എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Friday, April 10, 2020

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും മുൻപ് ഒരു നിമിഷം

  ലോക്ക് ഡൗൺ ആയി വീട്ടിൽ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായതും, പുതുമ നിറഞ്ഞതുമായ പലതും പരീക്ഷിക്കുന്ന, പലതും ചെയ്തു നോക്കുന്നവരാണ് നമ്മിൽ പലരും. അതിലിപ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ല.

  ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.

  ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.

  ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.

  നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.

  അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.

  അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....

അമീൻ തിരുത്തിയാട്

Friday, April 3, 2020

ഒരു അധ്യായന വർഷം അവസാനിക്കുമ്പോൾ

  വീണ്ടുമൊരു അധ്യായന വർഷം കൂടി നമ്മിൽ നിന്നും കൊഴിഞ്ഞു പോയിരിക്കുകയാണ്. വളരെ കുറഞ്ഞ അധ്യായന ദിനങ്ങൾ മാത്രമുള്ള ഒരു വർഷം. നിപ്പയിൽ തുടങ്ങി മഹാപ്രളയത്തിൽ മുങ്ങി കൊറോണയിൽ അവസാനിച്ച വല്ലാത്തൊരു വർഷം. ഈ വർഷത്തിൽ നമുക്കോരോരുത്തർക്കും ഉണ്ടായ അനുഭവങ്ങൾ, ലഭിച്ച അറിവുകൾ എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും.
  എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഈ വർഷത്തിലാണ് ഞാനൊരു അദ്ധ്യാപകനായത്. ഏറെ സന്തോഷ പ്രദവും എന്നാൽ അതിലേറെ സങ്കടകരവുമായ ഒരു വർഷമായിരുന്നു ഇത്.
  എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എന്റെ വളരെയടുത്ത ചുരുക്കം ചില സുഹൃത്തുക്കൾ, അവരിൽ നിന്നും വളരെപ്പെട്ടെന്ന് അകന്നു എന്നതും അവരിൽ പലരെയും മനസിലാക്കാൻ വൈകി എന്നതും എനിക്കെന്നും ഒരു സങ്കടം തന്നെയായിരുന്നു. അവരിൽ പലരുമാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. അവരിൽ ഞാൻ മൂലം മാനസികമായി വേദനിച്ചവരുണ്ടായിരുന്നു. ഒരുപാട് സങ്കടം സഹിച്ചവരുണ്ടായിരുന്നു. എങ്കിലും ഇന്നും അവരുമായുള്ള ബന്ധം തുടരുന്നു. ഇന്ന് അവരെയോർക്കുമ്പോൾ അഭിമാനമാണ്, സന്തോഷമാണ്. നഷ്ടമായ ക്ലാസുകൾ പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോൾ പറഞ്ഞു തരാമെന്ന് പറയുന്ന പ്രിയപ്പെട്ടവർ...
  2019 സെപ്റ്റംബർ 30 ആം തിയതി, കോളേജിൽ നിന്നുംTC വാങ്ങിയ ദിവസം, രാത്രിയിൽ, "നീ വിഷമിക്കേണ്ട ഞങ്ങളൊക്കെ എന്നും നിന്നോടൊപ്പമുണ്ടെന്ന്" മെസേജ് അയച്ച, "നീ വെഷമിക്കണ്ട, പലരുടെയും വലിയ ആഗ്രഹം നീ ചെറുപ്പത്തിൽ നേടിയെടുത്തില്ലേ... ഇനി നാളെയെക്കുറിച്ച് ആലോചിക്ക് എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ പ്രിയപ്പെട്ടവർ. ഇവരൊക്കെ തന്നെയാണ് ഇന്നും എന്റെ പ്രതീക്ഷ.
  ഈ ഒരു വർഷം കൊണ്ട് തന്നെ ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ടായി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം തന്നെ എന്നും ഓർമിക്കാൻ ഒരുപാട് ഓർമ്മകൾ ലഭിച്ചു എന്നതും.
  ആദ്യമായി പരിചയപ്പെട്ട ചാലിയത്തെ പ്രിയ വിദ്യാർത്ഥി ഫിനാനും 7G ക്ലാസിലെ എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന അൻസിലും, ഐമൻ ശൗഖിയുമെല്ലാം വല്ലാത്ത ഓർമകളായിരുന്നു നൽകിയത്. അത് പോലെ തന്നെ അവിടത്തെ പ്രിയ അദ്ധ്യാപക സുഹൃത്തുക്കളും.
   ജൂൺ 10 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലം ചാലിയം UHHSS ലായിരുന്നു.പിന്നെ 1 മാസക്കാലം വെറുതെ വീട്ടിലിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 8 വരെ കമ്പിളിപ്പറമ്പ AMUP സ്കൂളിലായിരുന്നു. അവിടെയുള്ള സൗഹൃദ ബന്ധം ഇന്നും തുടരുന്നതാണ്.
  എന്റെ 2 സഹപാഠികളുടെ പിതൃസഹോദരനും ഭാര്യയും (റസാഖ് മാഷും സാജിദ ടീച്ചറും) ഉമ്മയുടെ അനിയത്തിയും (ജുവൈബ ടീച്ചർ) ആനന്ദ് സാറും സൗമ്യ ടീച്ചറും സൂറ ടീച്ചറും നിഹാൽ സാറും റഷ ടീച്ചറും മുനീർ മാഷുമെല്ലാം വലിയൊരു കൂട്ടായിരുന്നു. അത് പോലെ തന്നെ അവിടത്തെ വിദ്യാർത്ഥികളും.
  പ്രിയ വിദ്യാർത്ഥികളായ ഫറയും ഫർഹയും ഹാഷിമും സാജിറും നസീഫും അനീസും ദിയയും റാനിയയും രണ്ടാം ക്ലാസിലെ അർഷാനയും ഒന്നാം ക്ലാസിലെ കുട്ടിക്കുറുമ്പൻ ഹനാനുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചവരായിരുന്നു.അത് പോലെ തന്നെ എത്രയോ പ്രിയപ്പെട്ടവരും.
  വളരെപ്പെട്ടെന്ന് ഒറ്റയടിക്ക് തന്നെ ചാലിയത്തെ മനാർ സ്കൂളിലേക്ക് മാറിയപ്പോഴുള്ള വേദന ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ അവിടത്തെ സഹപ്രവർത്തകർക്കിടയിലേക്കിറങ്ങിയപ്പോഴാണ് എന്താണ് മനാർ എന്ന് വ്യക്തമായത്. അത് വലിയൊരു പ്രകാശ ഗോപുരം തന്നെയായിരുന്നു.
  ഒരു മകനെപ്പോലെ പരിഗണിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്ന മുതിർന്ന അദ്ധ്യാപകരും ഒരു അനിയനെപ്പോലെ കണ്ട് പരിചരിച്ച ഇന്നും എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് അടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന നുസ്രത്ത് ടീച്ചറും ഹിബ ടീച്ചറും ബാനു ടീച്ചറും റോഷ്ന ടീച്ചറും എല്ലാം നൽകിയത് വ്യത്യസ്തങ്ങളായ അനുഭവങ്ങളും പാഠങ്ങളുമായിരുന്നു.
  വളരെ നിർണായകമായ ഈ ഒരു വർഷം പെട്ടെന്ന് അവസാനിച്ചതിൽ ഏറെ സങ്കടമുണ്ട്. അടുത്ത അദ്ധ്യായന വർഷം നമുക്ക് മനോഹരമാക്കാം. മഹാമാരികളും ബുദ്ധിമുട്ട്കളുമില്ലാത്ത ഒരു അദ്ധ്യായന വർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
  കുറഞ്ഞ കാലങ്ങളാണെങ്കിലും ആത്മബന്ധങ്ങൾ പലതും അതുപോലുണ്ടെന്നതും ആഹ്ലാദകരമാണ്. എന്റെ പ്രിയ മക്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

സ്നേഹപൂർവ്വം,
അമീൻ തിരുത്തിയാട്

അനുബന്ധ പോസ്റ്റുകൾ👇

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ -
 https://ameenthiruthiyad.blogspot.com/2019/08/blog-post_22.html?m=1

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ -
  https://ameenthiruthiyad.blogspot.com/2019/11/39.html?m=1

75 ദിവസം... അത് വെറും ദിവസങ്ങളല്ല -
  https://ameenthiruthiyad.blogspot.com/2020/02/75.html?m=1







Tuesday, March 31, 2020

പ്രിയ മഹിത ടീച്ചറോട്...

പ്രിയ മഹിത ടീച്ചർക്ക്...
    തിരുത്തിയാടിന്റെ അക്ഷര ഗോപുരമായ ജി.എം.എൽ.പി സ്കൂളിൽ നിന്നും തന്റെ സേവന കാലഘട്ടത്തിലെ മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെള്ളി വെളിച്ചം സമ്മാനിച്ച പ്രിയ അധ്യാപിക...
  രണ്ട് തലമുറയെ ഒരേ ബെഞ്ചിൽ ഇരുത്തി പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ എന്നത് ഏറെ സന്തോഷം പകരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ. അന്ന് നിങ്ങൾ പറഞ്ഞു തന്ന ഓരോ കഥകളും ഇന്ന് ഒരു അദ്ധ്യാപകനായിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
  ഒരിക്കൽ നിങ്ങൾ നൽകിയ ഒരു ഹോം വർക്ക്‌ വീട്ടിൽ നിന്നും ചെയ്തു വരാതെ ക്ലാസിൽ വെച്ച് മറ്റൊരാളുടെ പുസ്തകത്തിൽ നോക്കി എഴുതിയതും അന്ന് നിങ്ങൾ എന്നെ തന്ത്രപരമായി പൊക്കിയതും ഇന്ന് ഓർമയിലേക്ക് വരുന്നു. അന്ന് എല്ലാവരോടും ഇരുന്ന് എഴുതാൻ പറഞ്ഞപ്പോൾ എന്നെ മാത്രം ടീച്ചറുടെ അടുത്ത് വിളിച്ച് അവിടെ നിർത്തി കൊണ്ട് എഴുതിച്ചതും ടീച്ചർക്ക് എന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് നിങ്ങൾ പരിസരപഠനം പാഠ പുസ്തകത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗത്തിലെ വാഴ നടുന്നത് എങ്ങനെ എന്ന പ്രവർത്തനം ആയിരുന്നു ഹോം വർക്ക്‌ ആയി തന്നത് എന്ന് ഇന്നും ഓർക്കുന്നുണ്ട്. അതെ വർഷം അതേ പാഠ പുസ്തകത്തിലെ "മണ്ണിരയുടെ സങ്കടം" എന്ന അധ്യായം നിങ്ങൾ പഠിപ്പിച്ച അന്ന് തന്നെ ഇനി മുതൽ മണ്ണിരയെ മീൻ പിടിക്കാനുള്ള ചൂണ്ടലിൽ ഇരയായി കോർക്കില്ല എന്ന് ഞാനും പ്രിയ കൂട്ടുകാരൻ സുഹൈദും തീരുമാനിച്ചതും ഇന്നലേ കഴിഞ്ഞു എന്നത് പോലെ ഇന്നും കണ്മുൻപിൽ കടന്നു വരികയാണ്.
  ഇന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്ന എന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ഞാൻ പഠിച്ച ആ കൊച്ചു വിദ്യാലയത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അദ്ധ്യാപിക തന്നെയായിരുന്നു നിങ്ങൾ. അന്ന് അതായത് 2008-2009 വർഷത്തിൽ നിങ്ങളിൽ നിന്ന് ലഭിച്ച ഒരു പ്രേരണയായിരിക്കാം ഇന്ന് എന്നെ ഇത്തരത്തിൽ നല്ല ഒരു നിലയിലേക്ക് എത്തിച്ചത്.
  ഞങ്ങൾ തിരുത്തിയാട്ടുകാർക്ക് മഹിത ടീച്ചർ എന്നാൽ ഒരു വികാരം തന്നെയാണ്. നിങ്ങൾ ഇല്ലാത്ത ഈ വിദ്യാലയം എന്നത് തിരുത്തിയാട്ടുകാർക്ക് ആലോചിക്കാൻ തന്നെ പ്രയാസം നൽകുന്ന കാര്യമാണ്. എങ്കിലും കാലത്തിന്റെ തീരുമാനങ്ങൾ നടപ്പാകാനുള്ളതാണല്ലോ...
  അവസാനമായി ഒരു വാക്യം കൂടി...
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ജീവിത
പ്രതീക്ഷകളവസാനിപ്പിച്ച്
വീട്ടുമുറ്റത്തെ കസേരയിൽ
ഒതുങ്ങിക്കൂടാനുള്ളതല്ല
റിട്ടയർമെന്റ്, അടുത്ത ബാധ്യതാ നിർവഹണത്തിലേക്കുള്ള
ചവിട്ടുപടിയാണത്,
വിശ്രമം എന്നത് നമുക്ക് പറഞ്ഞതല്ല..
വിശ്രമം മരണത്തിനു ശേഷം മാത്രം,,,
ശാന്ത സുന്ദരമായൊരു അനൗദ്യോഗിക ജീവിതം ആശംസിക്കുന്നു....
സ്നേഹപൂർവ്വം...
പ്രാർത്ഥനകളോടെ...
നിങ്ങളുടെ പ്രിയ വിദ്യാർത്ഥി...
അമീൻ ഇഹ്‌സാൻ.കെ.സി.
S/O: K.C Latheef Master
Mobile: 9207791863

______________________________________________


സ്നേഹപൂർവ്വം മഹിത ടീച്ചർക്ക്,

KC കുടുംബത്തിലെ നിങ്ങളുടെ വിദ്യാർത്ഥികൾ ഒരുമിച്ച് എഴുതുന്നു.

 പ്രിയ ടീച്ചർ, ഞങ്ങളെ മുഴുവൻ ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ വ്യത്യസ്ത കാലങ്ങളിൽ ഇരുത്തി അറിവിന്റെ ആദ്യാക്ഷരം ഞങ്ങൾക്ക് പകർന്നു തന്ന പ്രിയ മഹിത ടീച്ചറോട്.
  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപകരിൽ ഞങ്ങൾ വിനയത്തോടെ ഓർക്കുന്നത് ഞങ്ങളുടെ പ്രൈമറി അധ്യാപകരെയാണ്. ഞങ്ങളോടൊപ്പം ആടിയും പാടിയും ഞങ്ങളുടെ രക്ഷിതാക്കളെക്കാളേറെ ഞങ്ങളുടെ മനസുകളിൽ നിങ്ങൾ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടം ഞങ്ങളിലൂടെ കഴിഞ്ഞ് പോയി. ഒരദ്ധ്യാപകൻ രണ്ട് പിരീഡ് തുടർച്ചയായി ക്ലാസിൽ വന്നാൽ അലോസരമാകുന്ന ഉയർന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ഞങ്ങളുടെ ഇഷ്ടം നേടിയെടുത്ത് ഞങ്ങളോടൊപ്പം കഴിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് മാതൃ തുല്യമായിരുന്നു. ഇന്ന് പഠിച്ച് വലുതായി ഞങ്ങളിൽ ചിലർ നിങ്ങളെപ്പോലെ അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പറഞ്ഞു തന്ന കൊച്ചു കഥകളും കവിതകളും ഞങ്ങൾക്കേറെ പ്രയോജനപരമായിട്ടുണ്ട്.
  പണ്ടത്തെ "കിങ്ങിണി" പുസ്തകത്തിലെ കഥകൾ സ്വന്തം ശൈലിയിലേക്ക് മാറ്റി നിങ്ങൾ വിശദമാക്കി തന്നത് ഇന്നും കാതുകളിൽ അലയടിക്കുന്നു.
നിങ്ങൾ ഈ വിദ്യാലയത്തിൽ ആദ്യമായി പഠിപ്പിച്ച ക്ലാസിലും അവസാനം പഠിപ്പിച്ച ക്ലാസിലും ഞങ്ങളുടെ കൂട്ടത്തിലെ ഒരു പിതാവും പുത്രനും ഉണ്ടായി എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഞങ്ങളിൽ ഒരാൾ ഇന്ന് നിങ്ങളുടെ സഹ പ്രവർത്തകയാണെന്നതും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.
  കഴിഞ്ഞ 30 വർഷത്തിനിടയിൽ നാട്ടിൽ പല വികസനവും കടന്ന് വന്നപ്പോഴും താങ്കൾ കാണിച്ച ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചാലിയാറിന് കുറുകെ തോണിയിൽ സ്കൂളിലേക്കുള്ള നിങ്ങളുടെ യാത്ര.
  താങ്കൾ പകർന്ന് തന്ന അറിവുകൾ കാലമേറെ കഴിഞ്ഞാലും പലരിലൂടെയും നിലനിൽക്കും. വിശ്രമജീവിതം സമൂഹത്തിന് വേണ്ടി വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് നിർത്തട്ടെ...
  ഒരേ നാട്ടിലെ രണ്ട് തലമുറകളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ സ്വന്തം മഹിത ടീച്ചറെ എന്നും ഞങ്ങൾ നന്ദിയോടെ ഓർക്കും.

സ്നേഹപൂർവ്വം താങ്കളുടെ പ്രിയ വിദ്യാർത്ഥികളായ
അബ്ദുൽ സലീം KC (അദ്ധ്യാപകൻ),
സുൽഫത്ത് KC (അധ്യാപിക. GMLPS തിരുത്തിയാട്), ഹസീന KC (അധ്യാപിക), മുർഷിദ് KC (അധ്യാപകൻ), ബിഷ്‌നീൻ ഹുദ KC (റിസർച്ച് സ്കോളർ), അമീൻ ഇഹ്‌സാൻ KC (അധ്യാപകൻ), അലീഫ് ഇഹ്‌സാൻ KC (വിദ്യാർത്ഥി), ജസ KC (വിദ്യാർത്ഥി), സയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്), അയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്)

Sunday, March 29, 2020

ലോക് ഡൗൺ കാലത്ത് നാം തിരിച്ചറിയേണ്ടത്

  ഇന്ന് ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. എങ്ങും നിശബ്ദത. ആയിരക്കണക്കിനു വാഹനങ്ങൾ ചീറി പാത്തിരുന്ന റോഡുകളിൽ ഇന്ന് ആംബുലൻസുകളുടെ നിലവിളി ശബ്ദം മാത്രം. ഘോരശബ്ദം മുഴക്കി ഇരമ്പിക്കൊണ്ട് വിമാനങ്ങൾ കടന്നു പോയിരുന്ന ആകാശപാതകൾ ഇന്ന് ശാന്തമാണ്. കടലിലെ കപ്പൽച്ചാലുകളിൽ കപ്പലുകളില്ല. സ്റ്റോക്ക് മാർക്കറ്റുകളും ഓഹരി വിപണിയും കൂപ്പുകുത്തി. അതെ, ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. ഭൂമി മുഴുവൻ ആവശ്യത്തിനും അനാവശ്യത്തിനും ഓടി നടന്ന മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു.
  വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
  കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
  കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
  അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
  പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
  എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
  മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
  മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
  ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
  എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
  വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
  ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
  ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
  വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
 
  ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.


നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...

break_the_chain
#covid19


Sunday, March 15, 2020

പ്രിയ ഫിറോസ് സാഹിബിനോട്,


  മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
  അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
  നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
  നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ്‌ നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്‌, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
  പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
  തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
  ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
  മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
  നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്‌. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
  ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
  ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
  ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ്‌ പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
 ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
 പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
 അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.

നാഥൻ അനുഗ്രഹിക്കട്ടെ🤲

✒️ അമീൻ തിരുത്തിയാട്

Wednesday, February 5, 2020

75 ദിവസം... അത് വെറും ദിവസങ്ങളല്ല...

75 ദിവസം... അത് കേവലം 75 ദിവസങ്ങൾ ആയിരുന്നില്ല. ഒരുപാടൊരുപാട് അറിവുകളും ഓർമകളും സമ്മാനിച്ച സുന്ദര ദിനങ്ങൾ... നഷ്ടമായത് വലിയൊരു കാലയളവാണ്. കേവലം 4 മതിലുകൾക്കുള്ളിലെ തടവറയായിരുന്നില്ല. ഒരു ആശ്വാസ കേന്ദ്രമായിരുന്നു അവിടം. തൊട്ടടുത്തുള്ള സ്ഥാപനത്തിലേക്കാൾ ശാന്തമായ അന്തരീക്ഷവും സഹകരണ മനോഭാവമുള്ള സഹ പ്രവർത്തകരും... ഒരനിയന്റെ സ്ഥാനം നൽകി പരിഗണിച്ച, ഒരു മകന്റെ സ്ഥാനം നൽകി പരിചരിച്ച പ്രിയ സഹപ്രവർത്തകർ. സ്നേഹിച്ചവർ, സഹായിച്ചവർ, സഹകരിച്ചവർ, കുത്തി നോവിച്ചവർ.... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹം മാത്രം.... പ്രാർത്ഥനയും...

വികാരമായിരുന്നു മനാർ...

Tuesday, December 31, 2019

പുതു വർഷം ആഘോഷിക്കാനുള്ളതല്ല, ആലോചിക്കാനുള്ളതാണ്...


  2019 എന്ന ഒരു വർഷം നമ്മിൽ നിന്നും കൊഴിഞ്ഞു പോയി 2020 എന്ന പുതിയൊരു വർഷം നമ്മിലേക്ക്‌ കടന്നു വരികയാണ്. ഈ അവസരത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര മതസ്ഥരായ സഹോദരങ്ങളിൽ പലരും ഉറക്കൊഴിച്ചു കൊണ്ടും മറ്റ് പല പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടും പുതു വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാകും. എന്നാൽ നാം ചിന്തിച്ചു നോക്കണം... പുതു വർഷം നമുക്ക് ആഘോഷിക്കാനുള്ളതാണോ... അല്ല... പുതു വർഷം ആഘോഷിക്കാനുള്ളതല്ല. ആലോചിക്കാനുള്ളതാണ്... കഴിഞ്ഞു പോയ ഒരു വർഷത്തെ കുറിച്ച്, ആ വർഷത്തിൽ നമ്മിൽ സംഭവിച്ചു പോയ തെറ്റ്കളെ കുറിച്ച്, നമ്മുടെ മരണത്തിലേക്ക് അടുത്ത് വരുന്ന ദൂരത്തെ കുറിച്ച്... 
 രണ്ടാം ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ...
حاسبوا قبل أن تحاسبوا...
"നിങ്ങൾ വിചാരണ ചെയ്യപ്പെടും മുൻപ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക"

  കഴിഞ്ഞു പോയ ഒരു വർഷം... മനുഷ്യരെന്ന നിലയിൽ പല തെറ്റുകളും ചെയ്തിരിക്കാം... ആ തെറ്റുകളെ പറ്റി പൊറുക്കലിനെ തേടാൻ, തൗബ ചെയ്തു മടങ്ങാൻ നമുക്ക് സാധിക്കണം. നമ്മുടെ മരണത്തിലേക്ക് നാം ഒരു വർഷം കൂടി അടുത്തിരിക്കുകയാണ്. മരിച്ചു പോകുമ്പോൾ മറ്റൊന്നും ഉപകാരപ്പെടാത്ത ആ ലോകത്തേക്ക് കൊണ്ട് പോകാനുള്ള സൽകർമങ്ങൾ നമ്മൾ ഒരുക്കി വെച്ചിട്ടുണ്ടോ? അതിന് വേണ്ട ധാരാളം സൽകർമങ്ങൾ തയ്യാറാക്കാൻ നമുക്ക് സാധിക്കണം.
  ഈ ലോകത്തു വെച്ച് കൂടുതലാളുകളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളെ പറ്റി പ്രവാചകൻ (സ്വ) പഠിപ്പിച്ചു തന്നു...
نعمتان مغبون فيهما كثير من الناس، الصِّحة والفراغ
ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാനുള്ളത്. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ...
  അത് കൊണ്ട് നമുക്ക് ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കാനും അതിനെ നഷ്ടപ്പെടുത്തി കളഞ്ഞ് പരലോകത്ത് നഷ്ടക്കാരാവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനും നമുക്ക് സാധിക്കണം.

അത് കൊണ്ട് നമ്മിലേക്ക്‌ കടന്നു വരുന്ന പുതുവർഷത്തെ ആഘോഷമാക്കുന്നതിന് പകരം ആലോചിക്കാനുള്ള ഒരു അവസരമായി കാണുക...

നാഥൻ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം; മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതോ?


  കഴിഞ്ഞയാഴ്ചയിലെ ഒരർദ്ധരാത്രിയിലാണ് ഇന്ത്യൻ ജനത അതിന് സാക്ഷിയായത്. ഇന്ത്യയെ സ്നേഹിക്കുന്ന ഒരിന്ത്യക്കാരനും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായായിരുന്നു പിറ്റേ ദിവസത്തെ പ്രഭാതം പൊട്ടി വിരിഞ്ഞത്.
  പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ പാസായിരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇത് രാജ്യസഭയിലും പാസായി.
എന്താണ് പൗരത്വ ഭേദഗതി ബിൽ?
  1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരുന്നത്. മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മത വിഭാഗത്തിൽപെട്ടവർക്ക് പൗരത്വം നൽകുന്നതും മുസ്‌ലിങ്ങൾക്ക് പൗരത്വം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ബിൽ.
  ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ മുസ്‌ലിം - അമുസ് ലിം വിഭാഗീയതകൾ സൃഷ്ടിക്കാനുള്ളതാണ് ഈ ബിൽ.
  അക്ഷരാർത്ഥത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജാനാധിപത്യ - മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അസ്ഥിത്വമായ ഭരണഘടനയുടെ അടിസ്ഥാന ശിലക്കേറ്റ ആഘാതമാണ് ഈ ബിൽ. എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
  "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മത നിരപേക്ഷ, ജനാതിപത്യ  റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും" എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തെ പോലും എതിർക്കുന്ന അതിനെ പോലും വെല്ല് വിളിച്ച് ലംഘിക്കുന്നതാണ് പൗരത്വ ദേദഗതി നിയമം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
  ഹിറ്റ്ലർ ജർമനിയിലും മുസോളിനി ഇറ്റലിയിലും ചെയ്തത് പോലെ ഒരു രാജ്യത്ത് പരസ്പര സഹകരണത്തോടെയും സാമാധാനത്തോടെയും ജീവിച്ച വിവിധ മതസ്ഥരായ ജനങ്ങളെ മതത്തിന്റെയും വിഭാഗത്തിന്റെയും പേര് പറഞ്ഞ് തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ആക്രമണങ്ങളും കലാപങ്ങളുമുണ്ടാക്കാനുമാണ് ഇവിടത്തെ ചില ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
  മുസ്ലിങ്ങളെയും അമുസ്‌ലിങ്ങളെയും വ്യത്യസ്ഥ ചേരികളാക്കി അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്ന കുതന്ത്രപരമായ നീക്കം നടത്തിയ ചില വർഗീയ ഭരണാധികാരികളെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങളാണ് ജാമിഅ മില്ലിയ്യയിൽ നാം കണ്ട പൂണൂൽ ധരിച്ച് കൊണ്ട് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥി.
  ഏഴു പതിറ്റാണ്ടിലധികം കാലത്തെ തനത് പാരമ്പര്യമുള്ള, മതേതരത്വവും സാഹോദര്യവുമുള്ള സ്വതന്ത്ര ഇന്ത്യൻ ജനതയെയും അവരുടെ സംസ്കാരത്തെയും ഏത് കുബുദ്ധികൾ വിചാരിച്ചാലും തകർക്കാനാവില്ല എന്നുറപ്പാണ്. ഇന്ത്യയിലിത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, നൂറ് കോടിയിലധികം വരുന്ന ഇന്ത്യയിലെ മതേതര സ്വഭാവമുള്ള മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.
  അവസാനമായി ക്രമസമാധാനം സൃഷ്ടിക്കേണ്ട ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും മൃഗീയമായി പെരുമാറിയത് ആയിരക്കണക്കിന് പാവങ്ങളും ധരിദ്രരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ കലാലയങ്ങളിലാണ്. പരീക്ഷകള്ളഴുതേണ്ട കൈകളാണവർ ഗ്രനേഡെറിഞ്ഞ് തകർത്തത്. നാളെയുടെ വാഗ്ദാനങ്ങളായ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് അവർ തല്ലിച്ചതച്ചത്. പ്രശ്നങ്ങളുണ്ടാക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഒന്ന് മനസ്സിലാക്കണം. അവസാനം അവർ കൈ വെച്ചത് ഇന്ത്യയിലെ കലാലയങ്ങളിലാണ്. വിദ്യാർത്ഥികൾക്ക് മേലാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വിദ്യാർത്ഥി സമൂഹം ഇതിനെതിരെ പ്രതിഷേധിക്കും.അവർ രംഗത്ത് വന്ന് കഴിഞ്ഞു. അതിന്റെ അടയാളങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ഇങ്ങ് കേരളത്തിൽ, സ്വതന്ത്ര ഇന്ത്യയുടെ അത്ര തന്നെ പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജും അതിന്റെ മാത്യ സ്ഥാപനമായ റൗളത്താബാദും പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം കലാലയങ്ങളും ഇന്ന് പ്രതിഷേധാഗ്നിയിലാണ്. തീർച്ചയായും വിദ്യാർത്ഥികൾ ഇതിനെ നേരിടുക തന്നെ ചെയ്യും.
  കേവലമൊരു ഭരണാധികാരി ഒരു നിയമം അവതരിപ്പിച്ചാൽ ഭയപ്പെടേണ്ടവരല്ല മുസ്‌ലിങ്ങൾ. അവർക്ക് മുമ്പിൽ ചരിത്രം ധാരാളം അദ്ധ്യായങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്.
  അതിക്രൂരനായ ഫറോവയുടെ മുമ്പിലേക്ക് ശാന്തനായി കടന്നു ചെന്ന മൂസാ നബിയും നംറൂദിന്റെ തീകുണ്ഡാരത്തിൽ നിന്ന് ഒരു രോമം പോലും കരിഞ്ഞു പോകാതെ എഴുന്നേറ്റു വന്ന ഇബ്റാഹീം നബിയുമെല്ലാം നമുക്കുള്ള പാഠങ്ങളാണ്. അതിലുപരിയായി കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന ഹൈന്ദവ വിശ്വാസികളുണ്ട്. മറ്റു മതസ്ഥരുണ്ട്. അവരുള്ളിടത്തോളം കാലം ഈ നാട്ടിൽ ഒരു മുസ്ലിമിനും ഒന്നും സംഭവിക്കുകയില്ല.
  പ്രതിഷേധിക്കണം നാം, പക്ഷെ നമ്മുടെ പ്രതിഷേധങ്ങൾ ഒരിക്കലും അതിര് വിട്ടു കടക്കരുത്.അക്രമാസക്തമാകരുത്.

പ്രതിഷേധിക്കുക, പ്രാർത്ഥിക്കുക

✒അമീൻ തിരുത്തിയാട്
رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا
#Revoke CAA
#Reject NRC



Wikipedia

Search results