എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Friday, May 31, 2019

നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കുന്നില്ലേ?

റമളാൻ വസന്തം- 26

അമീൻ തിരുത്തിയാട്

  പല സുഹൃത്തുക്കളും പലപ്പോഴും പരാതിയായിട്ട് പറയുന്ന കാര്യമാണ് പ്രാർത്ഥിച്ചിട്ട് പ്രത്യേക കാര്യമൊന്നുമില്ല. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ല. "എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം തരാം" എന്നത് അല്ലാഹു നമുക്ക് നൽകിയ വാഗ്ദാനമല്ലേ... എന്നിട്ടും എന്താണ് ഉത്തരം ലഭിക്കാത്തത്? എന്നിങ്ങനെ പലതും പലരും പറയാറുണ്ട്. യത്ഥാർത്ഥത്തിൽ ഉത്തരം ലഭിക്കുന്നില്ലയെങ്കിൽ അത് അവരിൽ തന്നെയുള്ള പ്രശ്നമാണ്. അല്ലാതെ അല്ലാഹുവിന്റെ കുഴപ്പമല്ല. ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധിച്ചാൽ അവന്ന് കാര്യങ്ങൾ മനസിലാകും, അല്ലാഹു തആലാ ചില ആളുകളുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയില്ലയെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.
  അവരിൽ പെട്ട ആളുകളാണ് ശിർക്ക് ചെയ്തവർ, ശിർക്ക് ചെയ്ത ആളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.
  രണ്ടാമതായിട്ട് പഠിപ്പിക്കുന്നത് സമ്പാദ്യത്തിലും ഉപജീവനത്തിലും ഹറാം കലർന്നിട്ടുള്ള ആളുകളെയാണ്. അവരുടെ പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കുകയില്ല.
  മൂന്നാമതായി പഠിപ്പിക്കുന്നത് ആത്മാർത്ഥതയില്ലാതെ അശ്രദ്ധമായി പ്രാർത്ഥിക്കുന്നവരെയാണ്.
  നാലാമതായി പഠിപ്പിക്കുന്നത് പ്രതീക്ഷയില്ലാതെ പ്രാർത്ഥിക്കുന്നവരെപ്പറ്റിയാണ്. അഞ്ചാമതായി പഠിപ്പിക്കുന്നത് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്ത ആളുകളെപ്പറ്റിയുമാണ്.
  നമ്മുടെ ജീവിതത്തിൽ ഇതിൽ ഏതെങ്കിലും ഒരു കാരണം ഉണ്ടെങ്കിൽ നമ്മുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകയില്ല. ജീവിതം ഈ കാര്യങ്ങളിൽ നിന്നെല്ലാം അകറ്റി നിർത്തിയാൽ നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും. അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ നിന്ന് മാറി നിന്ന് കൊണ്ട് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന യത്ഥാർത്ഥ വിജയികളായി നമുക്ക് മാറാൻ സാധിക്കണം. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...

Thursday, May 30, 2019

ജീവിതമാകുന്ന പരീക്ഷയിൽ നമുക്ക് വിജയിക്കാം...

റമളാൻ വസന്തം- 25

അമീൻ തിരുത്തിയാട്

  അല്ലാഹു തആലാ മനുഷ്യരായ നമുക്കെല്ലാം ധാരാളക്കണക്കിന് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. ആ അനുഗ്രഹങ്ങൾക്കെല്ലാം നന്ദികാണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. അത് പോലെ തന്നെ ആ അനുഗ്രഹങ്ങളെ മുൻനിർത്തി അല്ലാഹു നമ്മെ ഓരോരുത്തരെയും പരീക്ഷിക്കുക തന്നെ ചെയ്യും. സൂറത്തുൽ ബഖറയിൽ നമുക്ക് കാണാം:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"

  തീർച്ചയായും ജീവിതത്തിന്റെ സകല മേഖലകളിലൂടെയും അല്ലാഹു നമ്മെ പരീക്ഷിക്കും. നിങ്ങളിൽ വെച്ച് ആരാണ് നല്ലത് പ്രവർത്തിക്കുക എന്ന് പരീക്ഷിക്കുവാനാണ് അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് എന്ന് ഖുർആനിൽ നമുക്ക് കാണുവാൻ സാധിക്കും.
  സന്താനങ്ങളിലൂടെയും സമ്പത്തിലൂടെയുമെല്ലാം നാം പരീക്ഷണത്തിന് വിധേയരായേക്കാം. അവിടെയെല്ലാം ഇബ്റാഹീം (അ) ക്ഷമിച്ച പോലെ അയ്യൂബ് (അ) സഹിച്ച പോലെ എല്ലാം സഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. അല്ലാതെ പരീക്ഷണങ്ങളിൽ പതറിപോകുന്നവരും തകർന്ന് പോകുന്നവരുമായി നാം മാറരുത്. പല തരത്തിലുള്ള പരീക്ഷണങ്ങളുണ്ടാകാം. അവയിലെല്ലാം തന്നെ സഹിക്കാനും, ക്ഷമിക്കാനും സാധിക്കണം.അത്തരത്തിൽ പരീക്ഷണ ഘട്ടങ്ങളിൽ പതറാതെ ജീവിതമെന്ന പരീക്ഷണത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കണം. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ....

Wednesday, May 29, 2019

നന്ദി കാണിക്കാം, നന്ദിയുള്ളവരാകാം...

റമളാൻ വസന്തം- 24

അമീൻ തിരുത്തിയാട്

  നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അത് പോലെ തന്നെ ഈ പ്രപഞ്ചത്തിലുള്ള സർവചരാചരങ്ങളെയും സൃഷ്ടിച്ചതും അല്ലാഹു തന്നെ. എത്രയെത്ര അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് ചെയ്തു തന്നിട്ടുള്ളത്? ആ അനുഗ്രഹങ്ങൾക്കെല്ലാം നാം അല്ലാഹുവിനോട് നന്ദികാണിക്കാറുണ്ടോ?
  ഈ ഭൂമിയിലുള്ള സകല വസ്തുക്കളെയും അല്ലാഹു മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചത്. ആ വസ്തുക്കളെല്ലാം ഉപയോഗിക്കുന്ന നാം അതെല്ലാം നമുക്ക് വേണ്ടി സംവിധാനിച്ച് തന്ന റബ്ബിനെ ഓർക്കാറുണ്ടോ?
  അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ശരീരം. ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന നാഡീ-ഞരമ്പുകളും രക്തക്കുഴലുകളും കുടലുകളുമെല്ലാം എത്ര കൃത്യമായിട്ടാണ് അവൻ സംവിധാനിച്ചത്? അതെ മനുഷ്യനെ അവൻ ഏറ്റവും ഉത്തമമായ രീതിയിലാണ് സൃഷ്ടിച്ചത്. അവന്റെ സൃഷ്ടികളുടെ കൂട്ടത്തിൽ ഏറ്റവും അംഗീകാരവും മനുഷ്യന് നൽകി. മനുഷ്യനെ അവൻ ആദരിച്ചു. പഠിക്കുവാനും മനസ്സിലാക്കുവാനും ചിന്തിക്കുവാനും ബുദ്ധിയും വിവേകവും നൽകി. കാഴ്ചയും കേൾവിയും ഹൃദയവും നൽകി. ശ്വസിക്കുവാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഭക്ഷണവും നൽകി. അവൻ നൽകിയ ഓരോ അനുഗ്രഹത്തിനും അവയെപ്പറ്റി മനസിലാക്കിയിട്ട് നാം നന്ദികാണിക്കണം. അങ്ങനെ നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചാൽ അവൻ നമുക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ നൽകും.
  അത് കൊണ്ട് തീർച്ചയായും അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക. ആ അനുഗ്രഹങ്ങളെപ്പറ്റിയെല്ലാം നാളെ അല്ലാഹു നമ്മോട് ചോദ്യം ചെയ്യുന്നതാണ്. നന്ദിയുള്ള അടിമകളാവുക. നാഥൻ അനുഗ്രഹിക്കട്ടെ...

Tuesday, May 28, 2019

റയ്യാനിലൂടെ പ്രവേശിക്കാൻ നാം ഒരുങ്ങിയോ?

റമളാൻ വസന്തം- 23

അമീൻ തിരുത്തിയാട്

  നമ്മിലേക്ക് അതിഥിയായിക്കൊണ്ട് കടന്ന് വന്ന പരിശുദ്ധ റമളാൻ മാസം നമ്മിൽ വിട പറയാൻ ഒരുങ്ങിക്കഴിഞ്ഞു.ഈ സന്ദർഭത്തിൽ ആ മാസത്തിൽ ജീവിച്ച് നോമ്പെടുത്തവർക്ക് വേണ്ടി ഒരുക്കപ്പെട്ട റയ്യാൻ എന്ന കവാടത്തിലൂടെ നമുക്ക് സ്വർഗത്തിന്റെ വിഹായസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ എന്ന് നാം സ്വന്തത്തോട് തന്നെ ചോദിക്കേണ്ടതുണ്ട്. നമ്മുടെ നമസ്കാരത്തെയും ഖുർആൻ പാരായണത്തെയും ദാനധർമ്മങ്ങളെയുമെല്ലാം പറ്റി നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. നാളെ റബ്ബിന്റെ കോടതിയിൽ വെച്ച് നന്മ തിന്മകൾ തൂക്കി നോക്കുമ്പോൾ കുറഞ്ഞ നന്മകളുമായി നാം റബ്ബിന്റെ അടുത്ത് തല താഴ്ത്തി നിൽക്കേണ്ടി വരുമോ? റമളാനിൽ നാം പ്രവർത്തിച്ച നമ്മുടെ പ്രവർത്തനങ്ങളെ അവിടെ വെച്ച് നമുക്ക് കാണാൻ കഴിയാത്ത അവയെല്ലാം ബാത്വിലായി പോകുന്ന ഒരു അവസ്ഥ നമുക്ക് വരുമോ?
  നമ്മുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ അങ്ങനെയാണെങ്കിൽ നമുക്ക് എന്താണ് റബ്ബിന്റെ കോടതിയിൽ കൂട്ടിനുണ്ടാവുക? മാറണം, മാറി ചിന്തിക്കണം, നമ്മുടെ മുമ്പിൽ ഇനിയും അൽപം ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി റബ്ബിലേക്കടുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനായി പരിശ്രമിക്കുക, പ്രവർത്തിക്കുക, പ്രാർത്ഥിക്കുക. നാഥൻ അനുഗ്രഹിക്കുമാറാകട്ടെ....

Monday, May 27, 2019

വിശാലമനസ്കരാവാം... നന്മയുള്ളവരാകാം..

റമളാൻ വസന്തം- 22

അമീൻ തിരുത്തിയാട്

  പ്രവാചകൻ (സ്വ)യെപ്പറ്റി അവിടുത്തെ പത്നി ആയിഷ (റ)യോട് ചോദിക്കപ്പെട്ട സന്ദർഭത്തിൽ അവര് പറയുന്നുണ്ട്:
كان خلقه قرآنا
അദ്ദേഹത്തിന്റെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന്. എന്ത് കൊണ്ടാണ് അദ്ദേഹത്തെപ്പറ്റി അങ്ങനെ പറഞ്ഞത്? അതെ, അദ്ദേഹം സൗമ്യശീലനും വിശാലമനസ്കനുമെല്ലാമായിരുന്നു. ഖുർആൻ പഠിപ്പിച്ച രീതിയിലായിരുന്നു അദ്ദേഹം ജീവിച്ചത്. അനാഥകളെയും അഗതികളെയും പരിഗണിക്കുന്ന വ്യക്തി ആയിരുന്നു അദ്ദേഹം.
   കഠിനഹൃദയമുള്ള ഉമർ(റ)നെ ലോലഹൃദയനാക്കി മാറ്റിയതും ഖുർആനായിരുന്നു.അബൂബക്കർ(റ)നെ മാറ്റിയതും ഖുർആനായിരുന്നു. സ്വഹാബാക്കളെ മുഴുവൻ സൽസ്വഭാവികളാക്കിയത് ഖുർആനായിരുന്നു. നമുക്കും അത്തരത്തിൽ മാറണ്ടേ? തീർച്ചയായും നാം മാറണമെന്ന് ചിന്തിക്കാതെ അല്ലാഹു നമ്മെ മാറ്റുകയില്ല.
إنّ اللّٰه لا بغير مابقوم حتى يغيّرو ما بأنفسهم...
അത് കൊണ്ട് നാം മാറണമെങ്കിൽ ആദ്യം നാം സ്വയം തീരുമാനിക്കുക, അപ്പോൾ അല്ലാഹു നമ്മെ മാറ്റും.. തീർച്ച....

Sunday, May 26, 2019

റമളാൻ അവസാന പത്തിലേക്ക് പ്രവേശിക്കുമ്പോൾ

റമളാൻ വസന്തം- 21

അമീൻ തിരുത്തിയാട്

  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ ഫലമായി ഒരു റമളാൻ മാസം നമ്മിലേക്ക് കടന്ന് വരികയും അതിന്റെ മൂന്നിൽ രണ്ട് ഭാഗം നമ്മിൽ നിന്ന് വിട പറയുകയും ചെയ്തു. കഴിഞ്ഞു പോയ ദിനരാത്രങ്ങളിൽ നാം പ്രവർത്തിച്ച നമ്മുടെ നമസ്കാരങ്ങളുൾപ്പടെയുള്ള സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
  റമളാനിന്റെ ഏറ്റവും ശ്രേഷ്ഠമായ അവസാന പത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ കഴിഞ്ഞു പോയ ദിവസങ്ങളെ നാം എത്രമാത്രം ഉപയോഗപ്പെടുത്തി എന്നും വരും ദിവസങ്ങളിൽ എന്തെല്ലാം പ്രവർത്തിക്കണമെന്നുമെല്ലാം നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. നാമൊരു ആത്മ വിചാരണ നടത്തേണ്ടതുണ്ട്.
  ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് ഒറ്റയായ രാത്രികളിൽ നാം ധാരാളമായിക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുകയും നമസ്കരിക്കുകയും പാപമോചനം തേടുകയും മറ്റ് സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യണം. അത് പോലെ തന്നെ ഒറ്റയായ രാത്രികളിൽ നാം അനുഗ്രഹീത രാത്രിയായ ആയിരം മാസങ്ങളെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുകയും ചെയ്യണം. ആ രാത്രിയിൽ വല്ല നന്മയും പ്രവർത്തിച്ചാൽ വമ്പിച്ച പ്രതിഫലമാണ് അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ആ രാത്രിയെ പ്രതീക്ഷിച്ചിരിക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യുക.
  നാഥൻ അനുഗ്രഹിക്കട്ടെ.

Saturday, May 25, 2019

നല്ലത് സംസാരിക്കാം, നല്ലത് പ്രവർത്തിക്കാം

റമളാൻ വസന്തം- 20

അമീൻ തിരുത്തിയാട്

  മനുഷ്യരെന്ന നിലയിൽ ഓരോ ദിവസവും  പല തും ധാരാളമായിക്കൊണ്ട് തന്റെ സഹജീവികളോട് സംസ്കാരിക്കുന്നവരാണ് നമ്മൾ. നമ്മുക്ക് സംസ്കാരിക്കാനുളള കഴിവും നാവുമെല്ലാം അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങൾക്കെല്ലാം നാം അവനോട് നന്ദി കാണിക്കാറുണ്ടൊ? നമ്മെ പോലെ സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന എത്രെയെത്ര പേർ?
   നമ്മുടെ നാവിനെയും സംസാരത്തേയും നാം സൂക്ഷിക്കണം പ്രവാചകൻ (സ്വ) പറഞ്ഞു:

قل خير، أو ليصمت
"നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക" എത്ര നല്ല കാര്യം !!!
  ഒരിക്കൽ പ്രവാചകൻ (സ്വ) പറഞതായിട്ട് നമുക്ക് കാണാൻ കഴിയും" നിങ്ങളിലാരെങ്കിലും 2 താടിയെല്ലുകൾക്കിടയിലുള്ളതിനെപറ്റിയും 2 തുടയെല്ലുകൾക്കിടയിലുളളതിനെപറ്റിയും എനിക്ക് ഉറപ്പ് തിരകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ സ്വർഗ്ഗം ഉറപ്പു തരാം" അത്രയും നാശം വിതക്കാനും പ്രശ്നമുണ്ടാക്കാനും കഴിയുന്നതാണ് 'നാവ്' എന്ന അവയവം.
  മനുഷ്യർ വരുത്തിവെക്കുന്ന വിപത്തിലധികവും നാവിനാൽ വിധിച്ചതാണെന്നും മുഹമ്മദ് നബി (സ്വ) പറഞ്ഞിരിക്കുന്നു.
  അതു കൊണ്ട് നല്ലതുമാത്രം സംസാരിക്കാം, സംസാരം നിയന്ത്രിക്കാം...
                                                             

Friday, May 24, 2019

അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു പോരെ...

റമളാൻ വസന്തം- 19

അമീൻ തിരുത്തിയാട്

   പതിനേഴാമത് ലോകസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പോലെ തന്നെ, നാമോരോരുത്തരും ഭയപ്പെട്ട പോലെ തന്നെ ബി.ജെ.പി എന്ന പാർട്ടി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. ഈ സന്ദർഭത്തി നമ്മിൽ അധികമാളുകളുടെയും ഭയം ഇനിയെന്തൊക്കെ നടക്കും എന്നതാണ്. ഇവിടെ നടപ്പിലായത് അല്ലാഹുവിന്റെ വിധിയാണ്.തുടർന്നുള്ള കാര്യങ്ങളിലും ആ നാഥന്റെ മേൽനോട്ടമുണ്ടാകും.
أليس اللّٰه بكافٍ عبده....
" അല്ലാഹുവിന്റെ അടിമക്ക് അല്ലാഹുപോരെ " എന്ന ചോദ്യം ഇവിടെ വളരെയധികം പ്രസിദ്ധമാണ്. നാം ഒരിക്കലും ഭയപ്പെടേണ്ട. നമുക്ക് അല്ലാഹുവുണ്ട്. അവരെക്കാളധികം യുക്തിപൂർവ്വം പ്രവർത്തിക്കുന്നവനാണ് അല്ലാഹു.
إِنَّهُمْ يَكِيدُونَ كَيْدًا

وَأَكِيدُ كَيْدًا

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും, ഞാനും [അല്ലാഹു] (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും...
  അത് കൊണ്ട് നാം ഭയപ്പെടേണ്ട. എല്ലാം നാഥനിലേക്ക് ഭരമേൽപിക്കാം.....

Thursday, May 23, 2019

റമളാനും തെരഞ്ഞെടുപ്പ് ഫലവും

റമളാൻ വസന്തം- 18

അമീൻ തിരുത്തിയാട്

  ഇന്ന് മെയ്‌ 23,  ഇന്ത്യൻ ജനാതിപത്യ വ്യവസ്ഥ പ്രകാരം അടുത്ത അഞ്ചു വർഷം ആര് ഇന്ത്യയെ ഭരിക്കും എന്ന് അറിയുന്ന ദിനം. ആശങ്കകളുണ്ട്, ആകുലതകളുണ്ട്. എന്തായാലും സർവ്വശകനായ നാഥൻ വിധിച്ചത് നടക്കും. നമുക്കനുകൂലമായ വിധിയായിരിക്കട്ടെ, നീതിബോധമുള്ള, ദൈവഭയമുള്ള ഭിന്നിപ്പിച്ച് ഭരിക്കാത്ത നല്ല ഒരു ഭരണാധികാരിയെ നമുക്ക് ലഭിക്കട്ടെ...
  ഈ സന്ദർഭത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പൊതുവെ നാം കണ്ട് വരുന്ന ചീത്ത വിളികളും, ആക്രമണങ്ങളും, മറ്റ് മോഷം പ്രവർത്തനങ്ങളുമെല്ലാം നാം മാറ്റി നിർത്തേണ്ടതുണ്ട്. മറിച്ച് പ്രാർത്ഥനയാണ് ഇന്ന് നമുക്കാവശ്യം. ഒരു പക്ഷേ നമ്മിൽ ഓരോരുത്തരുടെയും നോമ്പിന്റെ ശക്തി തിരിച്ചറിയാനുള്ള ഒരു പരീക്ഷണമാകും ഇന്നത്തെ ദിവസം. മോഷം പ്രവർത്തനങ്ങളെല്ലാം നാം മാറ്റി നിർത്തണം. പ്രവാചകൻ (സ്വ) പറയുന്നുണ്ട്:
من لم يدع قول الزور والعمل به وليس للّٰه حاجة في أن يدع طعامه وشرابه...
"ആരെങ്കിലും മോഷം സംസാരവും അത്തരം പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കിൽ അവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല"
  അത് പോലെ തന്നെ നമ്മുടെ സംസാരത്തെ നാം സൂക്ഷിക്കേണ്ടതുണ്ട്. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. പരദൂഷണം പോലുള്ള കാര്യങ്ങൾ നമ്മിൽ നിന്നുണ്ടായിക്കൂടാ, ഖുർആനിൽ നമുക്ക് കാണാം:
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَىٰ أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَىٰ أَنْ يَكُنَّ خَيْرًا مِنْهُنَّ ۖ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَنْ لَمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ (11) يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌ (12)
"സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍ (11) സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (12)
  അത് കൊണ്ട് തന്നെ അനാവശ്യ സംസാരങ്ങളൊഴിവാക്കി കൊണ്ട് നമുക്ക് ജീവിക്കാം... നാഥൻ അനുഗ്രഹിക്കട്ടെ...

Wednesday, May 22, 2019

റമളാൻ പതിനേഴും ബദ്‌രീങ്ങളും.


റമളാൻ വസന്തം-17

അമീൻ തിരുത്തിയാട്

എന്താണ് ഈ ബദ്ർ യുദ്ധം...?
ഹിജ്റ  രണ്ടാം വർഷം റമദാൻ 17ന്  മക്കാ മുശ്രിക്കുകളുമായി നടന്ന ഇസ്‌ലാമിലെ ആദ്യത്തെ യുദ്ധം. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി നടന്ന യുദ്ധം.
ഖുർആൻ അതിനെ പറ്റി പറയുന്നു:
إِذۡ تَسۡتَغِیثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّی مُمِدُّكُم بِأَلۡفࣲ مِّنَ ٱلۡمَلَـٰۤىِٕكَةِ مُرۡدِفِینَ
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി"
   ഇന്ന് റമളാൻ പതിനേഴിന് നടക്കുന്നതെന്താണ്? മരിച്ച് മൺമറഞ്ഞ് പോയ ബദ്രീങ്ങളെ വിളിച്ചുള്ള പ്രാർത്ഥന. ബദ്റിൽ പങ്കെടുത്ത സ്വഹാബാക്കൾ തന്നെ ബദ്റിന്റെ രണാങ്കണത്തിൽ വെച്ച് കൊണ്ട് അല്ലാഹുവിനോടായിരുന്നു പ്രാർത്ഥിച്ചത്. പിന്നെ എങ്ങനെയാണ് നാം അവരെ വിളിച്ച് പ്രാർത്ഥിക്കുക.
  ചിന്തിക്കുക സമൂഹമേ... എങ്ങോട്ടാണ് നാം പോകുന്നത്?

Tuesday, May 21, 2019

അജയ്യമാണ് വിശുദ്ധ ഖുർആൻ


റമളാൻ വസന്തം- 16

അമീൻ തിരുത്തിയാട്

   വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗ്ഗദീപമാണ്, വഴികാട്ടിയാണ്. ഖുർആനിലൂടെ അതിലേക്കിറങ്ങി സഞ്ചരിച്ചാൽ, അതിനെ ആഴത്തിൽ മനസിലാക്കിയാൽ അതിൽ ധാരാളം വിസ്മയങ്ങൾ നമുക്ക് കാണാൻ കഴിയും.
  വിശുദ്ധ ഖുർആൻ ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രന്ഥമാണ്. ഏത് കഠിന ഹൃദയനെയും ലോലഹൃദയനാക്കി മാറ്റാൻ ഈ ഖുർആനിന് സാധിക്കും. അത് കൊണ്ടാണ് ഈ ഖുർആൻ മൂലം ഉമർ (റ) മാറിയത്. ഏതൊരാളെയും സന്മാർഗത്തിലേക്ക് നയിക്കാൻ ഇതിന് സാധിക്കും. അത് കൊണ്ടാണ് ഡോ. കീത്ത് മൂർ അടക്കമുള്ള ധാരാളക്കണക്കിന് ശാസ്ത്രജ്ഞന്മാരും ഇസ്ലാമിക വിമർശകരും ഇസ്ലാം സ്വീകരിച്ചത്.
  ഇത്തരത്തിൽ ഖുർആൻ നമ്മുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കണമെങ്കിൽ നാം ഖുർആനെ ആഴത്തിൽ പഠിക്കണം, അതിനെ മനസിലാക്കണം. അങ്ങനെയെങ്കിൽ നമുക്കും മാറ്റങ്ങളുണ്ടാകും. അപ്പോൾ നമുക്ക് ഖുർആനിലെ ശാസ്ത്ര വിസ്മയങ്ങളെപ്പറ്റി മനസിലാകും. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമോ, ഒരു സാഹിത്യ ഗ്രന്ഥമോ അല്ലാ എന്ന് മനസ്സിലാകും... അത് വഴി ഖുർആനിനെ കൂടുതലായി മനസിലാക്കാനാകും.
  അത് കൊണ്ട് ഖുർആൻ പഠിക്കുക, അത് ജീവിതത്തിൽ പകർത്തുക. നാഥൻ അനുഗ്രഹിക്കട്ടെ...

അജയ്യമാണ് വിശുദ്ധ ഖുർആൻ, മറക്കാൻ പറ്റാത്തതാണ് തദ്‌ബീർ'19


  ആദ്യമായിട്ടാണ് ഇത്തരത്തിൽ വിശുദ്ധ ഖുർആനിനെപ്പറ്റി ആഴത്തിൽ പഠിക്കുന്നതും പഠിച്ച കാര്യങ്ങൾ ആളുകൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതും, എത്രമാത്രം വിസ്മയമാണ് ഈ ഗ്രന്ഥം എന്ന് അതിലേക്കിറങ്ങി ചെല്ലുമ്പോൾ മാത്രമേ മനസ്സിലാവൂ... അതിനുള്ള അവസരമാണ് 'തദ്ബീർ'.
  വളരെയധികം ആകാംക്ഷയോടെയാണ് ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയുടെ തദ്ബീറിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന്റെതായ വ്യാകുലതകളുണ്ടായിരുന്നു.
  ആദ്യമായി നന്ദി പറയേണ്ടത് ജ്യേഷ്ഠസുഹൃത്തും കോളേജിലെ സീനിയറുമായ ജംഷാദ്ക്കക്കാണ്. അദ്ദേഹമാണ് എന്നെ ഇതിലേക്കെത്തിച്ചത്.
  മെയ് പതിമൂന്നിന് വൈകുന്നേരം  3 മണിക്കാണ് ഈ പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അറിയുന്നത്. വിശദ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമെനിക്ക് മറ്റു കാര്യങ്ങൾ അയച്ചു തരികയും പങ്കെടുത്തു കൂടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നിലുള്ള താൽപര്യം കണ്ടിട്ടാകാം പിന്നീട് അദ്ദേഹം എനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുക്കാനായി അപ്സ്ട്രാക്ട് അയക്കേണ്ട അവസാന ദിവസമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം അധികമാരും തെരഞ്ഞെടുക്കാത്ത ഒരു വിഷയം കണ്ടെത്തി അന്ന് രാത്രി തന്നെ അപ്സ്ട്രാക്ട് അയച്ചു. വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് പിതൃസഹോദരനായിരുന്നു. അവിടന്നങ്ങോട്ട് ഓരോ ദിവസവും ഒരനുജന്റെ പരിഗണന തന്ന് കൊണ്ട് ജംഷാദ്ക്ക എനിക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും തന്നു.
അന്നാണ് എനിക്ക് മനസിലായത്, സംഘടനാ പരിധികൾക്കപ്പുറമാണ് സുഹൃത് ബന്ധമെന്ന്.
  ഇന്ന് രാവിലെ കുനിയിൽ അറബിക് കോളേജിലെത്തിയത് മുതൽ ഹൃദയമിടിപ്പ് കൂടുതലായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന 6 പേരിൽ ഞാൻ മാത്രമായിരുന്നു പുതുമുഖം.  വിഷയാവതരണത്തിനായി വേദിയിലേക്ക് ചെന്നപ്പോൾ ഹൃദയമിടിപ്പ് വീണ്ടും കൂടി. കാരണം മുന്നിലിരിക്കുന്ന സദസിൽ കോളേജിലെ സീനിയേഴ്‌സുണ്ട്, സുഹൃത്തുക്കളുണ്ട്, ആത്മ സുഹൃത്തുക്കളായ സഹപാഠികളുണ്ട്, അദ്ധ്യാപകരുണ്ട്, പരിചയക്കാരുണ്ട്. എങ്കിലും അതൊന്നും വകവെക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. അവതരണത്തിന് ശേഷം ജഡ്ജിംഗ് പാനലിൽ നിന്ന് കൊണ്ട് TPM റാഫി സാറിന്റെ ചില നിർദ്ദേശങ്ങൾ, 3 ജഡ്ജുമാക്കും നെഗറ്റീവുകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അത് കേട്ട് തളർന്ന എനിക്ക് അവിടെ വെച്ച് കൂട്ടായതും പ്രിയ ജ്യേഷ്ഠ സുഹൃത്ത് ജംഷാദ്ക്ക തന്നെ...
  ജംഷാദ്ക്കയുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം വരുന്നുണ്ടായിരുന്നു. പരിപാടിയുടെ സമാപന സെഷനിലെത്തിയപ്പോൾ അദ്ദേഹമെന്നോട് ചോദിച്ചു. "അമീനെ, എനിക്ക് പ്രതീക്ഷയൊന്നുമില്ല. നിനക്കെന്തെങ്കിലും പ്രതീക്ഷയുണ്ടോ?" ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടാൻ മാത്രമേ സാധിച്ചുള്ളൂ. സങ്കടം കൊണ്ട് കണ്ണു നിറഞ്ഞു പോയി... മത്സരഫലം പ്രഖ്യാപിക്കുമ്പോൾ മൂന്നാം സ്ഥാനം കിട്ടിയ ആളെയായിരുന്നു ആദ്യം പറഞ്ഞത്. രണ്ടാം സ്ഥാനം നേടിയത് "ഗണിത ശാസ്ത്രത്തിലെ...." എന്ന് പറഞ്ഞപ്പോഴേക്കും എന്റെ വലത് വശത്തിരുന്ന് എന്റെ വലത് കൈപ്പത്തിയെ ഇരു കൈകൾ കൊണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചിലേക്കമർത്തുന്നതോടൊപ്പം "അമീനെ കിട്ടിയെടാ" എന്ന് പറഞ്ഞ ജംഷാദ്ക്കാ.... ഒരിക്കലും മറക്കില്ല, നിങ്ങളുടെ ആ കുട്ടിപ്പിടുത്തം. ആദ്യം സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകൾ അപ്പോഴേക്കും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അതിന് ശേഷം ആ ജ്യേഷ്ഠ സുഹൃത്ത് പറഞ്ഞ ഒരു വാചകം കൂടി... " അടുത്ത വർഷത്തെ തദ്ബീറിൽ എന്തായാലും പങ്കെടുക്കണം, ഒന്നാം സ്ഥാനം നേടണം"...
    ഖുർആൻ പoനത്തിന് സംഘടന എന്നത് ഒരു പ്രശ്നമേയല്ല എന്നെനിക്ക് മനസിലായി... ഇതൊരു തുടക്കം മാത്രം... ഇനിയങ്ങോട്ട് സാധിക്കുന്ന തദ്ബീറിലെല്ലാം ഞാനുണ്ടാകും... ഇൻഷാ അല്ലാഹ്,
  അടുത്തൊരു തദ്ബീറിനായുള്ള കാത്തിരിപ്പുകളോടെ...

✒ അമീൻ തിരുത്തിയാട്

#ജംഷാദ്ക്കാ... സ്നേഹം മാത്രം...


Monday, May 20, 2019

നെഞ്ചോട് ചേർക്കാം... വിശുദ്ധ ഖുർആനിനെ


റമളാൻ വസന്തം- 15

അമീൻ തിരുത്തിയാട്

  ലോക സൃഷ്ടാവിൽ നിന്നും അന്ത്യപ്രവാചകൻ മുഹമ്മദ്‌ (സ്വ) യിലേക്ക് അവതീർണമായ പരിശുദ്ധ ഖുർആൻ മാനവർക്ക് മുഴുവൻ മാർഗദീപമാണ്, വഴി കാട്ടിയാണ്. ഈ ഗ്രന്ഥത്തെ നാം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വന്നാൽ നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കും. മഹാനായ ഉമർ ബ്നു ഖത്തബ്(റ) നെയും അബൂത്വൽഹ(റ)നെയും ഫുളയ്ൽ ബ്നു ഹൻളലയെയും മാറ്റിയത് ഈ ഖുർആൻ ആയിരുന്നു.
  വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നുണ്ട്.
من الظلمات إلى النّور...
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മനുഷ്യനെ കൈ പിടിച്ചുയർത്താൻ പര്യാപ്തമാണ് വിശുദ്ധ ഖുർആൻ. വിശുദ്ധ ഖുർആനിലൂടെ സഞ്ചരിച്ചപ്പോൾ സ്വഹാബികൾക്കുണ്ടായ മാറ്റം പ്രകടമാണ്. നമ്മുടെ ജീവിതത്തിൽ നാമും ഖുർആനെ പഠിക്കുകയാണെങ്കിൽ നമുക്കും മാറ്റങ്ങളുണ്ടാകും.
  സമൂഹത്തിൽ ഏറ്റവും ഉത്തമരായ ആളുകൾ ആരെന്ന് ചോദിക്കപ്പെട്ട സന്ദർഭത്തിൽ പ്രവാചകൻ(സ്വ) പറയുന്നത് "ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആളുകളാണ്" എന്നാണ്.
خيركم من تعلّم القرآن وعلمه...

ഖുർആൻ പഠിക്കുന്ന, അതിനെ പാരായണം ചെയ്യുന്ന ആളുകൾക്ക് നാളെ ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശ പറയുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചു. വിശുദ്ധ ഖുർആനെ പഠിക്കാൻ നാം സമയം കണ്ടെത്തേണ്ടതുണ്ട്. അതിനെ പഠിക്കാത്തവർ അതിനെ അവഗണിച്ചവർ നാളെ ഖിയാമത്ത് നാളിൽ അന്ധനായിക്കൊണ്ടണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്ന് സൂറത്തുൽ ത്വാഹയിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു. അത് കൊണ്ട് ഖുർആൻ പഠിക്കുന്ന അത് പഠിപ്പിക്കുന്ന ഉത്തമരായ ആളുകളായി നാം മാറേണ്ടതുണ്ട്. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ....

Sunday, May 19, 2019

പാപമോചനം ജീവിതത്തിന്റെ ഭാഗമാക്കുക...


റമളാൻ വസന്തം- 14

അമീൻ തിരുത്തിയാട്


  മഹാനായ ഇമാം ഹസനുൽ ബസ്വരി(റ)ന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും എന്നിട്ടു അവരവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും വിവരിക്കുകയും ചെയ്തു. ചിലർ തങ്ങൾക്ക് സന്താന സൗഭാഗ്യം ലഭിക്കാത്തതിനും മറ്റു ചിലർ മഴ ലഭിക്കാത്തത് മൂലം തങ്ങളുടെ കൃഷി നശിക്കുന്നതും തുടങ്ങി ധാരാളം പരാതികൾ... ഇത്തരത്തിൽ പരാതി പറഞ്ഞവർക്കെല്ലാം ഹസനുൽ ബസ്വരി(റ) ഓരേ ഉത്തരമാണ് നൽകിയത്. "നിങ്ങൾ പാപമോചനം വർധിപ്പിക്കണം".
  സന്ദർശകരൊക്കെ പോയി കഴിഞ്ഞിട്ട് ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഇദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്ത് കൊണ്ടാണ് എല്ലാവർക്കും ഓരേ ഉത്തരം തന്നെ നൽകിയത്? ഇത് കേട്ട ഹസനുൽ ബസരി(റ)  വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദ്ന്റെ 52ആം വചനം പാരായണം ചെയ്തു: അതിൽ നമുക്ക് കാണാം...
وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ

"എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌."
  പാപമോചനം തേടിയാൽ റബ്ബിനോട് ഇസ്തിഗ്ഫാർ നടത്തിയാൽ അവൻ പൊറുത്തു തരാത്ത പാപങ്ങളില്ല.

إنّ اللّه يغفر الذنوب جميعا، إنّه هو الغفور الرحيم
അല്ലാഹു പാപങ്ങൾ എല്ലാം പൊറുക്കുന്നവനാണ്..
  മറ്റൊരു വചനത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
"നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌."
   അല്ലാഹു നമ്മൾ അവനെ വിളിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്...  അത് കൊണ്ട് തന്നെ നാഥനിലേക്ക് മടങ്ങുക. പാപമോചനം നടത്തുക. നമ്മുടെ പാപങ്ങളെല്ലാം നാഥൻ പൊറുത്തു തരുമാറാകട്ടെ....

Wikipedia

Search results