എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Sunday, April 19, 2020

പരിശുദ്ധ റമളാൻ നമ്മിലേക്ക് ആഗതമാകുമ്പോൾ...


  ത്യാഗത്തിന്റെയും ദൈവബോധത്തിന്റെയും ഖുർആനികവതരണത്തിന്റെയും ഓർമകൾ അയവിറക്കി കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമളാൻ മാസം കൂടി നമ്മിലേക്ക് കടന്നു വരികയാണ്.

اللهم بلّغنا رمضان

  കഴിഞ്ഞ വർഷത്തെ പോലെ റമളാനിനെ സ്വീകരിക്കാനുള്ള ആഹ്ലാദം ഇന്ന് നമുക്കില്ല.നമ്മുടെ നാട് കോവിഡ്-19 എന്ന മാരക രോഗത്തിന്റെ പിടിയിൽ ആണ്. എങ്ങും ശാന്തം...

  ഈ സന്ദർഭത്തിൽ ഈ മാസത്തെ സ്വീകരിക്കുവാൻ എപ്രകാരമാണ് തയ്യാറായത് എന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. ഈ പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ധൃതി കാണിച്ച നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും വൃത്തിയാക്കിയിട്ടുണ്ടോ, ശുദ്ധമാക്കിയിട്ടുണ്ടോ എന്ന് നാം ആലോചിച്ച് നോക്കേണ്ടതുണ്ട്.

  മറ്റ് ആരാധനാ കർമ്മങ്ങളെ പോലെയല്ല റമളാനിലെ നോമ്പ് എന്നുള്ളത്. ഖുദ്സിയായ ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കും..

الصوم لي وأنا أجزي به والصيام جنة

" നോമ്പ് എനിക്കുള്ളതാണ്. (അല്ലാഹുവിനുള്ളതാണ്) ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിജയാണ് "

  ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിജ ഉപയോഗിച്ച് കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ നോമ്പ്കാരനായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കുവാനുള്ള ഒരു പരിജയായിട്ടാണ് ഈ ഹദീസിലൂടെ നോമ്പ്നെ പരിചയപ്പെടുത്തുന്നത്.

  പ്രഭാതം മുതൽ പ്രദോശം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് വ്രതമനുഷ്ഠിക്കുന്നവർക്ക് നാഥൻ വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.

من صام رمضان إيمانا واحتسابا غفر له ما تقدّم من ذنبه

വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് എന്ന് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

  പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്. ഈ അവസരത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്, റമളാൻ എന്നത് ധാരാളം പാപമോചനം ലഭിക്കുന്ന ഒരു കാലമാണ്. തിന്മ ചെയ്യുന്നവരാണ് മനുഷ്യർ. അവർക്ക് പാപമോചനം നേടാനുള്ള വലിയൊരു അവസരമാണ് റമളാൻ. വിശുദ്ധ ഖുർആനിന്റെ 33 ആം അധ്യായം സൂറത്തുൽ അഹ്‌സാബിന്റെ 35 ആം വചനത്തിൽ അല്ലാഹു നോമ്പ്കാരായ സ്ത്രീക്കും പുരുഷനും പാപമോചനം വാഗ്ദാനം ചെയ്യുന്നു.

  റമളാൻ മാസം വന്നിട്ട് പാപമോചനം നേടാൻ കഴിയാത്തവർ ഏറ്റവും വലിയ നഷ്ടക്കാരാണ്. കാരണമെന്തെന്നാൽ ഒരിക്കൽ പ്രവാചകൻ(സ്വ) മിമ്പറിലേക്ക് കയറുന്ന സമയത്ത് ആമീൻ എന്ന് പറഞ്ഞു. പ്രവാചകൻ മിമ്പറിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ സ്വഹാബത്ത് ചോദിച്ചു. അല്ലയോ പ്രവാചകരെ, താങ്കൾ എന്തിനാണ് ആമീൻ എന്ന് പറഞ്ഞത്? അങ്ങയുടെ അടുക്കൽ ഞങ്ങൾ ആരെയും കണ്ടില്ലല്ലോ? അങ്ങ് പ്രാർത്ഥിച്ചത് ഞങ്ങൾ കേട്ടതുമില്ല. അവർക്ക് മറുപടിയായി പ്രവാചകൻ (സ്വ) പറഞ്ഞു:
آتاني جبريل، فقال: يا محمد، من أدرك رمضان فلم يغفر له، فأبعده الله، فقلت آمين (أحمد)
ജിബ് രീൽ (അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ മുഹമ്മദ് നബിയേ, ഏതൊരുവൻ റമളാൻ മാസത്തെ കണ്ടുമുട്ടുകയും എന്നിട്ട് പാപമോചനം നേടാൻ കഴിയാതിരിക്കുകയും ചെയ്തോ, അല്ലാഹു അവനെ വിദൂരതയിലേക്കകറ്റട്ടെ, അപ്പോൾ ഞാൻ ആമീൻ പറഞ്ഞു.
  അത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്ക് പാപമോചനം നേടാൻ കഴിയാത്തവൻ ഹതഭാഗ്യനാണ്. അത് പോലെ തന്നെ റമളാൻ മാസത്തിൽ പ്രതിഫലേച്ഛയോടെ നോമ്പെടുത്തവന് അടുത്ത റമളാൻ വരെയുള്ള പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നും പ്രവാചകൻ(സ്വ) പഠിപ്പിച്ചു.

  എന്നാൽ വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല. "കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്...

  വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആനിനെ കൂടുതൽ പഠിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്...

  അത് കൊണ്ട് എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും മാറ്റി വെച്ച് തുറന്ന മനസ്സോടെ റമളാനിനെ സ്വീകരിക്കാൻ നാം തയ്യാറാവണം.

  ഇനിയുള്ള നാളുകളിലെങ്കിലും സ്വയം വിചാരണ ചെയ്യാനും പശ്ചാതപിക്കാനും ജീവിത വഴിയിൽ നന്മയുടെ വെള്ളി വെളിച്ചം പകർന്നു നൽകിയ ഖുർആനിനെ നെഞ്ചോട് ചേർക്കാനും നമുക്കൊരുങ്ങാം.

  പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ കാണിച്ചു തന്ന രീതിയിൽ വ്രതമനുഷ്ഠിക്കാനും  അത് മൂലം വിജയികളായി തീരാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ

 അമീൻ തിരുത്തിയാട്

(Renai TV ക്ക് വേണ്ടി എഴുതിയ ലേഖനം)

Friday, April 17, 2020

ഇന്റർനെറ്റില്ലാത്ത ഒരു ദിനം


  ഇന്റർനെറ്റ്, ഇന്ന് മനുഷ്യകുലത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരവശ്യ വസ്തു. കഴിക്കാൻ ഭക്ഷണം ഇല്ലെങ്കിലും ഇന്റർനെറ്റില്ലാത്ത ഒരു ദിനം... ഔഫ്ഫ്..... ചിന്തിക്കാനേ വയ്യ അല്ലേ....? എന്നാൽ ഈ ഇന്റർനെറ്റ് എന്ന സാധനം അങ്ങ് ഇല്ലാതായാലോ...? അതങ്ങ് നിരോധിച്ചാലോ... എന്തായിരിക്കും നമ്മുടെ അവസ്ഥ?

  ഇന്ന് നമ്മുടെ പഠനവും ജോലിയും എന്തിന് നമ്മുടെ ഭരണ സംവിധാനങ്ങൾ വരെ ഈ ഇന്റർനെറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പെട്ടെന്ന് ഇതങ്ങ് ഇല്ലതാക്കിയാൽ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് അത് ഭയങ്കര പ്രയാസമായിരിക്കും. ബാറുകളും ബീവറേജുകളും അടച്ച്, മദ്യം ഇനി ലഭ്യമാക്കില്ല എന്നറിയിച്ചപ്പോൾ നമ്മുടെ നാട്ടിൽ ചിലയാളുകൾ ആത്മഹത്യ ചെയ്തത് പോലെ, ചില ആത്മഹത്യകൾ നടന്നേക്കാം... മദ്യം കിട്ടാതെ ചിലയാളുകൾക്ക് മനോനില തെറ്റിയത് പോലെ ചിലർക്ക് സംഭവിച്ചേക്കാം... കാരണം, ജാഹിലിയ്യാ കാലഘട്ടത്തിൽ (ഇരുണ്ട കാലഘട്ടം) ജീവിച്ചിരുന്ന ഒരു വിഭാഗം അറബികൾക്ക് മദ്യം എപ്രകാരമായിരുന്നോ അപ്രകാരമാണ് ഇന്ന് വലിയൊരു വിഭാഗത്ത് ഇന്റർനെറ്റ് എന്നത്.

  ആ കാലഘട്ടത്തിൽ മദ്യത്തോടുള്ള ആസക്തി മൂലം "ഞാൻ മരിച്ചാൽ എന്നെ മുന്തിരി വളളികൾക്ക് താഴെ മറമാടണം" എന്ന് വസ്വിയത്ത് ചെയ്തത് പോലെ ഈ കാലത്ത് "ഞാൻ മരിച്ചാൽ എന്റെ ഖബറിന് മുകളിൽ വൈഫൈ റൂട്ടറോ, മോഡമോ, മൊബൈൽ ടവറോ സ്ഥാപിക്കണമെന്ന്" ആളുകൾ പറയുന്ന കാലം വിദൂരമല്ല.

  പെട്ടെന്ന് ഇന്റർനെറ്റ് ഇല്ലാതാക്കിയാൽ ഇന്ന് 4 ഇഞ്ചിന്റെയോ 6 ഇഞ്ചിന്റെയോ മൊബൈൽ സ്ക്രീനിൽ തോണ്ടി ഇരിക്കുന്ന നമ്മുടെ വലിയൊരു വിഭാഗം യുവജനങ്ങൾ... അവർക്ക് ഒരുപാട് സമയം ലഭിക്കും. കാരണം ഈ ഇന്റർനെറ്റ് ഉള്ളത് കൊണ്ടാണ് ഇന്ന് പലരും മുരടിച്ച് പോകുന്നത്.

  എന്നെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് എന്നത് വലിയ അഭിവാജ്യഘടകമൊന്നുമല്ല. ഇങ്ങനെ ഇന്റർനെറ്റില്ലാത്ത ഒരവസ്ഥ വന്നാൽ, അത് ഉപയോഗിക്കാനായി നാം മാറ്റിവെച്ച സമയം നമുക്ക് മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. പുസ്തകങ്ങൾ വായിക്കാം, പഴമയിലേക്ക് തിരിഞ്ഞു നോക്കി ചെറുകൃഷികളിൽ ഏർപ്പെടാം. നമ്മുടെ ജോലിയിൽ നിന്നെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം മാറ്റിവെച്ചാൽ ഒരുപാട് സമയം നമുക്ക് ലഭിക്കും. ആ സമയത്ത് നമ്മുടെ വീട്ടിലുള്ളവരുമായി, നമ്മുടെ കുടുംബ ബന്ധങ്ങളിലുള്ളവരുമായി നമുക്കൊരുപാട് സമയം ചിലവഴിക്കാം...

  കുടുംബ ബന്ധം ചേർക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്ന മതമാണല്ലോ ഇസ്ലാം....

  അതിനെക്കാളുപരി ഇന്റർനെറ്റിൽ സമയം ചെലവഴിച്ച് വീട്ടിനുള്ളിൽ ചടഞ്ഞിരിക്കുന്ന നമുക്ക് പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ അവസരമാകും ഇന്റർനെറ്റില്ലായ്മ എന്നത്.
  എല്ലാത്തിലുമുപരി നമ്മുടെ ചുറ്റുവട്ടത്ത് നമ്മൾ കണ്ടതിനേക്കാൾ വലിയൊരു ലോകമുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.

  അത്കൊണ്ട് ഇന്റർനെറ്റ് എന്നത് നമുക്ക് ഒഴിച്ചു കൂടാനാവാത്ത അഭിവാജ്യഘടകമല്ല. അതില്ലെങ്കിലും നമ്മളിവിടെ ജീവിക്കും...


Friday, April 10, 2020

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും മുൻപ് ഒരു നിമിഷം

  ലോക്ക് ഡൗൺ ആയി വീട്ടിൽ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായതും, പുതുമ നിറഞ്ഞതുമായ പലതും പരീക്ഷിക്കുന്ന, പലതും ചെയ്തു നോക്കുന്നവരാണ് നമ്മിൽ പലരും. അതിലിപ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ല.

  ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.

  ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.

  ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.

  നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.

  അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.

  അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....

അമീൻ തിരുത്തിയാട്

Friday, April 3, 2020

ഒരു അധ്യായന വർഷം അവസാനിക്കുമ്പോൾ

  വീണ്ടുമൊരു അധ്യായന വർഷം കൂടി നമ്മിൽ നിന്നും കൊഴിഞ്ഞു പോയിരിക്കുകയാണ്. വളരെ കുറഞ്ഞ അധ്യായന ദിനങ്ങൾ മാത്രമുള്ള ഒരു വർഷം. നിപ്പയിൽ തുടങ്ങി മഹാപ്രളയത്തിൽ മുങ്ങി കൊറോണയിൽ അവസാനിച്ച വല്ലാത്തൊരു വർഷം. ഈ വർഷത്തിൽ നമുക്കോരോരുത്തർക്കും ഉണ്ടായ അനുഭവങ്ങൾ, ലഭിച്ച അറിവുകൾ എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും.
  എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഈ വർഷത്തിലാണ് ഞാനൊരു അദ്ധ്യാപകനായത്. ഏറെ സന്തോഷ പ്രദവും എന്നാൽ അതിലേറെ സങ്കടകരവുമായ ഒരു വർഷമായിരുന്നു ഇത്.
  എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എന്റെ വളരെയടുത്ത ചുരുക്കം ചില സുഹൃത്തുക്കൾ, അവരിൽ നിന്നും വളരെപ്പെട്ടെന്ന് അകന്നു എന്നതും അവരിൽ പലരെയും മനസിലാക്കാൻ വൈകി എന്നതും എനിക്കെന്നും ഒരു സങ്കടം തന്നെയായിരുന്നു. അവരിൽ പലരുമാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. അവരിൽ ഞാൻ മൂലം മാനസികമായി വേദനിച്ചവരുണ്ടായിരുന്നു. ഒരുപാട് സങ്കടം സഹിച്ചവരുണ്ടായിരുന്നു. എങ്കിലും ഇന്നും അവരുമായുള്ള ബന്ധം തുടരുന്നു. ഇന്ന് അവരെയോർക്കുമ്പോൾ അഭിമാനമാണ്, സന്തോഷമാണ്. നഷ്ടമായ ക്ലാസുകൾ പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോൾ പറഞ്ഞു തരാമെന്ന് പറയുന്ന പ്രിയപ്പെട്ടവർ...
  2019 സെപ്റ്റംബർ 30 ആം തിയതി, കോളേജിൽ നിന്നുംTC വാങ്ങിയ ദിവസം, രാത്രിയിൽ, "നീ വിഷമിക്കേണ്ട ഞങ്ങളൊക്കെ എന്നും നിന്നോടൊപ്പമുണ്ടെന്ന്" മെസേജ് അയച്ച, "നീ വെഷമിക്കണ്ട, പലരുടെയും വലിയ ആഗ്രഹം നീ ചെറുപ്പത്തിൽ നേടിയെടുത്തില്ലേ... ഇനി നാളെയെക്കുറിച്ച് ആലോചിക്ക് എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ പ്രിയപ്പെട്ടവർ. ഇവരൊക്കെ തന്നെയാണ് ഇന്നും എന്റെ പ്രതീക്ഷ.
  ഈ ഒരു വർഷം കൊണ്ട് തന്നെ ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ടായി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം തന്നെ എന്നും ഓർമിക്കാൻ ഒരുപാട് ഓർമ്മകൾ ലഭിച്ചു എന്നതും.
  ആദ്യമായി പരിചയപ്പെട്ട ചാലിയത്തെ പ്രിയ വിദ്യാർത്ഥി ഫിനാനും 7G ക്ലാസിലെ എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന അൻസിലും, ഐമൻ ശൗഖിയുമെല്ലാം വല്ലാത്ത ഓർമകളായിരുന്നു നൽകിയത്. അത് പോലെ തന്നെ അവിടത്തെ പ്രിയ അദ്ധ്യാപക സുഹൃത്തുക്കളും.
   ജൂൺ 10 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലം ചാലിയം UHHSS ലായിരുന്നു.പിന്നെ 1 മാസക്കാലം വെറുതെ വീട്ടിലിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 8 വരെ കമ്പിളിപ്പറമ്പ AMUP സ്കൂളിലായിരുന്നു. അവിടെയുള്ള സൗഹൃദ ബന്ധം ഇന്നും തുടരുന്നതാണ്.
  എന്റെ 2 സഹപാഠികളുടെ പിതൃസഹോദരനും ഭാര്യയും (റസാഖ് മാഷും സാജിദ ടീച്ചറും) ഉമ്മയുടെ അനിയത്തിയും (ജുവൈബ ടീച്ചർ) ആനന്ദ് സാറും സൗമ്യ ടീച്ചറും സൂറ ടീച്ചറും നിഹാൽ സാറും റഷ ടീച്ചറും മുനീർ മാഷുമെല്ലാം വലിയൊരു കൂട്ടായിരുന്നു. അത് പോലെ തന്നെ അവിടത്തെ വിദ്യാർത്ഥികളും.
  പ്രിയ വിദ്യാർത്ഥികളായ ഫറയും ഫർഹയും ഹാഷിമും സാജിറും നസീഫും അനീസും ദിയയും റാനിയയും രണ്ടാം ക്ലാസിലെ അർഷാനയും ഒന്നാം ക്ലാസിലെ കുട്ടിക്കുറുമ്പൻ ഹനാനുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചവരായിരുന്നു.അത് പോലെ തന്നെ എത്രയോ പ്രിയപ്പെട്ടവരും.
  വളരെപ്പെട്ടെന്ന് ഒറ്റയടിക്ക് തന്നെ ചാലിയത്തെ മനാർ സ്കൂളിലേക്ക് മാറിയപ്പോഴുള്ള വേദന ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ അവിടത്തെ സഹപ്രവർത്തകർക്കിടയിലേക്കിറങ്ങിയപ്പോഴാണ് എന്താണ് മനാർ എന്ന് വ്യക്തമായത്. അത് വലിയൊരു പ്രകാശ ഗോപുരം തന്നെയായിരുന്നു.
  ഒരു മകനെപ്പോലെ പരിഗണിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്ന മുതിർന്ന അദ്ധ്യാപകരും ഒരു അനിയനെപ്പോലെ കണ്ട് പരിചരിച്ച ഇന്നും എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് അടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന നുസ്രത്ത് ടീച്ചറും ഹിബ ടീച്ചറും ബാനു ടീച്ചറും റോഷ്ന ടീച്ചറും എല്ലാം നൽകിയത് വ്യത്യസ്തങ്ങളായ അനുഭവങ്ങളും പാഠങ്ങളുമായിരുന്നു.
  വളരെ നിർണായകമായ ഈ ഒരു വർഷം പെട്ടെന്ന് അവസാനിച്ചതിൽ ഏറെ സങ്കടമുണ്ട്. അടുത്ത അദ്ധ്യായന വർഷം നമുക്ക് മനോഹരമാക്കാം. മഹാമാരികളും ബുദ്ധിമുട്ട്കളുമില്ലാത്ത ഒരു അദ്ധ്യായന വർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
  കുറഞ്ഞ കാലങ്ങളാണെങ്കിലും ആത്മബന്ധങ്ങൾ പലതും അതുപോലുണ്ടെന്നതും ആഹ്ലാദകരമാണ്. എന്റെ പ്രിയ മക്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

സ്നേഹപൂർവ്വം,
അമീൻ തിരുത്തിയാട്

അനുബന്ധ പോസ്റ്റുകൾ👇

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ -
 https://ameenthiruthiyad.blogspot.com/2019/08/blog-post_22.html?m=1

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ -
  https://ameenthiruthiyad.blogspot.com/2019/11/39.html?m=1

75 ദിവസം... അത് വെറും ദിവസങ്ങളല്ല -
  https://ameenthiruthiyad.blogspot.com/2020/02/75.html?m=1







Tuesday, March 31, 2020

പ്രിയ മഹിത ടീച്ചറോട്...

പ്രിയ മഹിത ടീച്ചർക്ക്...
    തിരുത്തിയാടിന്റെ അക്ഷര ഗോപുരമായ ജി.എം.എൽ.പി സ്കൂളിൽ നിന്നും തന്റെ സേവന കാലഘട്ടത്തിലെ മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെള്ളി വെളിച്ചം സമ്മാനിച്ച പ്രിയ അധ്യാപിക...
  രണ്ട് തലമുറയെ ഒരേ ബെഞ്ചിൽ ഇരുത്തി പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ എന്നത് ഏറെ സന്തോഷം പകരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ. അന്ന് നിങ്ങൾ പറഞ്ഞു തന്ന ഓരോ കഥകളും ഇന്ന് ഒരു അദ്ധ്യാപകനായിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
  ഒരിക്കൽ നിങ്ങൾ നൽകിയ ഒരു ഹോം വർക്ക്‌ വീട്ടിൽ നിന്നും ചെയ്തു വരാതെ ക്ലാസിൽ വെച്ച് മറ്റൊരാളുടെ പുസ്തകത്തിൽ നോക്കി എഴുതിയതും അന്ന് നിങ്ങൾ എന്നെ തന്ത്രപരമായി പൊക്കിയതും ഇന്ന് ഓർമയിലേക്ക് വരുന്നു. അന്ന് എല്ലാവരോടും ഇരുന്ന് എഴുതാൻ പറഞ്ഞപ്പോൾ എന്നെ മാത്രം ടീച്ചറുടെ അടുത്ത് വിളിച്ച് അവിടെ നിർത്തി കൊണ്ട് എഴുതിച്ചതും ടീച്ചർക്ക് എന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് നിങ്ങൾ പരിസരപഠനം പാഠ പുസ്തകത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗത്തിലെ വാഴ നടുന്നത് എങ്ങനെ എന്ന പ്രവർത്തനം ആയിരുന്നു ഹോം വർക്ക്‌ ആയി തന്നത് എന്ന് ഇന്നും ഓർക്കുന്നുണ്ട്. അതെ വർഷം അതേ പാഠ പുസ്തകത്തിലെ "മണ്ണിരയുടെ സങ്കടം" എന്ന അധ്യായം നിങ്ങൾ പഠിപ്പിച്ച അന്ന് തന്നെ ഇനി മുതൽ മണ്ണിരയെ മീൻ പിടിക്കാനുള്ള ചൂണ്ടലിൽ ഇരയായി കോർക്കില്ല എന്ന് ഞാനും പ്രിയ കൂട്ടുകാരൻ സുഹൈദും തീരുമാനിച്ചതും ഇന്നലേ കഴിഞ്ഞു എന്നത് പോലെ ഇന്നും കണ്മുൻപിൽ കടന്നു വരികയാണ്.
  ഇന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്ന എന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ഞാൻ പഠിച്ച ആ കൊച്ചു വിദ്യാലയത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അദ്ധ്യാപിക തന്നെയായിരുന്നു നിങ്ങൾ. അന്ന് അതായത് 2008-2009 വർഷത്തിൽ നിങ്ങളിൽ നിന്ന് ലഭിച്ച ഒരു പ്രേരണയായിരിക്കാം ഇന്ന് എന്നെ ഇത്തരത്തിൽ നല്ല ഒരു നിലയിലേക്ക് എത്തിച്ചത്.
  ഞങ്ങൾ തിരുത്തിയാട്ടുകാർക്ക് മഹിത ടീച്ചർ എന്നാൽ ഒരു വികാരം തന്നെയാണ്. നിങ്ങൾ ഇല്ലാത്ത ഈ വിദ്യാലയം എന്നത് തിരുത്തിയാട്ടുകാർക്ക് ആലോചിക്കാൻ തന്നെ പ്രയാസം നൽകുന്ന കാര്യമാണ്. എങ്കിലും കാലത്തിന്റെ തീരുമാനങ്ങൾ നടപ്പാകാനുള്ളതാണല്ലോ...
  അവസാനമായി ഒരു വാക്യം കൂടി...
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ജീവിത
പ്രതീക്ഷകളവസാനിപ്പിച്ച്
വീട്ടുമുറ്റത്തെ കസേരയിൽ
ഒതുങ്ങിക്കൂടാനുള്ളതല്ല
റിട്ടയർമെന്റ്, അടുത്ത ബാധ്യതാ നിർവഹണത്തിലേക്കുള്ള
ചവിട്ടുപടിയാണത്,
വിശ്രമം എന്നത് നമുക്ക് പറഞ്ഞതല്ല..
വിശ്രമം മരണത്തിനു ശേഷം മാത്രം,,,
ശാന്ത സുന്ദരമായൊരു അനൗദ്യോഗിക ജീവിതം ആശംസിക്കുന്നു....
സ്നേഹപൂർവ്വം...
പ്രാർത്ഥനകളോടെ...
നിങ്ങളുടെ പ്രിയ വിദ്യാർത്ഥി...
അമീൻ ഇഹ്‌സാൻ.കെ.സി.
S/O: K.C Latheef Master
Mobile: 9207791863

______________________________________________


സ്നേഹപൂർവ്വം മഹിത ടീച്ചർക്ക്,

KC കുടുംബത്തിലെ നിങ്ങളുടെ വിദ്യാർത്ഥികൾ ഒരുമിച്ച് എഴുതുന്നു.

 പ്രിയ ടീച്ചർ, ഞങ്ങളെ മുഴുവൻ ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ വ്യത്യസ്ത കാലങ്ങളിൽ ഇരുത്തി അറിവിന്റെ ആദ്യാക്ഷരം ഞങ്ങൾക്ക് പകർന്നു തന്ന പ്രിയ മഹിത ടീച്ചറോട്.
  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപകരിൽ ഞങ്ങൾ വിനയത്തോടെ ഓർക്കുന്നത് ഞങ്ങളുടെ പ്രൈമറി അധ്യാപകരെയാണ്. ഞങ്ങളോടൊപ്പം ആടിയും പാടിയും ഞങ്ങളുടെ രക്ഷിതാക്കളെക്കാളേറെ ഞങ്ങളുടെ മനസുകളിൽ നിങ്ങൾ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടം ഞങ്ങളിലൂടെ കഴിഞ്ഞ് പോയി. ഒരദ്ധ്യാപകൻ രണ്ട് പിരീഡ് തുടർച്ചയായി ക്ലാസിൽ വന്നാൽ അലോസരമാകുന്ന ഉയർന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ഞങ്ങളുടെ ഇഷ്ടം നേടിയെടുത്ത് ഞങ്ങളോടൊപ്പം കഴിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് മാതൃ തുല്യമായിരുന്നു. ഇന്ന് പഠിച്ച് വലുതായി ഞങ്ങളിൽ ചിലർ നിങ്ങളെപ്പോലെ അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പറഞ്ഞു തന്ന കൊച്ചു കഥകളും കവിതകളും ഞങ്ങൾക്കേറെ പ്രയോജനപരമായിട്ടുണ്ട്.
  പണ്ടത്തെ "കിങ്ങിണി" പുസ്തകത്തിലെ കഥകൾ സ്വന്തം ശൈലിയിലേക്ക് മാറ്റി നിങ്ങൾ വിശദമാക്കി തന്നത് ഇന്നും കാതുകളിൽ അലയടിക്കുന്നു.
നിങ്ങൾ ഈ വിദ്യാലയത്തിൽ ആദ്യമായി പഠിപ്പിച്ച ക്ലാസിലും അവസാനം പഠിപ്പിച്ച ക്ലാസിലും ഞങ്ങളുടെ കൂട്ടത്തിലെ ഒരു പിതാവും പുത്രനും ഉണ്ടായി എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഞങ്ങളിൽ ഒരാൾ ഇന്ന് നിങ്ങളുടെ സഹ പ്രവർത്തകയാണെന്നതും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.
  കഴിഞ്ഞ 30 വർഷത്തിനിടയിൽ നാട്ടിൽ പല വികസനവും കടന്ന് വന്നപ്പോഴും താങ്കൾ കാണിച്ച ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചാലിയാറിന് കുറുകെ തോണിയിൽ സ്കൂളിലേക്കുള്ള നിങ്ങളുടെ യാത്ര.
  താങ്കൾ പകർന്ന് തന്ന അറിവുകൾ കാലമേറെ കഴിഞ്ഞാലും പലരിലൂടെയും നിലനിൽക്കും. വിശ്രമജീവിതം സമൂഹത്തിന് വേണ്ടി വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് നിർത്തട്ടെ...
  ഒരേ നാട്ടിലെ രണ്ട് തലമുറകളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ സ്വന്തം മഹിത ടീച്ചറെ എന്നും ഞങ്ങൾ നന്ദിയോടെ ഓർക്കും.

സ്നേഹപൂർവ്വം താങ്കളുടെ പ്രിയ വിദ്യാർത്ഥികളായ
അബ്ദുൽ സലീം KC (അദ്ധ്യാപകൻ),
സുൽഫത്ത് KC (അധ്യാപിക. GMLPS തിരുത്തിയാട്), ഹസീന KC (അധ്യാപിക), മുർഷിദ് KC (അധ്യാപകൻ), ബിഷ്‌നീൻ ഹുദ KC (റിസർച്ച് സ്കോളർ), അമീൻ ഇഹ്‌സാൻ KC (അധ്യാപകൻ), അലീഫ് ഇഹ്‌സാൻ KC (വിദ്യാർത്ഥി), ജസ KC (വിദ്യാർത്ഥി), സയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്), അയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്)

Sunday, March 29, 2020

ലോക് ഡൗൺ കാലത്ത് നാം തിരിച്ചറിയേണ്ടത്

  ഇന്ന് ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. എങ്ങും നിശബ്ദത. ആയിരക്കണക്കിനു വാഹനങ്ങൾ ചീറി പാത്തിരുന്ന റോഡുകളിൽ ഇന്ന് ആംബുലൻസുകളുടെ നിലവിളി ശബ്ദം മാത്രം. ഘോരശബ്ദം മുഴക്കി ഇരമ്പിക്കൊണ്ട് വിമാനങ്ങൾ കടന്നു പോയിരുന്ന ആകാശപാതകൾ ഇന്ന് ശാന്തമാണ്. കടലിലെ കപ്പൽച്ചാലുകളിൽ കപ്പലുകളില്ല. സ്റ്റോക്ക് മാർക്കറ്റുകളും ഓഹരി വിപണിയും കൂപ്പുകുത്തി. അതെ, ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. ഭൂമി മുഴുവൻ ആവശ്യത്തിനും അനാവശ്യത്തിനും ഓടി നടന്ന മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു.
  വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
  കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
  കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
  അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
  പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
  എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
  മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
  മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
  ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
  എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
  വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
  ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
  ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
  വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
 
  ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.


നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...

break_the_chain
#covid19


Sunday, March 15, 2020

പ്രിയ ഫിറോസ് സാഹിബിനോട്,


  മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
  അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
  നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
  നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ്‌ നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്‌, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
  പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
  തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
  ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
  മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
  നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്‌. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
  ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
  ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
  ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ്‌ പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
 ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
 പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
 അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.

നാഥൻ അനുഗ്രഹിക്കട്ടെ🤲

✒️ അമീൻ തിരുത്തിയാട്

Wednesday, February 5, 2020

75 ദിവസം... അത് വെറും ദിവസങ്ങളല്ല...

75 ദിവസം... അത് കേവലം 75 ദിവസങ്ങൾ ആയിരുന്നില്ല. ഒരുപാടൊരുപാട് അറിവുകളും ഓർമകളും സമ്മാനിച്ച സുന്ദര ദിനങ്ങൾ... നഷ്ടമായത് വലിയൊരു കാലയളവാണ്. കേവലം 4 മതിലുകൾക്കുള്ളിലെ തടവറയായിരുന്നില്ല. ഒരു ആശ്വാസ കേന്ദ്രമായിരുന്നു അവിടം. തൊട്ടടുത്തുള്ള സ്ഥാപനത്തിലേക്കാൾ ശാന്തമായ അന്തരീക്ഷവും സഹകരണ മനോഭാവമുള്ള സഹ പ്രവർത്തകരും... ഒരനിയന്റെ സ്ഥാനം നൽകി പരിഗണിച്ച, ഒരു മകന്റെ സ്ഥാനം നൽകി പരിചരിച്ച പ്രിയ സഹപ്രവർത്തകർ. സ്നേഹിച്ചവർ, സഹായിച്ചവർ, സഹകരിച്ചവർ, കുത്തി നോവിച്ചവർ.... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹം മാത്രം.... പ്രാർത്ഥനയും...

വികാരമായിരുന്നു മനാർ...

Wikipedia

Search results