എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Thursday, October 29, 2020

ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു



   13 വർഷക്കാലം മക്കയിലും 10 വർഷക്കാലം മദീനയിലും പ്രബോധനം നടത്തിയ എന്റെ പ്രവാചകൻ ഒരിക്കലെങ്കിലും തന്റെ ജന്മ ദിനം ആഘോഷിക്കുകയോ തന്റെ അനുയായികളോട് അത് ആഘോഷിക്കാൻ കല്പിക്കുകയോ ചെയ്തിരുന്നു വെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


തന്റെ മുൻപ് കഴിഞ്ഞു പോയ ഏതെങ്കിലും ഒരു പ്രവാചകന്റെ ജന്മദിനം ആ തിരുദൂതർ ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക ജീവിതത്തിന് ശേഷം ഇസ്ലാമിക ലോകത്തിന് നേതൃത്വം നൽകിയ പ്രസിദ്ധരായ ഖലീഫമാരിൽ ആരെങ്കിലും ഒരാൾ പ്രവാചകന്റെ ജന്മ ദിനം ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക പത്നിമാരിൽ ആരെങ്കിലും ഒരാൾ ഇങ്ങനെ ഒരു ആഘോഷം നടത്തിയിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


ഏറ്റവും നല്ല നൂറ്റാണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ച ആദ്യ നൂറ്റാണ്ട്കളിൽ എവിടെയെങ്കിലും നബി ദിനം ആഘോഷിച്ചത് കാണുകയാണെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


മുസ്ലിം ലോകം മുഴുവൻ ആദരിക്കുന്ന പണ്ഡിതരായ ഇമാം ശാഫി, ഇമാം മാലിക്, ഇമാം അഹമദ് ബ്നു ഹമ്പൽ, ഇമാം അബൂ ഹനീഫ, ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയവരിൽ ആരെങ്കിലും നബി ദിനം ആഘോഷിക്കുകയോ അല്ലെങ്കിൽ ആഘോഷിക്കാൻ ഫത്‌വ നൽകുകയോ ചെയ്തിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പക്ഷെ മുകളിൽ പറഞ്ഞ പ്രവാചക കാലം മുതലുള്ള പണ്ഡിതന്മാരിൽ ഒരാളും തന്നെ ഇത്തരത്തിൽ ഒരു ആചാരം നടത്തിയില്ല എന്നത് കൊണ്ട് ഞാനും ഇന്ന് നബി ദിനം ആഘോഷിക്കുന്നില്ല.


من أحدث في أمرنا هذا ما ليس منه فهو رد

എന്നാണ് പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചത്. അഥവാ "ഞാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ വല്ലതും വല്ലവനും മതത്തിൽ കൂട്ടി ചേർത്താൽ അത് തള്ളികളയേണ്ടതാണ്" എന്ന്.


അപ്പൊ നബി ദിനം ആഘോഷിക്കാൻ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ നമുക്കതിന് സാധിക്കും...???


പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചക ജീവിതം മാതൃകയായി പിൻപറ്റി കൊണ്ടാണ്. അല്ലാതെ വഴികൾ മുഴുവൻ വാഹനങ്ങൾക്ക് തടസമാകും വിധം ജാഥ നടത്തിയും തോരണങ്ങൾ കെട്ടിയുമല്ല...


        ......نعوذ بالله

📝 അമീൻ തിരുത്തിയാട്


Monday, October 26, 2020

75: രണ്ടക്കങ്ങൾക്ക് പിന്നിലെ ചരിത്രം

 

  ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ കാട്ടിലെ ഒരു ഗുഹയിൽ നിന്നും മലപ്പുറം ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജി സ്വന്തം വീട്ടിലേക്ക് അതിഥിയായി മൗലാനാ അബുസബാഹ് അഹ്മമദ് അലിയെ കൊണ്ട് വന്നത് മുതൽ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. 

  ആ പണ്ഡിതനും പരിഷ്കർത്താവുമായ മഹാന്റെ സ്വപ്ന സാക്ഷാത്കാരമാണ് ടിപ്പു സുൽത്താന്റെ വീരോചിതമായ ചരിത്രമുറങ്ങുന്ന ഫാറൂഖിൽ കളകളമൊഴുകുന്ന ചാലിയാറിന്റെ ഓരത്ത് 28 ഏക്കറുള്ള ഇരുമൂളി പറമ്പിൽ വിശാലമായി വിസ്മയമായി നിലകൊള്ളുന്ന റൗളത്തുൽ ഉലൂം അറബിക് കോളേജും അനുബന്ധ സ്ഥാപനങ്ങളും.

  1942 ൽ മഞ്ചേരിക്കടുത്തുള്ള ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു റൗളത്തുൽ ഉലൂം അറബിക് കോളേജ് ആരംഭിച്ചത്. ഈ കഴിഞ്ഞ 75 വർഷങ്ങൾക്കിടക്ക് മലയാളക്കരയെ ഒന്നടങ്കം മാറ്റി മറിച്ച ഭൂരിഭാഗം പണ്ഡിതന്മാരും വാഗ്മിമാരും എഴുത്തുകാരും പ്രാസംഗികരുമെല്ലാം ഈ മഹത്തായ സ്ഥാപനത്തിന്റെ ഉൽപന്നങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. വിജ്ഞാനത്തിന്റെ പൂന്തോട്ടം എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയത് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-സാമുദായിക മേഖലകളിൽ ഒരു നാഴിക കല്ലായിരുന്നു.

  അറബി ഭാഷയിലെ ഉന്നത പഠനത്തിന് വേണ്ടി അക്കാലത്ത് മലയാളി വിദ്യാർത്ഥികൾ വെല്ലൂരിലും ഉമറാബാദിലുമുള്ള സ്ഥാപനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അത് പോലെ തന്നെ പൊന്നാനിയിലേത് പോലുള്ള പള്ളി ദർസുകളെയും. എന്നാൽ ഇത്തരം പള്ളി ദർസുകളിലെ പഠനങ്ങളിലൊന്നും തന്നെ ആധുനിക അറബി ഭാഷാ പഠനത്തിനോ, സാഹിത്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് 1942ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സർവകലാശാലയായ ഈജിപ്തിലെ അൽ-അസ്ഹറിൽ നിന്നും പഠനം പൂർത്തിയാക്കി വന്ന മാലാനാ അബുസ്സബാഹ് അഹ്മദലി സാഹിബ് അറബി ഭാഷാ പoനത്തിനായി ഒരു സ്ഥാപനം തുടങ്ങുന്നത്.

  എ.അലവി മൗലവി (മേലാറ്റൂർ) അടക്കമുള്ള 6 പേരായിരുന്നു റൗളത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. 1944 ലാണ് ആദ്യത്തെ ബാച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്സലുൽ ഉലമ പരീക്ഷ എഴുതുന്നത്. തുടർന്ന് 1944ൽ തന്നെ സൗകര്യാർത്ഥം കോളേജ് മഞ്ചേരിയിലേക്ക് മാറ്റി. 1945 ൽ മദ്രാസ് യൂണിവേഴ്സിറ്റി കോളേജിന് അംഗീകാരം നൽകുകയും ഇതോടെ കേരളത്തിലെ സർവ്വകലാശാല അംഗീകാരമുള്ള ആദ്യ അറബിക് കോളേജ് ആയി റൗളത്തുൽ ഉലൂം മാറുകയും ചെയ്തു. 1946 ജനുവരി ആറാം തിയ്യതി റൗളത്തുൽ ഉലൂമിന്റെ ആദ്യ വാർഷികാഘോഷം നടന്നു.

  കോളേജ് കൂടുതൽ ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റാൻ മൗലാനാ അബുസ്സബാഹ് അഹ്മദ് അലി സാഹിബിന് ആഗ്രഹം ഉടലെടുക്കുകയും കോഴിക്കോട് ജില്ലയിലെ ഫറോക്കിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ചെയ്തു. ഫറോക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ അദ്ദേഹം അഡ്വ.എം.വി.ഹൈദ്രോസ് സാഹിബിനെയും എം. കുഞ്ഞോയി വൈദ്യരെയും ചുമതലപ്പെടുത്തി.

  അങ്ങനെ പിശാചുക്കളുടെ വാസസ്ഥലമെന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന മാവിൻ തൈകളും പറങ്കിമാവുകളും ഉരുളൻ കല്ലുകളും മാത്രമുള്ള ഇരുമൂളി പറമ്പ് എന്ന 28 ഏക്കർ സ്ഥലത്തേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പുളിയാളി അബ്ദുല്ലക്കുട്ടി സാഹിബിന്റെതായിരുന്നു ആ സ്ഥലം. സ്ഥലം വാങ്ങുന്നതിന്റെ ആവശ്യകത മനസിലാക്കിയ അബ്ദുല്ലക്കുട്ടി ഹാജി യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സ്ഥലം വഖഫ് ചെയ്തു. അങ്ങനെ പിശാചുക്കളുടെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലത്ത് വിഞ്ഞാനത്തിന്റെ പുത്തൻ അരുണോദയത്തിന് ആരംഭം കുറിച്ചു.

  രാജാ അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവന കൊണ്ട് അറബിക് കോളേജ് കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പിന്നീട് ഫാറൂഖ് കോളേജ് സ്ഥാപിതമായി. 1957 ൽ അറബിക് കോളേജ് കേരളാ യൂണിവേഴ്സിറ്റിയോടും 1968ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയും മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയും മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും കോളേജിന് അംഗീകാരം നൽകി.

  കേരളത്തിൽ ആദ്യമായി ''പോസ്റ്റ് ഗ്രാജ്വേറ്റ് " കോഴ്സ് ആരംഭിച്ച അറബിക് കോളേജ് എന്ന പ്രശസ്തി 1984 ൽ റൗളത്തുൽ ഉലൂം അറബിക് കോളേജിനെ തേടിയെത്തി. 1990 ൽ ഈ കോഴ്സ് എം.എ പോസ്റ്റ് അഫ്സലുൽ ഉലമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 

  2 വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സും 3 വർഷത്തെ ബി.എ അഫ്സലുൽ ഉലമ കോഴ്സും 2 വർഷത്തെ പി.ജി കോഴ്സും 3 വർഷത്തെ B.Com with Islamic finance കോഴ്സും 3 വർഷത്തെ ബി.എ ഫങ്ഷണൽ അറബിക് കോഴ്സും ഇന്ന് കോളേജിലുണ്ട്. ഇവക്ക് പുറമെ 2015 മുതൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള DCA (Diploma in Computer Application) കോഴ്സും 2017 മുതൽ ഉറുദു കോഴ്സും കോളേജിൽ നടക്കുന്നു.

  2008 ൽ കോളേജിന് UGC യുടെ അംഗീകാരം ലഭിച്ചു. 2013 ൽ കോളേജിന് കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. കോളേജിന്റെ ആരംഭകാലം മുതൽക്കേ അഫ്സൽ ബോയ്സ് ഹോസ്റ്റലും 1987 മുതൽ അസ്ഹർ വിമൺസ് ഹോസ്റ്റലും പ്രവർത്തിച്ച് വരുന്നു.ഏകദേശം 15100 ൽ പരം ഗ്രന്ഥങ്ങളും 35ൽപരം ദേശീയ-അന്തർദേശീയ ആനുകാലിക പ്രസിദ്ധീകരണങ്ങളും അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ആയിരത്തോളം റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്ന അമൂല്യ ശേഖരമാണ് കോളേജിലെ അബുസ്സബാഹ് ലൈബ്രറി.

  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ആയ മൗലാനാ അബുസ്സബാഹ് മൗലവി 1971 മെയ് 30 ന്ന് റിട്ടയർ ചെയ്തു. പിന്നീട് സി.പി അബൂബക്കർ മൗലവി, അബുസ്വലാഹ് മൗലവി, പി.മുഹമ്മദ് കുട്ടശ്ശേരി മൗലവി, അബ്ദുൽ ഹമീദ് മദീനി, പി.കെ ഹുസൈൻ മടവൂർ, കെ.കെ. മുഹ് യുദ്ധീൻ ഫാറൂഖി,  ഡോ.പി.മുസ്തഫ ഫാറൂഖി തുടങ്ങിയ പ്രമുഖർ കോളേജിന്റെ പ്രിൻസിപ്പൽമാരായി. ഇപ്പോൾ 2019 മുതൽ ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി കോളേജിന്റെ പ്രീൻസിപ്പൽ സ്ഥാനം വഹിക്കുന്നു. ഈ കോളേജിന്റെ പ്രിൻസിപ്പൽമാരിൽ അബുസബാഹ് മൗലവി ഒഴികെയുള്ള എല്ലാവരും ഈ കോളേജിന്റെ തന്നെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. 

  ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിശാചുക്കളുടെ വാസസ്ഥലം എന്ന് പറഞ്ഞ് അവഗണിച്ചിരുന്ന ആ ഇരുമൂളി പറമ്പ് ഇന്ന് അറിവിന്റെ, വിജ്ഞാനത്തിന്റെ വലിയൊരു പൂന്തോട്ടമായി നിലകൊള്ളുകയാണ്... പതിനായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി കൊണ്ട്, ആയിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുത്ത് കൊണ്ട്, ഇനിയും വിജ്ഞാന ദാഹികളായ ധാരാളം തലമുറകൾക്ക് വിജ്ഞാനം പകർന്ന് നൽകാൻ ...

(2018-19 വർഷത്തെ കോളേജ് മാഗസിന്ന് വേണ്ടി എഴുതിയ ലേഖനം)

                അമീൻ തിരുത്തിയാട്






Saturday, August 15, 2020

അന്നത്തെ സ്വാതന്ത്ര്യം ഇന്നുമുണ്ടോ....?




73 വർഷങ്ങൾക്ക് മുൻപ് 1947 ഓഗസ്റ്റ് 14 ന്ന് അർദ്ധ രാത്രി ഇന്ത്യയെന്ന മഹാ രാജ്യം സ്വാതന്ത്ര്യം നേടി, എന്നാൽ 73 വർഷങ്ങൾക്കിപ്പുറം അന്ന് നമുക്കുണ്ടായിരുന്ന എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടോ...❓ അതോ നമുക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ....❓

✍️ *അമീൻ തിരുത്തിയാട്*

  ഇന്ത്യ എന്നത് ഒരു മതേതരത്വ രാജ്യമാണ്. ജാതിമത വർണ്ണങ്ങൾക്ക് അതീതമായി പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനുഷ്യർ ജീവിച്ചിരുന്ന ഒരു സുന്ദര രാഷ്ട്രം. ഏതു മനുഷ്യനും താൻ വിശ്വസിക്കുന്ന, താൻ സ്നേഹിക്കുന്ന മതം സ്വീകരിക്കാനും അത് വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അവസരം നൽകുന്ന, അവകാശം നൽകുന്ന രാജ്യം.......
എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യ അത്തരത്തിലുള്ള ഒരു രാജ്യമാണോ?? മുമ്പൊക്കെ കൂടുതൽ ആലോചിക്കാതെ ഉത്തരം പറയാമായിരുന്നുവെങ്കിൽ , ഇന്ന് നാം രണ്ടാമതൊന്ന് ചിന്തിക്കണം. നമ്മുടെ ഇന്ത്യ അങ്ങനെയാണോ??
അല്ല, ഒരിക്കലുമല്ല 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഈ ഇന്ത്യയെന്ന രാജ്യത്ത് ഹിന്ദുവിനെയും മുസൽമാനെയും ക്രൈസ്തവനെയും ഒരുമിച്ചു നിർത്തിയിരുന്നുവെങ്കിൽ, ഇന്ന് ഈ രാജ്യത്തെ ഒരുമിച്ചു നിർത്തേണ്ടവർ തന്നെയാണ് ഇതിനെ ഭിന്നിപ്പിക്കുന്നത്.
മറ്റുള്ളവന്റെ  വിശ്വാസത്തെ സംരക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ടല്ലേ സ്വന്തം മതത്തിൽ പെട്ട വ്യക്തി തന്നെ മഹാനായ ആ വിശാല മനസ്കന് നേരെ നിറയൊഴിച്ചത്. അന്ന് തുടങ്ങിവെച്ച ആ വിദ്വേഷം ഇന്ന് ഇന്ത്യൻ മണ്ണിലെ തീൻമേശകളിൽ പോലും നമുക്ക് കാണാൻ സാധിക്കുന്നു.
ഇന്ത്യൻ മണ്ണിൽ നടമാടിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങൾക്കും ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും എതിരെ പ്രവർത്തിച്ചു പോന്നിരുന്ന പ്രസിദ്ധ എഴുത്തുകാരനായ ഡോക്ടർ എംഎം കൽബുർഗി വെടിയുണ്ടകൾക്ക് ഇരയായി, നരേന്ദ്ര ദബേൽക്കറും ഗോവിന്ദ് പൻസാരെ യും വധിക്കപ്പെട്ടു. പെരുമാൾ മുരുഗനെ കൊണ്ട് എഴുത്തു നിർത്തിച്ചു. യു ആർ അനന്തമൂർത്തിയോട് പാക്കിസ്ഥാനിൽ പോകാൻ കല്പിച്ചു. ഫാഷിസത്തിനെതിരെ ആഞ്ഞടിച്ച പത്രപ്രവർത്തകയായ ഗൗരിലങ്കേഷ് വധിക്കപ്പെട്ടു. അക്രമങ്ങളും അതിക്രമങ്ങളും ഇല്ലാതെ സമാധാനം ലഭിക്കേണ്ടുന്ന ഇടങ്ങളായ ക്യാമ്പസുകളിൽ പോലും ഫാസിസ്റ്റ് തീ ആളിക്കത്തി. വിജ്ഞാനം തേടുന്നതോടൊപ്പം അധാർമികതകൾക്കും അക്രമരാഹിത്യത്തിനുമെതിരെ പോരാടിയിരുന്ന നജീബും, ജിഷ്ണുപ്രണോയ് യും ഇന്ന് കാണാമറയത്തായി...
ഒരു ജനത എന്ത് കഴിക്കുന്നു എന്നതിന് പകരം എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന്  അന്വേഷിക്കേണ്ട രാഷ്ട്രീയ ഭരണകൂടങ്ങൾ സാധാരണക്കാരന്റെ  അടുക്കളയിലേക്കും തീൻമേശയിലേക്കും വരെ കടന്നു വന്നു. മാംസം വാങ്ങി എന്ന കാരണത്താൽ ജുനൈദ് എന്ന ബാലൻ മൃഗീയമായി കൊലചെയ്യപ്പെട്ടു. തൻറെ വീട്ടിൽ തന്റെ  കൃഷിപ്പണിക്കും ഉപജീവനത്തിനുമായി പശുവിനെ വളർത്തി എന്ന കാരണത്താൽ ധാരാളം മനുഷ്യജീവനുകൾ നടുറോഡിലും വയൽകരകളിലും  പൊലിഞ്ഞു.
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് എന്തും കഴിക്കാനുള്ള അവകാശമില്ലേ.... പിന്നെ എന്തുകൊണ്ടാണ് ജുനൈദ് കൊല്ലപ്പെട്ടത്?? എന്തുകൊണ്ടാണ് എത്രയോ മുഹമ്മദ് അഖ്ലാഖുമാർ  കൊലചെയ്യപ്പെട്ടത്??
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് തൻറെ ആശയങ്ങൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവകാശമില്ലേ? പിന്നെ എന്തുകൊണ്ടാണ് ഗൗരിലങ്കേഷും ഗോവിന്ദ പൻസാരെയും വധിക്കപ്പെട്ടത്?? 1947 ആഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ എന്ന ഈ രാജ്യത്തിന് തന്നെയല്ലേ സ്വാതന്ത്ര്യം ലഭിച്ചത്??? എന്തുകൊണ്ടാണ് ഇന്ത്യ മഹാരാജ്യത്ത് സാക്കിർ നായിക്കിനെ പോലുള്ള മുസ്ലിം പണ്ഡിതന്മാർക്ക് നേരെ യുഎപിഎ പോലുള്ള ജാമ്യമില്ലാവകുപ്പ് ചുമത്തിയത്?? കാരണം അവരെല്ലാം ചെയ്തത്, ഗൗരിലങ്കേഷും ഗോവിന്ദ പൻസാരയും ചെയ്തത് ഫാസിസ്റ്റ് അക്രമങ്ങൾക്കെതിരെ ശബ്ദിച്ചു എന്നതായിരുന്നു. എന്ത് കൊണ്ടാണ് കേന്ദ്ര സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നടത്തികൊണ്ടിരുന്ന ഒരുപാട് വിദ്യാർത്ഥികളുടെ പേരിൽ അന്യായമായി യുഎപിഎ ചുമത്തിയത്...? ഈ രാജ്യത്ത് ഇത്രയും കാലം ഒരമ്മ പെറ്റ മക്കളെ പോലെ സഹോദരങ്ങളായി ജീവിച്ച ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ അകറ്റി, മുസ്‌ലിം മത വിഭാഗക്കാർക്ക് മാത്രം ഇവിടെ പൗരത്വം നൽകില്ല എന്ന് പറഞ്ഞത് ചോദ്യം ചെയ്തതിനാലാണോ...? അതിനാലാണോ അവരെ ആണെന്നോ പെണ്ണെന്നോ നോക്കാതെ, മാനുഷിക പരിഗണന പോലും നൽകാതെ ചവിട്ടിയരച്ചത്?? അനീതിക്കെതിരെ, അക്രമത്തിനെതിരെ അവർ ആഞ്ഞടിച്ചു.. അപ്പോൾ അവരുടെ മതം നോക്കി, വിശ്വാസം നോക്കി അവരുടെ ശിക്ഷാ വിധിയും പ്രഖ്യാപിക്കപ്പെട്ടു. എം എം അക്ബറും സാക്കിർ നായിക്കും ചെയ്തത് തെറ്റാണെങ്കിൽ  അതിലും വലുതല്ലേ  ഇന്ന്  പലരും ചെയ്തുകൊണ്ടിരിക്കുന്നത്?? എന്തുകൊണ്ടെ അവരൊന്നും ശിക്ഷിക്കപ്പെടാത്തത്??
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരം ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രബോധനം ചെയ്യാനും അവകാശമുണ്ട്, പിന്നെ എങ്ങനെയാണ് എം എം അക്ബറും സാക്കിർനായികും കുറ്റവാളികൾ ആകുന്നത്?? ഭാരതം എന്ന് പറയുന്നത് ഒരു മതേതരത്വ രാജ്യമാണ്, സാകിർ നായിക്കും എം എം അക്ബറും പ്രബോധനം ചെയ്തത് സമാധാനത്തിന്റെ മതവും....
ഇസ്ലാം എന്ന മതം ഒരിക്കലും ഒരാളെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്നില്ല, പരിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ തന്നെ നമുക്കത് കാണാൻ കഴിയും
لا إكراه فى الدين
(മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല 2:156) കൂടാതെ ഇസ്ലാം പഠിപ്പിക്കുന്നത് നിങ്ങൾ മറ്റു മതസ്ഥരെയും അവരുടെ ദൈവങ്ങളെ വിമർശിക്കരുത് എന്നുമാണ്. പിന്നെ എങ്ങനെയാണ് ഇസ്ലാമിക പ്രബോധകർ മതേതരത്വത്തിന് എതിരാകുന്നത്? വളരെയധികം ഖേദകരമായത്, ഈ കൊച്ചുകേരളത്തിലെ ഒരു മുഖ്യമന്ത്രിപോലും കാര്യമറിയാതെ എംഎം അക്ബറിനെതിരെ പ്രതികരിച്ചു എന്നതാണ്.
  എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണമോ തീവ്രവാദ ആക്രമണമോ ഉണ്ടാവുകയും  അതിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളി ഒരു മുസ്ലിം നാമധാരിയാണെന്നറിയുകയും ചെയ്താൽ അവിടെയെല്ലാം സമാധാനത്തിനും ശാന്തിക്കും സാഹോദര്യ സഹവർത്തിത്വത്തിനും മാത്രം പ്രാധാന്യം നൽകുന്ന ഇസ് ലാമിനെ കുറ്റക്കാരനും ഭീകരവാദത്തിന്റെ മതവുമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ഇന്ന് നമുക്ക് കാണാനാവുന്നത്.
  2019 മാർച്ച് 15 വെള്ളിയാഴ്ച നൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുള്ള അൽനൂർ മസ്ജിദിലും ലിൻവുഡ് മസ്ജിദിലും ജുമുഅ നമസ്കാരത്തിനായി ഒരുമിച്ച് കൂടിയ വിശ്വാസികൾക്ക് നേരെ നടന്ന ഭീകരാക്രമണം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആക്രമണത്തോടൊപ്പം തന്നെ ഇരുപത്തൊൻപതുകാരനായ ബ്രെന്റൺ റ്റെറന്റ് താൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ തത്സമയം കാണിച്ചു എന്നതും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മാലോകർ ഒരു ഞെട്ടലോടെയാണ് മനസിലാക്കിയത്. താൻ എന്തിനാണ് ഇത്തരം നീചമായ ഒരു പ്രവർത്തനത്തിന് തയ്യാറാകുന്നത് എന്ന് ഈ യുവാവ് തന്റെ ക്രൂര കൃത്യത്തിന് ഏതാനും സമയം മുമ്പ് പുറത്തിറക്കിയ എഴുപത്തി മൂന്നോളം പുറങ്ങളുള്ള തന്റെ മാനിഫെസ്‌റ്റോയിൽ പറയുന്നുണ്ട്.
ഈ ലോകത്ത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും വളർച്ച യൂറോപ്യൻ ഭാവിയെ ബാധിക്കുമെന്നും അതിനാൽ ഇസ്ലാമിനെ ഇല്ലായ്മ ചെയ്യണമെന്നുമാണ് ആ മാനിഫെസ്‌റ്റോയുടെ രത്ന ചുരുക്കം...
എന്നിട്ട് ആ യുവാവ് ഇസ്ലാമിനെ ഇല്ലായ്മ ചെയ്യാനായി തെരഞ്ഞെടുത്ത സ്ഥലമാകട്ടെ സമാധാനത്തിന്റെ ഗേഹങ്ങളായ പള്ളികളെയും.
  മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ പോലും ഇസ്‌ലാംഭീതിയും വെറുപ്പും വളർത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യം ഗൗരവതരമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല. പരിശുദ്ധ ഖുർആനിലെ വചനങ്ങൾ തെറ്റായി ഉദ്ധരിച്ചും നബിജീവിതത്തിലെ സംഭവങ്ങൾക്ക് അവയ്ക്കില്ലാത്ത വ്യാഖ്യാനങ്ങൾ നൽകിയും ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് അവർക്കിഷ്ടമില്ലാത്ത ഒരു ആശയത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല; ബഹുസ്വരതയുടേതായ നമ്മുടെ സംസ്കാരത്തിന്റെ കടയ്ക്ക് കത്തി വെച്ച് വലിയ സാമൂഹ്യവിപത്തിന് വഴി മരുന്നിടുക കൂടിയാണ് അവർ ചെയ്യുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. കേരളത്തിലും ഇസ്‌ലാം ഭീതിയും വെറുപ്പും വളർത്തുവാൻ മുന്നിൽ നിൽക്കുന്നത് യുക്തിവാദികളെന്ന് സ്വയം വിളിക്കുന്ന നാസ്തികരാണ്. അവർ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ഇസ്‌ലാം വെറുപ്പ് പ്രസരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള  ഒരു വിഭാഗം ആളുകൾ.....
  ഖുർആനോ നബിവചനങ്ങളോ ഒരു തവണ പോലും വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്ന ഇവർ ഖുർആൻ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും ഉദ്ധരിച്ച് ഇസ്‌ലാമിലെ ഭീകരതയെ നിർധരിക്കുന്നത് കണ്ടാൽ അല്പമെങ്കിലും  വിവരമുള്ളവരെല്ലാം മൂക്കത്ത് വിരൽ വെച്ച് പോകും... എന്തുകൊണ്ടാണ് ഇസ്ലാം ഇത്രയധികം വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.??
  ഇന്ന് ഇസ്ലാമിനെ പറ്റി അപവാദ പ്രചരണം നടത്തുന്നവരും അതിനെ മനസ്സിലാക്കാത്തവരും ആ മതത്തെപ്പറ്റി മനസ്സിലാക്കാനും ആ മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിനെപ്പറ്റി പഠിക്കാനും അൽപമെങ്കിലും മനസ്സ് കാണിക്കേണ്ടതുണ്ട്..
  ആവശ്യമായി വന്നാൽ അമുസ്ലിമിന് പോലും സ്വത്തവകാശം നൽകണമെന്നും തന്റെ അയൽവാസി ഏത് മതസ്ഥനാണെങ്കിലും അവൻ വിശന്നിരിക്കെ വയറു നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്നും പഠിപ്പിച്ച പ്രവാചകന്റെ മതം, ഒരാളെ അന്യായമായി വധിക്കുന്നത് ലോകത്തെ മുഴുവൻ വധിച്ചു കളഞ്ഞതിന് തുല്യമാണെന്ന് പഠിപ്പിച്ച അതേ മതം, അന്യ മതസ്ഥരുടെ ചിഹ്നങ്ങളെയും അവരുടെ ദൈവങ്ങളെയും നിങ്ങൾ പരിഹസിക്കരുത് എന്ന് താക്കീത് നൽകിയ അതേ മതം, ദാനധർമ്മത്തിന് മതമില്ല എന്ന് പഠിപ്പിച്ച മതം, ശത്രു എത്ര ക്രൂരനാണെങ്കിലും അവനോട് വിട്ട് വീഴ്ചയും കാരുണ്യവും കാണിക്കാൻ പഠിപ്പിച്ച അതേ മതം,... പിന്നെയെങ്ങിനെയാണ് ഈ മതം തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രോത്സാഹനം നൽകുന്ന മതമായി തീരുന്നത്?
  ഈ മതത്തെപ്പറ്റി നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഡോ.കീത്ത് മൂറും മോറിസ് ബുക്കായിയും ഇസ്ലാമിനെ ധാരാളമായി വിമർശിച്ചിരുന്ന ഡച്ച് ഫ്രീഡം പാർട്ടി നേതാവായ ജൊറം വാൻ ക്ലെവറനുമെല്ലാം ഇസ്ലാം സ്വീകരിച്ചത്.
  വിശ്വാസത്തിന് നേരെ വരുന്ന വിമർശനങ്ങളെ തടുക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ആ ബാധ്യത നാം നിറവേറ്റിയില്ല എങ്കിൽ ബഹുസ്വരതയുടെ നൂലിഴകളാണ് തകർക്കപ്പെടുക. മതേതരത്വമാണ് തച്ചുടയ്ക്കപ്പെടുക. അത് പിന്നെ നമ്മുടെ നാടിന്റെയും തകർച്ചയായിരിക്കും.
മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹം ഒരു ചടങ്ങിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്, ഉടനെ ബഹുമാന്യനായ ഇ.എം.എസ് തന്റെ പ്രസംഗം നിർത്തുകയും തന്റെ മുമ്പിലിരിക്കുന്ന സദസ്സിനോട് ഇങ്ങനെ പറയുകയും ചെയ്തു ”ആ മൈക്കും സ്പീക്കറും ഇത്രയും നേരം അവിടെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് അത് പ്രവർത്തിച്ചത് അത് പ്രവർത്തിക്കാൻ കാരണം അവർക്ക് അതിന്റെ  ഒരു ആവശ്യം ഉള്ളത് കൊണ്ടാണ് അതുകൊണ്ട് ഞാൻ എൻറെ പ്രസംഗം നിർത്തുകയാണ്”.... ഇവിടെയാണ് നമ്മൾ ഇ.എം.എസിന്റെ വിശാലമനസ്കത മനസ്സിലാക്കേണ്ടത്. വിമർശിക്കപ്പെടുന്നവർക്കിടയിലും അനുമോദിക്കപ്പെടേണ്ടവർ ഉണ്ടാകുമല്ലോ!!
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മഹാനായ അബ്ദുൽകലാം ആസാദ് തികഞ്ഞ മത വിശ്വാസിയായിരുന്നു, അറിയപ്പെടുന്ന മുസ്ലിം പണ്ഡിതനായിരുന്നു. വിശുദ്ധഗ്രന്ഥമായ ഖുർആനിൻറെ പരിഭാഷ എഴുതിയ ആളായിരുന്നു. അദ്ദേഹത്തിന് ശേഷം പിന്നീട് എന്തുകൊണ്ട് ഒരൊറ്റ മുസ്ലിം നാമധാരിയും ആ സ്ഥാനത്ത് എത്തിയില്ല?? 1970കളിൽ എൺപതോളം മുസ്ലീം എംപിമാർ ഇന്ത്യൻ പാർലമെൻറിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അവരെല്ലാം എവിടെപ്പോയി... എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?? ദക്ഷിണേന്ത്യയിൽ മുസ്ലിങ്ങൾ ഇല്ലാഞ്ഞിട്ടാണോ?! എല്ലാത്തിനും കാരണക്കാർ നമ്മുടെ അരമുറിയൻ പണ്ഡിതന്മാരാണ്.
മുമ്പ് കാലഘട്ടത്തിലെ അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള കെ എം മൗലവിയെ പോലുള്ള രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ രാഷ്ട്രീയത്തോടൊപ്പം അവരുടെ മതപരമായ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുകൊണ്ട് അവർക്കെല്ലാം തന്നെ മതത്തിന്റെ  മൂല്യങ്ങളും അറിയുമായിരുന്നു. ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട് എന്തുകൊണ്ടാണ് ഈ ഭാരതത്തിൽ ഫാസിസം ഇത്രയും വേരൂന്നിയത്. എങ്ങനെയാണ് അവർക്ക് അതിനു സാധിച്ചത് എന്ന്..
മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  വാക്കുകൾ ഞാൻ കടമെടുക്കുകയാണ് സിഎച്ച് ഒരിക്കൽ പറയുകയുണ്ടായി” തല തടവുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ് എങ്കിലും തല പോകുന്ന കാര്യത്തിൽ നാം ഒറ്റക്കെട്ടാവണം”
അതെ, ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഫാസിസ അക്രമത്തിനെതിരെ പ്രവർത്തിക്കുന്ന തന്റെ  വിശ്വാസത്തെ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്ന നല്ല ഭാരതീയനായി നമുക്ക് മാറാം.....
ഫാഷിസ്റ്റ് അക്രമങ്ങൾക്ക് നേരെ നമുക്ക് ശബ്ദമുയർത്താം
✍️ *അമീൻ തിരുത്തിയാട്*
(15/8/2020 ശനിയാഴ്ച renai blog ൽ പ്രസിദ്ധീകരിച്ച ലേഖനം)



Tuesday, May 26, 2020

ആരാണ് പ്രവാസി... എന്താണ് പ്രവാസം...


  പ്രവാസി... ഇന്ന് എവിടെ പോയാലും പ്രവാസിയുടെ പേരിലുള്ള കുറ്റങ്ങളാണ്... പ്രവാസിയാണ് കൊറോണ കൊണ്ട് വന്നത്... അവരാണ് കൊറോണ പരത്തിയത്... ഈ അടുത്ത ദിവസം ഒരാൾ പറഞ്ഞത് കേട്ടു. "നാട്ടിലെ സമ്പാദ്യം മതിയാകാതെ കൂടുതൽ സമ്പാദിക്കാൻ പോയവരാണ് പ്രവാസികൾ" എന്ന്.
  പ്രവാസം എന്താണെന്ന് നാം തിരിച്ചറിയണം. സത്യത്തിൽ  അതാരും അറിഞ്ഞു കൊണ്ട് സ്വീകരിച്ചതല്ല. പലരും അറിയാതെ പ്രവാസികളായി പോയവരാണ്. പലരുടെയും ജീവിത സാഹചര്യങ്ങളാണ് അവരെ പ്രവാസികളാക്കി തീർത്തത്. തന്റെ സമ്പാദ്യം വർധിപ്പിക്കാനും കൂടുതൽ കിട്ടാനുമായി വിദേശത്തേക്ക് ചേക്കേറിയവൻ അല്ല പ്രവാസി. തന്റെ വീട്ടിൽ അടുപ്പ് പുകയാൻ, തന്റെ കുടുംബത്തേ സംരക്ഷിക്കാൻ, വേണ്ടി അദ്ധ്വാനിക്കാൻ പോയവനാണവൻ. ആയിരത്തിൽ ഒരുവന് പ്രവാസത്തിനു ശേഷം കൂടുതൽ സമ്പാദ്യം ലഭിച്ചുവെങ്കിൽ അത് ദൈവം അവന് നൽകിയ ഔദാര്യമാണ്, അനുഗ്രഹമാണ്.
  നാട്ടിൽ നടക്കുന്ന സകല വികസന പ്രവർത്തനങ്ങൾക്കും ക്ലബ്‌, സംഘടന, രാഷ്ട്രീയ, മത പരിപാടികൾക്കും ഏതെങ്കിലും ഒരു പ്രവാസിയുടെ കീശയിലെ പണം കിട്ടുകയും വേണം പ്രവാസിയേപറ്റി വാ തോരാതെ കുറ്റം പറയുകയും വേണം... ഇതാണ് ഇന്ന് നമ്മുടെ നാട്ടിലെ ചിലരുടെയെങ്കിലും അവസ്ഥ. കുറ്റം പറയാൻ നാക്കെടുത്ത് പുറത്തിടുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കണം "ഞാൻ കുറ്റം പറയുന്ന പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഫലം ഞാനും അനുവദിച്ചിട്ടുണ്ടല്ലോ എന്ന്". അതിന് അങ്ങനെ ചിന്തിക്കാൻ സമയമില്ലല്ലോ... ബുദ്ധിയുള്ളവന്റെ നാക്കല്ലേ തലയ്ക്കു പിന്നിൽ ഉണ്ടാകൂ... അവനല്ലേ ചിന്തിച്ച് സംസാരിക്കുകയുള്ളൂ...
  പ്രവാസികളെ കുറ്റം പറയുന്നവർ പ്രവാസ ലോകത്തേപറ്റി അല്പം പോലും മനസിലാക്കാത്തവരാണെന്ന് നമുക്ക് മനസിലാക്കാം.. അത് കൊണ്ടാണല്ലോ അവർ സ്വന്തത്തേ മറന്ന് സംസാരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ്, ആവുന്ന കാലത്ത് സർക്കാർ ജോലിക്കോ പി.എസ്.സിക്കോ വേണ്ടി പരിശ്രമിക്കാത്തവൻ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിക്കാൻ വന്നത് പോലെയാണ് ഇവരുടെ അവസ്ഥയും.അവനവൻ രുചിച്ചതേ അവനവന് മനസിലാകൂ... ഇനിയെങ്കിലും തല മറന്ന് എണ്ണ തേയ്ക്കുന്ന ഈ പരിപാടി നിർത്താം... പ്രവാസികൾ നമുക്ക് അന്യരല്ല... അവർ നമ്മുടെ സ്വന്തമാണ്...

(ഞാൻ ഒരു പ്രവാസിയല്ല. പക്ഷെ പ്രവാസത്തെ അനുഭവിച്ചവർ എന്റെ സുഹൃത്തുക്കളിലും ബന്ധുക്കളിലുമുണ്ട്)

Saturday, May 23, 2020

ചെറിയ പെരുന്നാൾ...


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...
ഇത്തവണ ആഘോഷങ്ങളില്ല, ആശസകൾ മാത്രം...
ആലിംഗനങ്ങളില്ലാതെ കയ്യകലത്തിൽ നിന്ന് നമുക്ക് നേരാം പെരുന്നാളാശംസകൾ

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       🌙عيد مبــــــــــــــــــــارك🌙

تقبّل اللّٰه منّا ومنكم....


റമളാൻ വിട പറയുകയാണ്

റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്


  ചരിത്രമടയാളപ്പെടുത്തിയ ഒരു റമളാൻ. ആളൊഴിഞ്ഞ തെരുവുകളും, അടച്ചിട്ട ആരാധനാലയങ്ങളും. കച്ചവടമില്ലാത്ത കടകൾ, മുഖം മറക്കുന്നതിനെ വിമർശിച്ചവർ മുഖം മൂടി നടക്കുന്ന കാലം. ദൂരെ ദിക്കുകളിൽ കുടുങ്ങി പോയ ഉറ്റവരെക്കുറിച്ചാലോചിച്ച് വെമ്പൽ കൊള്ളുന്ന ഹൃദയങ്ങൾ.
  മനുഷ്യ ജീവനൊന്നാകെ ഭീഷണി മുഴക്കിയ മാറാരോഗത്തിനിടയിലും വിശ്വാസിക്ക് ആശ്വാസമായെത്തിയ വിശുദ്ധ മാസം പടിയിറങ്ങുകയായ്... ചരിത്രത്തിലൊരിടം നേടിക്കൊണ്ട്.
  വലിപ്പച്ചെറുപ്പമില്ലാതെ വീടകങ്ങൾ പള്ളികളായി, ഏകനാഥനിലേക്ക് കൈ ഉയർത്തി പ്രാർത്ഥനകൾ തുടങ്ങി. ലോകനാഥനിലേക്കടുക്കാൻ ശുപാർശകരുടെ ആവശ്യമില്ലെന്ന് മാനവകുലത്തിന് തിരിച്ചറിവായി.
  പവിത്ര മാസം വിടവാങ്ങുമ്പോൾ, മാറാൻ നാം ഒരുക്കമായോ???
  തന്നിലേക്ക് മടങ്ങിയ അടിമയെ പിന്നീടൊരിക്കലും തിരിച്ചയക്കാത്തവനാണ് റബ്ബ്. നിങ്ങളെന്നോട് ചോദിക്കൂ... ഞാൻ നിങ്ങൾക്ക് നൽകാം എന്നാണ് അവൻ മനുഷ്യനോട് പറയുന്നത്.
  ബാക്കിയായ ആയുഷ്കാലം തീരും മുമ്പ് നമുക്ക് ലോക നാഥനിലേക്കടുക്കാം... അതിനായ് പരസ്പരം സഹായിക്കാം.... ഖുർആനിനെ ജീവിതമാക്കാം...

Friday, May 22, 2020

നഷ്ടക്കാരാകുമോ നാം...

റമളാൻ വസന്തം- 29

അമീൻ തിരുത്തിയാട്


  ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്.
  ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
  ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെയാവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌" (16:92)
  അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
  നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കാൻ നാം പ്രാർത്ഥിക്കുകയും വേണം...
ربّنا تقبّل منّا .....

Wikipedia

Search results