
ശാന്ത സുന്ദരമായൊരു അനൗദ്യോഗിക ജീവിതം ആശംസിക്കുന്നു....
സ്നേഹപൂർവ്വം...
പ്രാർത്ഥനകളോടെ...
നിങ്ങളുടെ പ്രിയ വിദ്യാർത്ഥി...
അമീൻ ഇഹ്‌സാൻ.കെ.സി.
S/O: K.C Latheef Master
Mobile: 9207791863

______________________________________________


സ്നേഹപൂർവ്വം മഹിത ടീച്ചർക്ക്,

KC കുടുംബത്തിലെ നിങ്ങളുടെ വിദ്യാർത്ഥികൾ ഒരുമിച്ച് എഴുതുന്നു.

 പ്രിയ ടീച്ചർ, ഞങ്ങളെ മുഴുവൻ ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ വ്യത്യസ്ത കാലങ്ങളിൽ ഇരുത്തി അറിവിന്റെ ആദ്യാക്ഷരം ഞങ്ങൾക്ക് പകർന്നു തന്ന പ്രിയ മഹിത ടീച്ചറോട്.
  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപകരിൽ ഞങ്ങൾ വിനയത്തോടെ ഓർക്കുന്നത് ഞങ്ങളുടെ പ്രൈമറി അധ്യാപകരെയാണ്. ഞങ്ങളോടൊപ്പം ആടിയും പാടിയും ഞങ്ങളുടെ രക്ഷിതാക്കളെക്കാളേറെ ഞങ്ങളുടെ മനസുകളിൽ നിങ്ങൾ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടം ഞങ്ങളിലൂടെ കഴിഞ്ഞ് പോയി. ഒരദ്ധ്യാപകൻ രണ്ട് പിരീഡ് തുടർച്ചയായി ക്ലാസിൽ വന്നാൽ അലോസരമാകുന്ന ഉയർന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ഞങ്ങളുടെ ഇഷ്ടം നേടിയെടുത്ത് ഞങ്ങളോടൊപ്പം കഴിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് മാതൃ തുല്യമായിരുന്നു. ഇന്ന് പഠിച്ച് വലുതായി ഞങ്ങളിൽ ചിലർ നിങ്ങളെപ്പോലെ അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പറഞ്ഞു തന്ന കൊച്ചു കഥകളും കവിതകളും ഞങ്ങൾക്കേറെ പ്രയോജനപരമായിട്ടുണ്ട്.
  പണ്ടത്തെ "കിങ്ങിണി" പുസ്തകത്തിലെ കഥകൾ സ്വന്തം ശൈലിയിലേക്ക് മാറ്റി നിങ്ങൾ വിശദമാക്കി തന്നത് ഇന്നും കാതുകളിൽ അലയടിക്കുന്നു.
നിങ്ങൾ ഈ വിദ്യാലയത്തിൽ ആദ്യമായി പഠിപ്പിച്ച ക്ലാസിലും അവസാനം പഠിപ്പിച്ച ക്ലാസിലും ഞങ്ങളുടെ കൂട്ടത്തിലെ ഒരു പിതാവും പുത്രനും ഉണ്ടായി എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഞങ്ങളിൽ ഒരാൾ ഇന്ന് നിങ്ങളുടെ സഹ പ്രവർത്തകയാണെന്നതും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.
  കഴിഞ്ഞ 30 വർഷത്തിനിടയിൽ നാട്ടിൽ പല വികസനവും കടന്ന് വന്നപ്പോഴും താങ്കൾ കാണിച്ച ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചാലിയാറിന് കുറുകെ തോണിയിൽ സ്കൂളിലേക്കുള്ള നിങ്ങളുടെ യാത്ര.
  താങ്കൾ പകർന്ന് തന്ന അറിവുകൾ കാലമേറെ കഴിഞ്ഞാലും പലരിലൂടെയും നിലനിൽക്കും. വിശ്രമജീവിതം സമൂഹത്തിന് വേണ്ടി വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് നിർത്തട്ടെ...
  ഒരേ നാട്ടിലെ രണ്ട് തലമുറകളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ സ്വന്തം മഹിത ടീച്ചറെ എന്നും ഞങ്ങൾ നന്ദിയോടെ ഓർക്കും.

സ്നേഹപൂർവ്വം താങ്കളുടെ പ്രിയ വിദ്യാർത്ഥികളായ
അബ്ദുൽ സലീം KC (അദ്ധ്യാപകൻ),
സുൽഫത്ത് KC (അധ്യാപിക. GMLPS തിരുത്തിയാട്), ഹസീന KC (അധ്യാപിക), മുർഷിദ് KC (അധ്യാപകൻ), ബിഷ്‌നീൻ ഹുദ KC (റിസർച്ച് സ്കോളർ), അമീൻ ഇഹ്‌സാൻ KC (അധ്യാപകൻ), അലീഫ് ഇഹ്‌സാൻ KC (വിദ്യാർത്ഥി), ജസ KC (വിദ്യാർത്ഥി), സയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്), അയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്)

Sunday, March 29, 2020

ലോക് ഡൗൺ കാലത്ത് നാം തിരിച്ചറിയേണ്ടത്

  ഇന്ന് ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. എങ്ങും നിശബ്ദത. ആയിരക്കണക്കിനു വാഹനങ്ങൾ ചീറി പാത്തിരുന്ന റോഡുകളിൽ ഇന്ന് ആംബുലൻസുകളുടെ നിലവിളി ശബ്ദം മാത്രം. ഘോരശബ്ദം മുഴക്കി ഇരമ്പിക്കൊണ്ട് വിമാനങ്ങൾ കടന്നു പോയിരുന്ന ആകാശപാതകൾ ഇന്ന് ശാന്തമാണ്. കടലിലെ കപ്പൽച്ചാലുകളിൽ കപ്പലുകളില്ല. സ്റ്റോക്ക് മാർക്കറ്റുകളും ഓഹരി വിപണിയും കൂപ്പുകുത്തി. അതെ, ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. ഭൂമി മുഴുവൻ ആവശ്യത്തിനും അനാവശ്യത്തിനും ഓടി നടന്ന മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു.
  വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
  കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
  കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
  അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
  പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
  എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
  മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
  മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
  ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
  എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
  വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
  ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
  ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
  വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
 
  ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.


നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...

break_the_chain
#covid19


Sunday, March 15, 2020

പ്രിയ ഫിറോസ് സാഹിബിനോട്,


  മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
  അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
  നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
  നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ്‌ നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്‌, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
  പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
  തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
  ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
  മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
  നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്‌. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
  ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
  ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
  ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ്‌ പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
 ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
 പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
 അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.

നാഥൻ അനുഗ്രഹിക്കട്ടെ🤲

✒️ അമീൻ തിരുത്തിയാട്

Wednesday, February 5, 2020

75 ദിവസം... അത് വെറും ദിവസങ്ങളല്ല...

75 ദിവസം... അത് കേവലം 75 ദിവസങ്ങൾ ആയിരുന്നില്ല. ഒരുപാടൊരുപാട് അറിവുകളും ഓർമകളും സമ്മാനിച്ച സുന്ദര ദിനങ്ങൾ... നഷ്ടമായത് വലിയൊരു കാലയളവാണ്. കേവലം 4 മതിലുകൾക്കുള്ളിലെ തടവറയായിരുന്നില്ല. ഒരു ആശ്വാസ കേന്ദ്രമായിരുന്നു അവിടം. തൊട്ടടുത്തുള്ള സ്ഥാപനത്തിലേക്കാൾ ശാന്തമായ അന്തരീക്ഷവും സഹകരണ മനോഭാവമുള്ള സഹ പ്രവർത്തകരും... ഒരനിയന്റെ സ്ഥാനം നൽകി പരിഗണിച്ച, ഒരു മകന്റെ സ്ഥാനം നൽകി പരിചരിച്ച പ്രിയ സഹപ്രവർത്തകർ. സ്നേഹിച്ചവർ, സഹായിച്ചവർ, സഹകരിച്ചവർ, കുത്തി നോവിച്ചവർ.... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹം മാത്രം.... പ്രാർത്ഥനയും...

വികാരമായിരുന്നു മനാർ...

Tuesday, December 31, 2019

പുതു വർഷം ആഘോഷിക്കാനുള്ളതല്ല, ആലോചിക്കാനുള്ളതാണ്...


  2019 എന്ന ഒരു വർഷം നമ്മിൽ നിന്നും കൊഴിഞ്ഞു പോയി 2020 എന്ന പുതിയൊരു വർഷം നമ്മിലേക്ക്‌ കടന്നു വരികയാണ്. ഈ അവസരത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര മതസ്ഥരായ സഹോദരങ്ങളിൽ പലരും ഉറക്കൊഴിച്ചു കൊണ്ടും മറ്റ് പല പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടും പുതു വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാകും. എന്നാൽ നാം ചിന്തിച്ചു നോക്കണം... പുതു വർഷം നമുക്ക് ആഘോഷിക്കാനുള്ളതാണോ... അല്ല... പുതു വർഷം ആഘോഷിക്കാനുള്ളതല്ല. ആലോചിക്കാനുള്ളതാണ്... കഴിഞ്ഞു പോയ ഒരു വർഷത്തെ കുറിച്ച്, ആ വർഷത്തിൽ നമ്മിൽ സംഭവിച്ചു പോയ തെറ്റ്കളെ കുറിച്ച്, നമ്മുടെ മരണത്തിലേക്ക് അടുത്ത് വരുന്ന ദൂരത്തെ കുറിച്ച്... 
 രണ്ടാം ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ...
حاسبوا قبل أن تحاسبوا...
"നിങ്ങൾ വിചാരണ ചെയ്യപ്പെടും മുൻപ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക"

  കഴിഞ്ഞു പോയ ഒരു വർഷം... മനുഷ്യരെന്ന നിലയിൽ പല തെറ്റുകളും ചെയ്തിരിക്കാം... ആ തെറ്റുകളെ പറ്റി പൊറുക്കലിനെ തേടാൻ, തൗബ ചെയ്തു മടങ്ങാൻ നമുക്ക് സാധിക്കണം. നമ്മുടെ മരണത്തിലേക്ക് നാം ഒരു വർഷം കൂടി അടുത്തിരിക്കുകയാണ്. മരിച്ചു പോകുമ്പോൾ മറ്റൊന്നും ഉപകാരപ്പെടാത്ത ആ ലോകത്തേക്ക് കൊണ്ട് പോകാനുള്ള സൽകർമങ്ങൾ നമ്മൾ ഒരുക്കി വെച്ചിട്ടുണ്ടോ? അതിന് വേണ്ട ധാരാളം സൽകർമങ്ങൾ തയ്യാറാക്കാൻ നമുക്ക് സാധിക്കണം.
  ഈ ലോകത്തു വെച്ച് കൂടുതലാളുകളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളെ പറ്റി പ്രവാചകൻ (സ്വ) പഠിപ്പിച്ചു തന്നു...
نعمتان مغبون فيهما كثير من الناس، الصِّحة والفراغ
ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാനുള്ളത്. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ...
  അത് കൊണ്ട് നമുക്ക് ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കാനും അതിനെ നഷ്ടപ്പെടുത്തി കളഞ്ഞ് പരലോകത്ത് നഷ്ടക്കാരാവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനും നമുക്ക് സാധിക്കണം.

അത് കൊണ്ട് നമ്മിലേക്ക്‌ കടന്നു വരുന്ന പുതുവർഷത്തെ ആഘോഷമാക്കുന്നതിന് പകരം ആലോചിക്കാനുള്ള ഒരു അവസരമായി കാണുക...

നാഥൻ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം; മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതോ?


  കഴിഞ്ഞയാഴ്ചയിലെ ഒരർദ്ധരാത്രിയിലാണ് ഇന്ത്യൻ ജനത അതിന് സാക്ഷിയായത്. ഇന്ത്യയെ സ്നേഹിക്കുന്ന ഒരിന്ത്യക്കാരനും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായായിരുന്നു പിറ്റേ ദിവസത്തെ പ്രഭാതം പൊട്ടി വിരിഞ്ഞത്.
  പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ പാസായിരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇത് രാജ്യസഭയിലും പാസായി.
എന്താണ് പൗരത്വ ഭേദഗതി ബിൽ?
  1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരുന്നത്. മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മത വിഭാഗത്തിൽപെട്ടവർക്ക് പൗരത്വം നൽകുന്നതും മുസ്‌ലിങ്ങൾക്ക് പൗരത്വം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ബിൽ.
  ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ മുസ്‌ലിം - അമുസ് ലിം വിഭാഗീയതകൾ സൃഷ്ടിക്കാനുള്ളതാണ് ഈ ബിൽ.
  അക്ഷരാർത്ഥത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജാനാധിപത്യ - മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അസ്ഥിത്വമായ ഭരണഘടനയുടെ അടിസ്ഥാന ശിലക്കേറ്റ ആഘാതമാണ് ഈ ബിൽ. എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
  "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മത നിരപേക്ഷ, ജനാതിപത്യ  റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും" എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തെ പോലും എതിർക്കുന്ന അതിനെ പോലും വെല്ല് വിളിച്ച് ലംഘിക്കുന്നതാണ് പൗരത്വ ദേദഗതി നിയമം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
  ഹിറ്റ്ലർ ജർമനിയിലും മുസോളിനി ഇറ്റലിയിലും ചെയ്തത് പോലെ ഒരു രാജ്യത്ത് പരസ്പര സഹകരണത്തോടെയും സാമാധാനത്തോടെയും ജീവിച്ച വിവിധ മതസ്ഥരായ ജനങ്ങളെ മതത്തിന്റെയും വിഭാഗത്തിന്റെയും പേര് പറഞ്ഞ് തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ആക്രമണങ്ങളും കലാപങ്ങളുമുണ്ടാക്കാനുമാണ് ഇവിടത്തെ ചില ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
  മുസ്ലിങ്ങളെയും അമുസ്‌ലിങ്ങളെയും വ്യത്യസ്ഥ ചേരികളാക്കി അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്ന കുതന്ത്രപരമായ നീക്കം നടത്തിയ ചില വർഗീയ ഭരണാധികാരികളെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങളാണ് ജാമിഅ മില്ലിയ്യയിൽ നാം കണ്ട പൂണൂൽ ധരിച്ച് കൊണ്ട് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥി.
  ഏഴു പതിറ്റാണ്ടിലധികം കാലത്തെ തനത് പാരമ്പര്യമുള്ള, മതേതരത്വവും സാഹോദര്യവുമുള്ള സ്വതന്ത്ര ഇന്ത്യൻ ജനതയെയും അവരുടെ സംസ്കാരത്തെയും ഏത് കുബുദ്ധികൾ വിചാരിച്ചാലും തകർക്കാനാവില്ല എന്നുറപ്പാണ്. ഇന്ത്യയിലിത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, നൂറ് കോടിയിലധികം വരുന്ന ഇന്ത്യയിലെ മതേതര സ്വഭാവമുള്ള മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.
  അവസാനമായി ക്രമസമാധാനം സൃഷ്ടിക്കേണ്ട ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും മൃഗീയമായി പെരുമാറിയത് ആയിരക്കണക്കിന് പാവങ്ങളും ധരിദ്രരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ കലാലയങ്ങളിലാണ്. പരീക്ഷകള്ളഴുതേണ്ട കൈകളാണവർ ഗ്രനേഡെറിഞ്ഞ് തകർത്തത്. നാളെയുടെ വാഗ്ദാനങ്ങളായ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് അവർ തല്ലിച്ചതച്ചത്. പ്രശ്നങ്ങളുണ്ടാക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഒന്ന് മനസ്സിലാക്കണം. അവസാനം അവർ കൈ വെച്ചത് ഇന്ത്യയിലെ കലാലയങ്ങളിലാണ്. വിദ്യാർത്ഥികൾക്ക് മേലാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വിദ്യാർത്ഥി സമൂഹം ഇതിനെതിരെ പ്രതിഷേധിക്കും.അവർ രംഗത്ത് വന്ന് കഴിഞ്ഞു. അതിന്റെ അടയാളങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ഇങ്ങ് കേരളത്തിൽ, സ്വതന്ത്ര ഇന്ത്യയുടെ അത്ര തന്നെ പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജും അതിന്റെ മാത്യ സ്ഥാപനമായ റൗളത്താബാദും പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം കലാലയങ്ങളും ഇന്ന് പ്രതിഷേധാഗ്നിയിലാണ്. തീർച്ചയായും വിദ്യാർത്ഥികൾ ഇതിനെ നേരിടുക തന്നെ ചെയ്യും.
  കേവലമൊരു ഭരണാധികാരി ഒരു നിയമം അവതരിപ്പിച്ചാൽ ഭയപ്പെടേണ്ടവരല്ല മുസ്‌ലിങ്ങൾ. അവർക്ക് മുമ്പിൽ ചരിത്രം ധാരാളം അദ്ധ്യായങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്.
  അതിക്രൂരനായ ഫറോവയുടെ മുമ്പിലേക്ക് ശാന്തനായി കടന്നു ചെന്ന മൂസാ നബിയും നംറൂദിന്റെ തീകുണ്ഡാരത്തിൽ നിന്ന് ഒരു രോമം പോലും കരിഞ്ഞു പോകാതെ എഴുന്നേറ്റു വന്ന ഇബ്റാഹീം നബിയുമെല്ലാം നമുക്കുള്ള പാഠങ്ങളാണ്. അതിലുപരിയായി കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന ഹൈന്ദവ വിശ്വാസികളുണ്ട്. മറ്റു മതസ്ഥരുണ്ട്. അവരുള്ളിടത്തോളം കാലം ഈ നാട്ടിൽ ഒരു മുസ്ലിമിനും ഒന്നും സംഭവിക്കുകയില്ല.
  പ്രതിഷേധിക്കണം നാം, പക്ഷെ നമ്മുടെ പ്രതിഷേധങ്ങൾ ഒരിക്കലും അതിര് വിട്ടു കടക്കരുത്.അക്രമാസക്തമാകരുത്.

പ്രതിഷേധിക്കുക, പ്രാർത്ഥിക്കുക

✒അമീൻ തിരുത്തിയാട്
رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا
#Revoke CAA
#Reject NRC



Friday, November 22, 2019

മക്കളെ മാപ്പ്...


മക്കളേ, പൊതു സമൂഹമേ മാപ്പ്,
 ഒരു അധ്യാപകനെന്ന നിലയിൽ സമൂഹത്തിലും, കുട്ടികളുടെ മുന്നിലും ലജ്ജിച്ചു തലതാഴ്ത്തുന്നു... ഞങ്ങൾക്കിടയിലും ഇത്തരം ഉത്തരവാദിത്തമില്ലാത്ത, മനുഷ്യത്വമില്ലാത്ത, സമൂഹത്തോടും കുട്ടികളോടും പ്രതിബന്ധതയില്ലാത്ത പുഴുക്കുത്തുകൾ ഉണ്ടെന്നറിഞ്ഞതിൽ... എത്ര മാപ്പിരന്നാലും നികത്താനാവാത്ത കുറ്റം. ഒരു ജീവൻ നഷ്ടപ്പെടുത്തിയതിന് പരിഹാരമാവില്ലെന്നറിയാം,പൊതുസമൂഹവും, കുട്ടികളും ഞങ്ങൾക്ക് തരുന്ന സ്ഥാനത്തിനും, ബഹുമാനത്തിനും വിലമതിക്കാനാവില്ല.. ഇത്തരത്തിലുള്ള പുഴുക്കുത്തുകൾ തകരട്ടെ..
ഞങ്ങളെ വിശ്വസിക്കുക, ഇത്തരം പുഴുക്കുത്തുകൾക്ക് അർഹിച്ച ശിക്ഷ ഉറപ്പുവരുത്തുക

Thursday, November 14, 2019

നിഷ്കളങ്ക ബാല്യം...

  നിഷ്കളങ്കമായ ബാല്യം... ഓടിയും ചാടിയും നാം പിന്നിട്ട വഴികൾ, ഇണങ്ങിയും പിണങ്ങിയും, വെയിലിലും മഴയിലും, പുഴയിലും മലയിലും, സ്ളേറ്റും പെൻസിലും,..... കഴിഞ്ഞു പോയ ആ നിഷ്കളങ്ക ബാല്യം ഒരു കണ്ണീരോർമായാണ്. എന്നും ഓർക്കുമ്പോൾ സന്തോഷം മാത്രം തിരികെ നൽകുന്ന ബാല്യം... ആ ബാല്യം ഒരിക്കൽ കൂടി തിരിച്ചുവെന്നങ്കിലെന്നാശിച്ചു പോകുന്നു... പാറി പറക്കണം പൂമ്പാറ്റയെ പോലെ....  ആർത്തുല്ലസിക്കണം  തിരമാലകണക്കെ...
ഓർമകളിലേക്ക് ഓടിയെത്തുന്ന സുഹൃത്തുക്കൾ... അവരൊക്കെയിന്ന് എവിടെയാണാവോ... എത്ര മാത്രം സുഹൃത്തുക്കളുണ്ടായാലും ഒരിക്കലും മറന്നു കളയാൻ പറ്റാത്തവരാണ് ആ സുഹൃത്തുക്കൾ... അവരോടൊപ്പം കഴിഞ്ഞു കൂടിയ സുന്ദര നിമിഷങ്ങൾ... ഒരുമിച്ചിരുന്നതും ഒരുമിച്ച് കഴിച്ചതും....
പക്ഷെ ഒന്നും തിരിച്ചു വരില്ല.... അത് കാലത്തിന്റെ നിയമമാണ്...
നഷ്ടമായത് നല്ലൊരു ജീവിത കാലമാണ്... കള്ളമില്ലാത്ത കളങ്കമില്ലാത്ത നല്ലൊരു കാലം... ബാക്കിയായത് സുന്ദരമായ ഓർമകളാണ്...

#ശിശുദിനാശംസകൾ

Friday, November 8, 2019

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ


ടീച്ചിങ് ഫീൽഡിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു കഴിഞ്ഞ 39 ദിനങ്ങൾ. 2019 ഒക്ടോബർ 1 നാണ് കമ്പിളിപ്പറമ്പ AMUP സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്ക് കയറിയത്. 6 മാസത്തെ ഒഴിവിലേക്കായിരുന്നു പ്രവേശനം. ഓരോ ദിവസവും വളരെ സന്തോഷത്തോടെ കഴിഞ്ഞു പോയികൊണ്ടിരുന്നു. തികച്ചും അപരിചിതമായ ഒരു പ്രദേശമായിരുന്നു കമ്പിളിപ്പറമ്പ. അവിടേക്ക് ചെല്ലുമ്പോൾ ഉള്ളിൽ മുഴുവൻ ആശങ്കകളായിരുന്നു. തികച്ചും യാദൃശ്ചികമായാണ് ഉമ്മയുടെ അനിയത്തി ജുവൈബ ടീച്ചറെ പരിചയപ്പെടുന്നത്. അവിടന്നങ്ങോട്ട്‌ സ്വന്തം ഉമ്മയെ പോലെ തന്നെയായിരുന്നു ടീച്ചറെനിക്ക്... ആവശ്യമുള്ളപ്പോഴെല്ലാം ഉപദേശിക്കാനും ടീച്ചർ ഒരിക്കലും മറന്നില്ല. എന്നും ഒരു കൈത്താങ്ങും ഒരു ആശ്രയവുമായിരുന്നു ടീച്ചർ. അത് പോലെ തന്നെ മുനീർ സർ. ഒരു സഹപ്രവർത്തകനെന്നത്തിലുപരി വളരെ അടുത്ത സുഹൃത്തായിരുന്ന ആനന്ദ് സർ, എന്തോ പ്രായം കൊണ്ടുള്ള അടുപ്പമായിരിക്കാം ഞങ്ങളെ ഇത്ര മാത്രം അടുപ്പിച്ചത്. ഞങ്ങളുടെ സ്റ്റാഫ്‌ സെക്രട്ടറി റസാക്ക് മാഷും അങ്ങനെ തന്നെയായിരുന്നു. 36 വർഷത്തെ സർവീസുള്ള റസാക്ക് മാഷ് ഇന്നലെ വന്നു കയറിയ എന്നെ പേര് വിളിക്കുന്നതിന്‌ പകരം മാഷ് എന്നായിരുന്നു വിളിക്കലെന്നതും എനിക്കൊരു പുത്തൻ അനുഭവമായിരുന്നു. റസാഖ് മാഷ് മാത്രമല്ല... ഈ സ്കൂളിലേ മുഴുവൻ അധ്യാപകരും  "മാഷേ" എന്നുള്ള വിളിയിലൂടെയായിരുന്നു പരസ്പരം അഭിസംബോധന ചെയ്തിരുന്നത്.
  ജുവൈബ ടീച്ചറെ പോലെ തന്നെ ബന്ധുക്കളിൽപെട്ടവരായിരുന്നു കുഞ്ഞു മുഹമ്മദ്‌ മാഷും സീന ടീച്ചറുമെല്ലാം. മിഥുൻ മാഷും, ലതീഷ് മാഷും, ഹംജദ് മാഷും, അഷ്റഫ് മാഷും, ഷിജി ടീച്ചറും സൂറ ടീച്ചറും, സാജിദ ടീച്ചറും... ഓരോരുത്തരിൽ നിന്നും ഒരുപാട് അനുഭവങ്ങൾ... എന്റെ രണ്ട് സഹപാഠികളുടെ പിതൃസഹോദരനായിരുന്നു റസാഖ് മാഷ്, അവരുടെ ഭാര്യ സാജിദ ടീച്ചറും... എന്നും അടി ഉണ്ടാക്കാനുള്ള ഒരു കൂട്ടായിരുന്നു സൂറ ടീച്ചർ... കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണെങ്കിലും നിഹാൽ സാറും റഷ ടീച്ചറും നല്ല സുഹൃത്തുക്കളായിരുന്നു.
   സഹപ്രവർത്തകരെപ്പോലെത്തന്നെയായിരുന്നു അവിടത്തെ വിദ്യാർത്ഥികളും... എത്ര തന്നെ ചീത്ത പറഞ്ഞാലും വീണ്ടും വീണ്ടും അവരോടുള്ള അടുപ്പം കുടുകയായിരുന്നു. ഏഴാം ക്ലാസിലെ സാജിറും ഹിഷാമും ലത്തീഫും, ആറാം ക്ലാസിലെ ഈ സ്കൂളിൽ വെച്ച് ഞാനാദ്യം പരിചയപ്പെട്ട ഫറയും ഫർഹയും, നൂഹയും ഹിബയും ഹൈഫയും, അഞ്ചാം ക്ലാസിലെ അനീസും, നാലിലെ ഫൈഹയും ഇൻഷിറയും, എന്നും "ഇങ്ങള് കല്യാണം കൈച്ചീണോ? പെണ്ണ്ങ്ങളെ പേരെന്താ" എന്നും ചോദിച്ച് പിന്നാലെ കൂടുന്ന മൂന്നാം ക്ലാസിലെ റാനിയയും ദിയയും, രണ്ടാം ക്ലാസിലെ അർഷാനയും റനയും സജാദും ഇമ്രാൻ അലിയും ഒന്നാം ക്ലാസിലെ കൊച്ചു വികൃതിക്കാരൻ ഹനാനുമെല്ലാം മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചത്.
  അത് പോലെ തന്നെയായിരുന്നു സബ്ജില്ലാ കലോത്സവത്തിൽ LP, UP അറബിക് വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്... സ്കൂളിന്റെ വിജയത്തിൽ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞു എന്നതും ഒരുപാട് സന്തോഷമുണ്ടാക്കിയിരുന്നു.
  അവസാനമായി ആനന്ദ് മാഷ് പറഞ്ഞത് പോലെ ഒരു തവണ പരിചയപെട്ടാൽ പിന്നെ മറക്കാറില്ല എന്നതാണ് പ്രകൃതം. ശരീരം കമ്പിളിപറമ്പിൽ നിന്നും പോന്നെങ്കിലും മനസെന്നും അവിടെയുണ്ടാകും.. അത്ര മാത്രം അടുത്തിരുന്നു ആ സ്ഥാപനത്തോടും അവിടത്തെ സഹപ്രവർത്തകരോടും. പിരിയാൻ താല്പര്യമുണ്ടായിട്ടല്ല... സാഹചര്യം അങ്ങനെയാണ്... For a better future... അത് മാത്രമാണ് പിരിയാൻ തോന്നിപ്പിച്ചത്...

Mob:9207791873





Wikipedia

Search results