എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Wednesday, February 5, 2020

75 ദിവസം... അത് വെറും ദിവസങ്ങളല്ല...

75 ദിവസം... അത് കേവലം 75 ദിവസങ്ങൾ ആയിരുന്നില്ല. ഒരുപാടൊരുപാട് അറിവുകളും ഓർമകളും സമ്മാനിച്ച സുന്ദര ദിനങ്ങൾ... നഷ്ടമായത് വലിയൊരു കാലയളവാണ്. കേവലം 4 മതിലുകൾക്കുള്ളിലെ തടവറയായിരുന്നില്ല. ഒരു ആശ്വാസ കേന്ദ്രമായിരുന്നു അവിടം. തൊട്ടടുത്തുള്ള സ്ഥാപനത്തിലേക്കാൾ ശാന്തമായ അന്തരീക്ഷവും സഹകരണ മനോഭാവമുള്ള സഹ പ്രവർത്തകരും... ഒരനിയന്റെ സ്ഥാനം നൽകി പരിഗണിച്ച, ഒരു മകന്റെ സ്ഥാനം നൽകി പരിചരിച്ച പ്രിയ സഹപ്രവർത്തകർ. സ്നേഹിച്ചവർ, സഹായിച്ചവർ, സഹകരിച്ചവർ, കുത്തി നോവിച്ചവർ.... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹം മാത്രം.... പ്രാർത്ഥനയും...

വികാരമായിരുന്നു മനാർ...

Tuesday, December 31, 2019

പുതു വർഷം ആഘോഷിക്കാനുള്ളതല്ല, ആലോചിക്കാനുള്ളതാണ്...


  2019 എന്ന ഒരു വർഷം നമ്മിൽ നിന്നും കൊഴിഞ്ഞു പോയി 2020 എന്ന പുതിയൊരു വർഷം നമ്മിലേക്ക്‌ കടന്നു വരികയാണ്. ഈ അവസരത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര മതസ്ഥരായ സഹോദരങ്ങളിൽ പലരും ഉറക്കൊഴിച്ചു കൊണ്ടും മറ്റ് പല പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടും പുതു വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാകും. എന്നാൽ നാം ചിന്തിച്ചു നോക്കണം... പുതു വർഷം നമുക്ക് ആഘോഷിക്കാനുള്ളതാണോ... അല്ല... പുതു വർഷം ആഘോഷിക്കാനുള്ളതല്ല. ആലോചിക്കാനുള്ളതാണ്... കഴിഞ്ഞു പോയ ഒരു വർഷത്തെ കുറിച്ച്, ആ വർഷത്തിൽ നമ്മിൽ സംഭവിച്ചു പോയ തെറ്റ്കളെ കുറിച്ച്, നമ്മുടെ മരണത്തിലേക്ക് അടുത്ത് വരുന്ന ദൂരത്തെ കുറിച്ച്... 
 രണ്ടാം ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ...
حاسبوا قبل أن تحاسبوا...
"നിങ്ങൾ വിചാരണ ചെയ്യപ്പെടും മുൻപ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക"

  കഴിഞ്ഞു പോയ ഒരു വർഷം... മനുഷ്യരെന്ന നിലയിൽ പല തെറ്റുകളും ചെയ്തിരിക്കാം... ആ തെറ്റുകളെ പറ്റി പൊറുക്കലിനെ തേടാൻ, തൗബ ചെയ്തു മടങ്ങാൻ നമുക്ക് സാധിക്കണം. നമ്മുടെ മരണത്തിലേക്ക് നാം ഒരു വർഷം കൂടി അടുത്തിരിക്കുകയാണ്. മരിച്ചു പോകുമ്പോൾ മറ്റൊന്നും ഉപകാരപ്പെടാത്ത ആ ലോകത്തേക്ക് കൊണ്ട് പോകാനുള്ള സൽകർമങ്ങൾ നമ്മൾ ഒരുക്കി വെച്ചിട്ടുണ്ടോ? അതിന് വേണ്ട ധാരാളം സൽകർമങ്ങൾ തയ്യാറാക്കാൻ നമുക്ക് സാധിക്കണം.
  ഈ ലോകത്തു വെച്ച് കൂടുതലാളുകളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളെ പറ്റി പ്രവാചകൻ (സ്വ) പഠിപ്പിച്ചു തന്നു...
نعمتان مغبون فيهما كثير من الناس، الصِّحة والفراغ
ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാനുള്ളത്. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ...
  അത് കൊണ്ട് നമുക്ക് ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കാനും അതിനെ നഷ്ടപ്പെടുത്തി കളഞ്ഞ് പരലോകത്ത് നഷ്ടക്കാരാവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനും നമുക്ക് സാധിക്കണം.

അത് കൊണ്ട് നമ്മിലേക്ക്‌ കടന്നു വരുന്ന പുതുവർഷത്തെ ആഘോഷമാക്കുന്നതിന് പകരം ആലോചിക്കാനുള്ള ഒരു അവസരമായി കാണുക...

നാഥൻ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം; മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതോ?


  കഴിഞ്ഞയാഴ്ചയിലെ ഒരർദ്ധരാത്രിയിലാണ് ഇന്ത്യൻ ജനത അതിന് സാക്ഷിയായത്. ഇന്ത്യയെ സ്നേഹിക്കുന്ന ഒരിന്ത്യക്കാരനും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായായിരുന്നു പിറ്റേ ദിവസത്തെ പ്രഭാതം പൊട്ടി വിരിഞ്ഞത്.
  പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ പാസായിരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇത് രാജ്യസഭയിലും പാസായി.
എന്താണ് പൗരത്വ ഭേദഗതി ബിൽ?
  1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരുന്നത്. മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മത വിഭാഗത്തിൽപെട്ടവർക്ക് പൗരത്വം നൽകുന്നതും മുസ്‌ലിങ്ങൾക്ക് പൗരത്വം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ബിൽ.
  ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ മുസ്‌ലിം - അമുസ് ലിം വിഭാഗീയതകൾ സൃഷ്ടിക്കാനുള്ളതാണ് ഈ ബിൽ.
  അക്ഷരാർത്ഥത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജാനാധിപത്യ - മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അസ്ഥിത്വമായ ഭരണഘടനയുടെ അടിസ്ഥാന ശിലക്കേറ്റ ആഘാതമാണ് ഈ ബിൽ. എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
  "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മത നിരപേക്ഷ, ജനാതിപത്യ  റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും" എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തെ പോലും എതിർക്കുന്ന അതിനെ പോലും വെല്ല് വിളിച്ച് ലംഘിക്കുന്നതാണ് പൗരത്വ ദേദഗതി നിയമം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
  ഹിറ്റ്ലർ ജർമനിയിലും മുസോളിനി ഇറ്റലിയിലും ചെയ്തത് പോലെ ഒരു രാജ്യത്ത് പരസ്പര സഹകരണത്തോടെയും സാമാധാനത്തോടെയും ജീവിച്ച വിവിധ മതസ്ഥരായ ജനങ്ങളെ മതത്തിന്റെയും വിഭാഗത്തിന്റെയും പേര് പറഞ്ഞ് തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ആക്രമണങ്ങളും കലാപങ്ങളുമുണ്ടാക്കാനുമാണ് ഇവിടത്തെ ചില ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
  മുസ്ലിങ്ങളെയും അമുസ്‌ലിങ്ങളെയും വ്യത്യസ്ഥ ചേരികളാക്കി അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്ന കുതന്ത്രപരമായ നീക്കം നടത്തിയ ചില വർഗീയ ഭരണാധികാരികളെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങളാണ് ജാമിഅ മില്ലിയ്യയിൽ നാം കണ്ട പൂണൂൽ ധരിച്ച് കൊണ്ട് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥി.
  ഏഴു പതിറ്റാണ്ടിലധികം കാലത്തെ തനത് പാരമ്പര്യമുള്ള, മതേതരത്വവും സാഹോദര്യവുമുള്ള സ്വതന്ത്ര ഇന്ത്യൻ ജനതയെയും അവരുടെ സംസ്കാരത്തെയും ഏത് കുബുദ്ധികൾ വിചാരിച്ചാലും തകർക്കാനാവില്ല എന്നുറപ്പാണ്. ഇന്ത്യയിലിത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, നൂറ് കോടിയിലധികം വരുന്ന ഇന്ത്യയിലെ മതേതര സ്വഭാവമുള്ള മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.
  അവസാനമായി ക്രമസമാധാനം സൃഷ്ടിക്കേണ്ട ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും മൃഗീയമായി പെരുമാറിയത് ആയിരക്കണക്കിന് പാവങ്ങളും ധരിദ്രരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ കലാലയങ്ങളിലാണ്. പരീക്ഷകള്ളഴുതേണ്ട കൈകളാണവർ ഗ്രനേഡെറിഞ്ഞ് തകർത്തത്. നാളെയുടെ വാഗ്ദാനങ്ങളായ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് അവർ തല്ലിച്ചതച്ചത്. പ്രശ്നങ്ങളുണ്ടാക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഒന്ന് മനസ്സിലാക്കണം. അവസാനം അവർ കൈ വെച്ചത് ഇന്ത്യയിലെ കലാലയങ്ങളിലാണ്. വിദ്യാർത്ഥികൾക്ക് മേലാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വിദ്യാർത്ഥി സമൂഹം ഇതിനെതിരെ പ്രതിഷേധിക്കും.അവർ രംഗത്ത് വന്ന് കഴിഞ്ഞു. അതിന്റെ അടയാളങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ഇങ്ങ് കേരളത്തിൽ, സ്വതന്ത്ര ഇന്ത്യയുടെ അത്ര തന്നെ പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജും അതിന്റെ മാത്യ സ്ഥാപനമായ റൗളത്താബാദും പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം കലാലയങ്ങളും ഇന്ന് പ്രതിഷേധാഗ്നിയിലാണ്. തീർച്ചയായും വിദ്യാർത്ഥികൾ ഇതിനെ നേരിടുക തന്നെ ചെയ്യും.
  കേവലമൊരു ഭരണാധികാരി ഒരു നിയമം അവതരിപ്പിച്ചാൽ ഭയപ്പെടേണ്ടവരല്ല മുസ്‌ലിങ്ങൾ. അവർക്ക് മുമ്പിൽ ചരിത്രം ധാരാളം അദ്ധ്യായങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്.
  അതിക്രൂരനായ ഫറോവയുടെ മുമ്പിലേക്ക് ശാന്തനായി കടന്നു ചെന്ന മൂസാ നബിയും നംറൂദിന്റെ തീകുണ്ഡാരത്തിൽ നിന്ന് ഒരു രോമം പോലും കരിഞ്ഞു പോകാതെ എഴുന്നേറ്റു വന്ന ഇബ്റാഹീം നബിയുമെല്ലാം നമുക്കുള്ള പാഠങ്ങളാണ്. അതിലുപരിയായി കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന ഹൈന്ദവ വിശ്വാസികളുണ്ട്. മറ്റു മതസ്ഥരുണ്ട്. അവരുള്ളിടത്തോളം കാലം ഈ നാട്ടിൽ ഒരു മുസ്ലിമിനും ഒന്നും സംഭവിക്കുകയില്ല.
  പ്രതിഷേധിക്കണം നാം, പക്ഷെ നമ്മുടെ പ്രതിഷേധങ്ങൾ ഒരിക്കലും അതിര് വിട്ടു കടക്കരുത്.അക്രമാസക്തമാകരുത്.

പ്രതിഷേധിക്കുക, പ്രാർത്ഥിക്കുക

✒അമീൻ തിരുത്തിയാട്
رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا
#Revoke CAA
#Reject NRC



Friday, November 22, 2019

മക്കളെ മാപ്പ്...


മക്കളേ, പൊതു സമൂഹമേ മാപ്പ്,
 ഒരു അധ്യാപകനെന്ന നിലയിൽ സമൂഹത്തിലും, കുട്ടികളുടെ മുന്നിലും ലജ്ജിച്ചു തലതാഴ്ത്തുന്നു... ഞങ്ങൾക്കിടയിലും ഇത്തരം ഉത്തരവാദിത്തമില്ലാത്ത, മനുഷ്യത്വമില്ലാത്ത, സമൂഹത്തോടും കുട്ടികളോടും പ്രതിബന്ധതയില്ലാത്ത പുഴുക്കുത്തുകൾ ഉണ്ടെന്നറിഞ്ഞതിൽ... എത്ര മാപ്പിരന്നാലും നികത്താനാവാത്ത കുറ്റം. ഒരു ജീവൻ നഷ്ടപ്പെടുത്തിയതിന് പരിഹാരമാവില്ലെന്നറിയാം,പൊതുസമൂഹവും, കുട്ടികളും ഞങ്ങൾക്ക് തരുന്ന സ്ഥാനത്തിനും, ബഹുമാനത്തിനും വിലമതിക്കാനാവില്ല.. ഇത്തരത്തിലുള്ള പുഴുക്കുത്തുകൾ തകരട്ടെ..
ഞങ്ങളെ വിശ്വസിക്കുക, ഇത്തരം പുഴുക്കുത്തുകൾക്ക് അർഹിച്ച ശിക്ഷ ഉറപ്പുവരുത്തുക

Thursday, November 14, 2019

നിഷ്കളങ്ക ബാല്യം...

  നിഷ്കളങ്കമായ ബാല്യം... ഓടിയും ചാടിയും നാം പിന്നിട്ട വഴികൾ, ഇണങ്ങിയും പിണങ്ങിയും, വെയിലിലും മഴയിലും, പുഴയിലും മലയിലും, സ്ളേറ്റും പെൻസിലും,..... കഴിഞ്ഞു പോയ ആ നിഷ്കളങ്ക ബാല്യം ഒരു കണ്ണീരോർമായാണ്. എന്നും ഓർക്കുമ്പോൾ സന്തോഷം മാത്രം തിരികെ നൽകുന്ന ബാല്യം... ആ ബാല്യം ഒരിക്കൽ കൂടി തിരിച്ചുവെന്നങ്കിലെന്നാശിച്ചു പോകുന്നു... പാറി പറക്കണം പൂമ്പാറ്റയെ പോലെ....  ആർത്തുല്ലസിക്കണം  തിരമാലകണക്കെ...
ഓർമകളിലേക്ക് ഓടിയെത്തുന്ന സുഹൃത്തുക്കൾ... അവരൊക്കെയിന്ന് എവിടെയാണാവോ... എത്ര മാത്രം സുഹൃത്തുക്കളുണ്ടായാലും ഒരിക്കലും മറന്നു കളയാൻ പറ്റാത്തവരാണ് ആ സുഹൃത്തുക്കൾ... അവരോടൊപ്പം കഴിഞ്ഞു കൂടിയ സുന്ദര നിമിഷങ്ങൾ... ഒരുമിച്ചിരുന്നതും ഒരുമിച്ച് കഴിച്ചതും....
പക്ഷെ ഒന്നും തിരിച്ചു വരില്ല.... അത് കാലത്തിന്റെ നിയമമാണ്...
നഷ്ടമായത് നല്ലൊരു ജീവിത കാലമാണ്... കള്ളമില്ലാത്ത കളങ്കമില്ലാത്ത നല്ലൊരു കാലം... ബാക്കിയായത് സുന്ദരമായ ഓർമകളാണ്...

#ശിശുദിനാശംസകൾ

Friday, November 8, 2019

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ


ടീച്ചിങ് ഫീൽഡിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു കഴിഞ്ഞ 39 ദിനങ്ങൾ. 2019 ഒക്ടോബർ 1 നാണ് കമ്പിളിപ്പറമ്പ AMUP സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്ക് കയറിയത്. 6 മാസത്തെ ഒഴിവിലേക്കായിരുന്നു പ്രവേശനം. ഓരോ ദിവസവും വളരെ സന്തോഷത്തോടെ കഴിഞ്ഞു പോയികൊണ്ടിരുന്നു. തികച്ചും അപരിചിതമായ ഒരു പ്രദേശമായിരുന്നു കമ്പിളിപ്പറമ്പ. അവിടേക്ക് ചെല്ലുമ്പോൾ ഉള്ളിൽ മുഴുവൻ ആശങ്കകളായിരുന്നു. തികച്ചും യാദൃശ്ചികമായാണ് ഉമ്മയുടെ അനിയത്തി ജുവൈബ ടീച്ചറെ പരിചയപ്പെടുന്നത്. അവിടന്നങ്ങോട്ട്‌ സ്വന്തം ഉമ്മയെ പോലെ തന്നെയായിരുന്നു ടീച്ചറെനിക്ക്... ആവശ്യമുള്ളപ്പോഴെല്ലാം ഉപദേശിക്കാനും ടീച്ചർ ഒരിക്കലും മറന്നില്ല. എന്നും ഒരു കൈത്താങ്ങും ഒരു ആശ്രയവുമായിരുന്നു ടീച്ചർ. അത് പോലെ തന്നെ മുനീർ സർ. ഒരു സഹപ്രവർത്തകനെന്നത്തിലുപരി വളരെ അടുത്ത സുഹൃത്തായിരുന്ന ആനന്ദ് സർ, എന്തോ പ്രായം കൊണ്ടുള്ള അടുപ്പമായിരിക്കാം ഞങ്ങളെ ഇത്ര മാത്രം അടുപ്പിച്ചത്. ഞങ്ങളുടെ സ്റ്റാഫ്‌ സെക്രട്ടറി റസാക്ക് മാഷും അങ്ങനെ തന്നെയായിരുന്നു. 36 വർഷത്തെ സർവീസുള്ള റസാക്ക് മാഷ് ഇന്നലെ വന്നു കയറിയ എന്നെ പേര് വിളിക്കുന്നതിന്‌ പകരം മാഷ് എന്നായിരുന്നു വിളിക്കലെന്നതും എനിക്കൊരു പുത്തൻ അനുഭവമായിരുന്നു. റസാഖ് മാഷ് മാത്രമല്ല... ഈ സ്കൂളിലേ മുഴുവൻ അധ്യാപകരും  "മാഷേ" എന്നുള്ള വിളിയിലൂടെയായിരുന്നു പരസ്പരം അഭിസംബോധന ചെയ്തിരുന്നത്.
  ജുവൈബ ടീച്ചറെ പോലെ തന്നെ ബന്ധുക്കളിൽപെട്ടവരായിരുന്നു കുഞ്ഞു മുഹമ്മദ്‌ മാഷും സീന ടീച്ചറുമെല്ലാം. മിഥുൻ മാഷും, ലതീഷ് മാഷും, ഹംജദ് മാഷും, അഷ്റഫ് മാഷും, ഷിജി ടീച്ചറും സൂറ ടീച്ചറും, സാജിദ ടീച്ചറും... ഓരോരുത്തരിൽ നിന്നും ഒരുപാട് അനുഭവങ്ങൾ... എന്റെ രണ്ട് സഹപാഠികളുടെ പിതൃസഹോദരനായിരുന്നു റസാഖ് മാഷ്, അവരുടെ ഭാര്യ സാജിദ ടീച്ചറും... എന്നും അടി ഉണ്ടാക്കാനുള്ള ഒരു കൂട്ടായിരുന്നു സൂറ ടീച്ചർ... കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണെങ്കിലും നിഹാൽ സാറും റഷ ടീച്ചറും നല്ല സുഹൃത്തുക്കളായിരുന്നു.
   സഹപ്രവർത്തകരെപ്പോലെത്തന്നെയായിരുന്നു അവിടത്തെ വിദ്യാർത്ഥികളും... എത്ര തന്നെ ചീത്ത പറഞ്ഞാലും വീണ്ടും വീണ്ടും അവരോടുള്ള അടുപ്പം കുടുകയായിരുന്നു. ഏഴാം ക്ലാസിലെ സാജിറും ഹിഷാമും ലത്തീഫും, ആറാം ക്ലാസിലെ ഈ സ്കൂളിൽ വെച്ച് ഞാനാദ്യം പരിചയപ്പെട്ട ഫറയും ഫർഹയും, നൂഹയും ഹിബയും ഹൈഫയും, അഞ്ചാം ക്ലാസിലെ അനീസും, നാലിലെ ഫൈഹയും ഇൻഷിറയും, എന്നും "ഇങ്ങള് കല്യാണം കൈച്ചീണോ? പെണ്ണ്ങ്ങളെ പേരെന്താ" എന്നും ചോദിച്ച് പിന്നാലെ കൂടുന്ന മൂന്നാം ക്ലാസിലെ റാനിയയും ദിയയും, രണ്ടാം ക്ലാസിലെ അർഷാനയും റനയും സജാദും ഇമ്രാൻ അലിയും ഒന്നാം ക്ലാസിലെ കൊച്ചു വികൃതിക്കാരൻ ഹനാനുമെല്ലാം മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചത്.
  അത് പോലെ തന്നെയായിരുന്നു സബ്ജില്ലാ കലോത്സവത്തിൽ LP, UP അറബിക് വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്... സ്കൂളിന്റെ വിജയത്തിൽ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞു എന്നതും ഒരുപാട് സന്തോഷമുണ്ടാക്കിയിരുന്നു.
  അവസാനമായി ആനന്ദ് മാഷ് പറഞ്ഞത് പോലെ ഒരു തവണ പരിചയപെട്ടാൽ പിന്നെ മറക്കാറില്ല എന്നതാണ് പ്രകൃതം. ശരീരം കമ്പിളിപറമ്പിൽ നിന്നും പോന്നെങ്കിലും മനസെന്നും അവിടെയുണ്ടാകും.. അത്ര മാത്രം അടുത്തിരുന്നു ആ സ്ഥാപനത്തോടും അവിടത്തെ സഹപ്രവർത്തകരോടും. പിരിയാൻ താല്പര്യമുണ്ടായിട്ടല്ല... സാഹചര്യം അങ്ങനെയാണ്... For a better future... അത് മാത്രമാണ് പിരിയാൻ തോന്നിപ്പിച്ചത്...

Mob:9207791873





Tuesday, October 15, 2019

മൂടുപട വിദ്ധേഷ൦

മുസ്ലിം സ്ത്രീ പർദ്ദയണിഞ്ഞൽ ചിലർക്ക് കുരു പൊട്ടും... അങ്ങനെയെങ്കിൽ നീ ഒരു കാര്യം മനസ്സിലാക്കുക, അവൾക്കു ദൈവം നൽകിയ ശരീര സൗന്ദര്യം നിന്നെപ്പോലുള്ള കഴുക കണ്ണുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. അവളുടെ നാണം അല്ലെങ്കിൽ നഗ്നത വഴി നീളെ പ്രദർശിപ്പിക്കുവാൻ അല്ല അവൾ ആഗ്രഹിക്കുന്നത്, തനിക്കു ദൈവം നൽകിയ തന്റെ ഇണക്ക് മുന്നിൽ മാത്രം പ്രദർശിപ്പിക്കാനാണ്. സ്ത്രീ ശരീരം ഒരു പ്രദർശന വസ്തുവോ കച്ചവട ചരക്കോ അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ...

"മൂടുപടം" എഴുതിയവരോടും പ്രസിദ്ധീകരിച്ചവരോടും പുച്ഛം മാത്രം... ഇനിയെങ്കിലും സത്യം മനസ്സിലാക്കൂ... മനസ്സിലെ വർഗീയ ചിന്താഗതികൾ മായ്ച്ചു കളയൂ...

#Hijab #Pardha

✍ അമീൻ തിരുത്തിയാട്

Monday, September 30, 2019

റൗളയിൽ നിന്നും വിട പറയുമ്പോൾ


  മൂന്ന് വർഷക്കാലത്തെ വിദ്യാർത്ഥി ജീവിതത്തിന് ശേഷം വിജ്ഞാനത്തിന്റെ പൂന്തോപ്പായ റൗളത്താബാദിൽ നിന്നും പടിയിറങ്ങി. ഇനിയൊരു പക്ഷേ, വിദ്യാർത്ഥിയായിക്കൊണ്ട് റൗളയിലേക്കുള്ള മടക്കം അസാധ്യമായിരിക്കും.
  എന്നെ ഞാനാക്കി മാറ്റിയതിൽ ഈ റൗളക്കുള്ള പങ്ക് ചെറുതല്ല.കലാലയ ജീവിതത്തിന്റെ അവസാന ദിവസമായ 2019 ഒക്ടോബർ 26 ന് കോളേജിന്റെ ഓഫീസിൽ നിന്നും ഓഫീസ് സ്റ്റാഫ് ജലാൽക്കയുടെ കയ്യിൽ നിന്നും ടി.സിയും നിസാംക്കയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ്കളും വാങ്ങുമ്പോൾ ഹൃദയത്തിന്റെ അകത്തളത്തിലെവിടെയോ ഒരു വേദന അനുഭവപ്പെട്ടിരുന്നു. അവസാനമായി ജലാൽക്ക പറഞ്ഞ അതേ കാര്യമായിരുന്നു പലരും പറഞ്ഞത്." ഇവിടെ നിർത്തരുത് ട്ടോ... ഡിഗ്രി മുഴുവനാക്കണം" ന്ന്...
  ഓഫീസിൽ നിന്നും ടി.സിയുമായി മടങ്ങുമ്പോളായിരുന്നു വരാന്തയിൽ നിൽക്കുന്ന പ്രിയ അദ്ധ്യാപകൻ IZനെ കണ്ടത്. ഉടനെ അടുത്തേക്ക് വന്ന് കൈകൾ എന്റെ ചുമലിൽ വെച്ചിട്ട് സാറ് പറഞ്ഞു: ''മാഷേ, എക്സാം ഇന്ന് കഴിഞ്ഞു. നാളെ മുതൽ ക്ലാസിൽ വരണം" എന്ന്... സാറ് അങ്ങനെയായിരുന്നു, ബാക്കിയായിക്കിടന്ന Second Semester പരീക്ഷക്ക് വേണ്ടി കോളേജിൽ ചെന്ന അന്ന് മുതൽ IZ മാഷേ എന്നായിരുന്നു എന്ന വിളിക്കാറുള്ളത്.
  ഒരു നോക്ക് കൂടി റൗളയിലേക്ക് തിരിഞ്ഞു നോക്കിയിട്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു. പോരുന്ന വഴിയിൽ റൗളയുടെ ഒരു ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസും ഇട്ടു. എന്നെ ഞാനാക്കിയ റൗളയിലെ അവസാനദിനം. അപ്പോഴും മനസിലെവിടെയോ എന്തോ ഒരു വേദനയുണ്ടായിരുന്നു. എന്തെല്ലാമോ നഷ്ടപ്പെടുന്ന പോലെ...
  എന്നെ ഞാനാക്കിയ റൗളയും, അവിടത്തെ പ്രിയപ്പെട്ട അദ്ധ്യാപകരും,ജേഷ്ഠന്റെ സ്ഥാനത്ത് നിന്ന് പോലും സംസാരിക്കുന്ന പല സുഹൃത്തുക്കളും, അതിലെല്ലാമുപരി ഏറെ സ്നേഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹപാഠികളും... പലരെയും മനസിലാക്കാൻ വൈകിയെന്നതും പെട്ടെന്ന് തന്നെ പിരിയേണ്ടിവന്നു എന്നതുമായിരുന്നു ഏറ്റവും വലിയ സങ്കടം...😥
  വീട്ടിലെത്തി ഈ സങ്കടം വളരെയടുത്ത ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അവർ നൽകിയ മറുപടി വലിയൊരു ആശ്വാസമായിരുന്നു.
  ഒരാളോട് എന്തൊക്കെയോ മിസ് ചെയ്യുന്നു ന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞു: "എടാ ഇയ്യ് അത് വിട്, സങ്കടപ്പെടല്ലേ... ഞമ്മക്ക് ഇനിയും കാണാലോ... ഞമ്മൾ പിരിഞ്ഞിട്ടൊന്നുമില്ലല്ലോ " എന്ന്... എന്ത് പറഞ്ഞാലും ഈ ചെറിയ കാലയളവിലെ സൗഹൃദവും സുഹൃത്തുക്കളെയും മറക്കാൻ പറ്റോ....😔
  മറ്റൊരാള് പറഞ്ഞു: "നീ എന്തിനാടോ വെഷമിക്കുന്നത്, നിനക്ക് ഈ അകൽച്ചയുണ്ടാക്കുന്ന ദുഃഖം കുറക്കാനും ഒരു പ്രാക്ടീസ് ആവാനുമാകും ആദ്യം കുറച്ച് കാലം നിനക്ക് കോളേജിൽ നിന്നും ലീവെടുക്കാൻ തോന്നിച്ചത്. എന്തായാലും നിനക്ക് നല്ലൊരു എക്സാം ഓർമ കിട്ടിയില്ലേ... പലരുടെയും സ്വപ്നം നീ ഈ ചെറുപ്രായത്തിൽ തന്നെ നേടിയെടുത്തില്ലേ... ഇനി നാളെയേ കുറിച്ച് ആലോചിക്ക്... സ്കൂളിലെ ചെറിയ കുട്ടികളെ കാണുമ്പോൾ എല്ലാ പ്രശ്നവും ശരിയാവും" എന്ന്...
  എന്തായാലും കഴിഞ്ഞു പോയ മൂന്ന് വർഷങ്ങൾ കൊണ്ട് മൂന്ന് പതിറ്റാണ്ടിനെ പോലുള്ള ഒരിക്കലും മറക്കാതെ ഓർക്കാൻ മാത്രം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച സുഹൃത്തുക്കൾ, അദ്ധ്യാപകർ, ഏറെ പ്രിയങ്കരരായ സഹപാഠികൾ... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും മാത്രം... ഇവിടംകൊണ്ടവസാനിപ്പിക്കരുത് നിങ്ങളുടെ സഹായങ്ങൾ, അതെന്നും എനിക്കാവശ്യമാണ്.
പ്രാർത്ഥനയോടെ...

✒ അമീൻ തിരുത്തിയാട്

Wikipedia

Search results