എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, September 30, 2019

റൗളയിൽ നിന്നും വിട പറയുമ്പോൾ


  മൂന്ന് വർഷക്കാലത്തെ വിദ്യാർത്ഥി ജീവിതത്തിന് ശേഷം വിജ്ഞാനത്തിന്റെ പൂന്തോപ്പായ റൗളത്താബാദിൽ നിന്നും പടിയിറങ്ങി. ഇനിയൊരു പക്ഷേ, വിദ്യാർത്ഥിയായിക്കൊണ്ട് റൗളയിലേക്കുള്ള മടക്കം അസാധ്യമായിരിക്കും.
  എന്നെ ഞാനാക്കി മാറ്റിയതിൽ ഈ റൗളക്കുള്ള പങ്ക് ചെറുതല്ല.കലാലയ ജീവിതത്തിന്റെ അവസാന ദിവസമായ 2019 ഒക്ടോബർ 26 ന് കോളേജിന്റെ ഓഫീസിൽ നിന്നും ഓഫീസ് സ്റ്റാഫ് ജലാൽക്കയുടെ കയ്യിൽ നിന്നും ടി.സിയും നിസാംക്കയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ്കളും വാങ്ങുമ്പോൾ ഹൃദയത്തിന്റെ അകത്തളത്തിലെവിടെയോ ഒരു വേദന അനുഭവപ്പെട്ടിരുന്നു. അവസാനമായി ജലാൽക്ക പറഞ്ഞ അതേ കാര്യമായിരുന്നു പലരും പറഞ്ഞത്." ഇവിടെ നിർത്തരുത് ട്ടോ... ഡിഗ്രി മുഴുവനാക്കണം" ന്ന്...
  ഓഫീസിൽ നിന്നും ടി.സിയുമായി മടങ്ങുമ്പോളായിരുന്നു വരാന്തയിൽ നിൽക്കുന്ന പ്രിയ അദ്ധ്യാപകൻ IZനെ കണ്ടത്. ഉടനെ അടുത്തേക്ക് വന്ന് കൈകൾ എന്റെ ചുമലിൽ വെച്ചിട്ട് സാറ് പറഞ്ഞു: ''മാഷേ, എക്സാം ഇന്ന് കഴിഞ്ഞു. നാളെ മുതൽ ക്ലാസിൽ വരണം" എന്ന്... സാറ് അങ്ങനെയായിരുന്നു, ബാക്കിയായിക്കിടന്ന Second Semester പരീക്ഷക്ക് വേണ്ടി കോളേജിൽ ചെന്ന അന്ന് മുതൽ IZ മാഷേ എന്നായിരുന്നു എന്ന വിളിക്കാറുള്ളത്.
  ഒരു നോക്ക് കൂടി റൗളയിലേക്ക് തിരിഞ്ഞു നോക്കിയിട്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു. പോരുന്ന വഴിയിൽ റൗളയുടെ ഒരു ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസും ഇട്ടു. എന്നെ ഞാനാക്കിയ റൗളയിലെ അവസാനദിനം. അപ്പോഴും മനസിലെവിടെയോ എന്തോ ഒരു വേദനയുണ്ടായിരുന്നു. എന്തെല്ലാമോ നഷ്ടപ്പെടുന്ന പോലെ...
  എന്നെ ഞാനാക്കിയ റൗളയും, അവിടത്തെ പ്രിയപ്പെട്ട അദ്ധ്യാപകരും,ജേഷ്ഠന്റെ സ്ഥാനത്ത് നിന്ന് പോലും സംസാരിക്കുന്ന പല സുഹൃത്തുക്കളും, അതിലെല്ലാമുപരി ഏറെ സ്നേഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹപാഠികളും... പലരെയും മനസിലാക്കാൻ വൈകിയെന്നതും പെട്ടെന്ന് തന്നെ പിരിയേണ്ടിവന്നു എന്നതുമായിരുന്നു ഏറ്റവും വലിയ സങ്കടം...😥
  വീട്ടിലെത്തി ഈ സങ്കടം വളരെയടുത്ത ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അവർ നൽകിയ മറുപടി വലിയൊരു ആശ്വാസമായിരുന്നു.
  ഒരാളോട് എന്തൊക്കെയോ മിസ് ചെയ്യുന്നു ന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞു: "എടാ ഇയ്യ് അത് വിട്, സങ്കടപ്പെടല്ലേ... ഞമ്മക്ക് ഇനിയും കാണാലോ... ഞമ്മൾ പിരിഞ്ഞിട്ടൊന്നുമില്ലല്ലോ " എന്ന്... എന്ത് പറഞ്ഞാലും ഈ ചെറിയ കാലയളവിലെ സൗഹൃദവും സുഹൃത്തുക്കളെയും മറക്കാൻ പറ്റോ....😔
  മറ്റൊരാള് പറഞ്ഞു: "നീ എന്തിനാടോ വെഷമിക്കുന്നത്, നിനക്ക് ഈ അകൽച്ചയുണ്ടാക്കുന്ന ദുഃഖം കുറക്കാനും ഒരു പ്രാക്ടീസ് ആവാനുമാകും ആദ്യം കുറച്ച് കാലം നിനക്ക് കോളേജിൽ നിന്നും ലീവെടുക്കാൻ തോന്നിച്ചത്. എന്തായാലും നിനക്ക് നല്ലൊരു എക്സാം ഓർമ കിട്ടിയില്ലേ... പലരുടെയും സ്വപ്നം നീ ഈ ചെറുപ്രായത്തിൽ തന്നെ നേടിയെടുത്തില്ലേ... ഇനി നാളെയേ കുറിച്ച് ആലോചിക്ക്... സ്കൂളിലെ ചെറിയ കുട്ടികളെ കാണുമ്പോൾ എല്ലാ പ്രശ്നവും ശരിയാവും" എന്ന്...
  എന്തായാലും കഴിഞ്ഞു പോയ മൂന്ന് വർഷങ്ങൾ കൊണ്ട് മൂന്ന് പതിറ്റാണ്ടിനെ പോലുള്ള ഒരിക്കലും മറക്കാതെ ഓർക്കാൻ മാത്രം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച സുഹൃത്തുക്കൾ, അദ്ധ്യാപകർ, ഏറെ പ്രിയങ്കരരായ സഹപാഠികൾ... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും മാത്രം... ഇവിടംകൊണ്ടവസാനിപ്പിക്കരുത് നിങ്ങളുടെ സഹായങ്ങൾ, അതെന്നും എനിക്കാവശ്യമാണ്.
പ്രാർത്ഥനയോടെ...

✒ അമീൻ തിരുത്തിയാട്

Saturday, September 28, 2019

സെപ്റ്റംബർ 28 സി.എച്ച് ഓർമ ദിനം ആരായിരുന്നു സി.എച്ച്, എന്തായിരുന്നു സി.എച്ച്?


1927 ജൂലൈ 15 ന് അത്തോളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മഹാ പ്രതിഭ.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കരുത്തനായ സാരഥി,കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പ്രത്യേകിച്ച് മുസ്‌ലിം വിദ്യാഭ്യാസത്തിൽ സമാനതകളില്ലാതെ വ്യക്തി മുദ്ര പതിപ്പിച്ച മഹാ മനീഷി, മറ്റുള്ളവന്റെ കാൽ കീഴിൽ ജോലി ചെയ്തു ജീവിക്കേണ്ടവരല്ല കേരള മുസ്ലിങ്ങൾ എന്നുറക്കെ പ്രഖ്യാപിച്ച് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ച നേതാവ്, എട്ടാമത്തെ കേരള മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രിയായ ഏക മുസ്ലിം, സ്പീക്കർ, 10 വർഷം വിദ്യാഭ്യാസ മന്ത്രി, ഹോം അഫയർസ് മന്ത്രി, പാർലിമെന്റെറിയൻ, ഫൈനാൻസ് മന്ത്രി, ഡെപ്യൂട്ടി സി.എം, എം.എസ്.എഫ് കോഫൗണ്ടർ, ജെർണലിസ്റ്റ്, ചന്ദ്രിക പത്രത്തിന്റെ എഡിറ്റർ, സബ് എഡിറ്റർ, കാലിക്കറ്റ് സർവകലാശാല സ്ഥാപകൻ, കേരള പിറവിക്ക് ശേഷം നിലവിൽ വന്ന മൂന്നു സർവകലാശാലകളുടെയും ശില്പിയായി വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങളും സൗകര്യങ്ങളും സൃഷ്ടിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ച വിജ്ഞാന കുതുകി....

ഇനിയുമൊരുപാട് നേതാക്കൾ ഈ മണ്ണിൽ പിറവിയെടുത്തെക്കാം, എങ്കിലും സി.എച്ച് ന് പകരം വെക്കാനാകുന്ന ഒരു നേതാവിനെ ലഭിച്ചെന്നു വരില്ല...

സി.എച്ച് ന് പകരം സി.എച്ച് തന്നെ

Thursday, September 5, 2019

അദ്ധ്യാപക ദിനവും രക്ഷിതാക്കളും



  ഇന്ന് സെപ്റ്റംബർ 5, അദ്ധ്യാപക ദിനം. അദ്ധ്യാപക ദിനത്തിൽ നാം പൊതുവെ പല രീതിയിൽ പലരിൽ നിന്നും കേൾക്കുന്ന ഒരു കാര്യമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ആദ്യ അദ്ധ്യാപകർ അയാളുടെ മാതാവും പിതാവുമാണെന്നത്. ആദ്യ അദ്ധ്യാപകരായി മാറി നിൽക്കേണ്ടവരാണോ അവർ ??? അല്ല, ഒരിക്കലുമല്ല.
  പക്ഷെ ഇന്നിന്റെ ലോകത്ത് നടക്കുന്നതെന്താണ്? നാം കാണുന്നതെന്താണ്? ആദ്യ അദ്ധ്യാപകർ എന്നറിയപ്പെടുന്ന അല്ലെങ്കിൽ സമൂഹത്താൽ വിശേഷിപ്പിക്കപ്പെടുന്ന ആ മാതാപിതാക്കൾ തന്നെ ഒരു മനുഷ്യന്റെ നാശത്തിനോ, അല്ലെങ്കിൽ അവനെ ഏതെങ്കിലും തരത്തിൽ മോശമാക്കുന്നതിനോ കാരണക്കാരായി തീരുന്നതാണ്. മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു: ”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ് പിന്നീടവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ്.”
  ലോകത്തിലെ ഏറ്റവും ഉത്തമനായ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബി (സ്വ) ഒരിക്കൽ പറയുകയുണ്ടായി. "നിങ്ങൾ നിങ്ങളുടെ മക്കളുടെ ഏഴ് വയസ് വരെ അവരോടൊപ്പം കളിക്കുക. അടുത്ത ഏഴ് വർഷം അഥവാ പതിനാല് വയസ് വരെ നിങ്ങൾ അവരെ മതപരമായതും അല്ലാത്തതുമായ വിദ്യ അഭ്യസിപ്പിക്കുക. അടുത്ത ഏഴ് വർഷം അഥവാ ഇരുപത്തി ഒന്നാം വയസ് വരെ നിങ്ങളവരുടെ ഏറ്റവും അടുത്ത സുഹൃത്താവുക" ഇതേ കാര്യങ്ങളാണ് ഏകദേശം ഭൂമിയിലുള്ള എല്ലാ മതങ്ങളും മനശാസ്ത്രജ്ഞരും മനുഷ്യനെ പഠിപ്പിക്കുന്നത്.
  എന്നാൽ ഇന്ന് ജീവിതത്തിരക്കുകളുടെ ഈ ലോകത്ത് ഏതെങ്കിലും രക്ഷിതാക്കൾ തന്റെ മക്കളോട് ഈ രീതിയിൽ ഇടപഴകാറുണ്ടോ? ഇങ്ങനെ ഇടപഴകുന്നവരെ മുഴുവൻ സമൂഹം ഇന്ന് കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമ്മുടെ മക്കൾ നന്നാവും?
  ആദ്യത്തെ ഏഴ് വർഷക്കാലം ഒരു പക്ഷെ പല രക്ഷിതാക്കളും മക്കളോട് നല്ല രീതിയിൽ ഇടപഴകുന്നവരായേക്കാം... എന്നാൽ മൂന്നാമതായ് പറഞ്ഞ ഏഴ് വർഷക്കാലം അഥവാ ഇരുപത്തിയൊന്ന് വയസുവരെയുള്ള കാലഘട്ടം. ഇന്ന് 99 ശതമാനം രക്ഷിതാക്കളും ചെയ്യാത്ത ഒരു കാര്യമാണത്. തന്റെ മകന്റെ/ മകളുടെ ആത്മ സുഹൃത്തായി മാറുകയെന്നത്. കാരണം ചോദിച്ചാൽ പലരും പറയും അവന്/അവൾക്ക് ഞാൻ കൂടെ നടക്കുന്നത് ഇഷ്ടമല്ലായെന്ന്. എങ്കിൽ പ്രിയ രക്ഷിതാക്കളെ, ഒരു കാര്യം നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ മക്കൾ നിങ്ങളവരുടെ കൂടെ നടക്കുന്നത് ഇഷ്ടപ്പെടാതിരിക്കുന്നുവെങ്കിൽ അതിന് കാരണം നിങ്ങൾ തന്നെയാണ്. ഇരുപതാമത്തെ വയസ് മുതലല്ല
 മക്കളുടെ ആത്മസുഹൃത്താവേണ്ടത്. മറിച്ച് പതിനാലാമത്തെ വയസ് മുതൽ ആവേണ്ടിയിരുന്നു. പതിനാലാം വയസ് മുതൽ അവന് തന്റെ എന്ത് കാര്യവും തന്റെ മാതാപിതാക്കളോട് പറയാം എന്നുള്ള തോന്നലുണ്ടാക്കേണ്ടിയിരുന്നു.
  കൂടിയിരുന്ന് സംസാരിക്കാനുള്ള സ്ഥലമായിരുന്ന വീടുകളും അവിടങ്ങളിലെ ഡൈനിങ് ടേബിളുകളുമെല്ലാം നിശബ്ദമായി പോയതിന് ന്യൂ ജനറേഷൻ എന്ന് നിങ്ങൾ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പുതു തലമുറയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാറ്റം വരേണ്ടത് രക്ഷിതാക്കളിൽ നിന്നായിരുന്നു.
  ഒരു കുട്ടി എന്തെങ്കിലുമൊന്ന് പറയുമ്പോഴേക്ക് അവനോട് "ഒന്ന് മിണ്ടാതെയിരിക്ക്" എന്ന് പറയുന്നവരായി ഇന്നത്തെ രക്ഷിതാക്കൾ മാറിയതാണ് ഇന്നത്തെ കുട്ടികൾ മാറാനും കാരണമായത്.
  ഒരിക്കലും രക്ഷിതാക്കളും കുട്ടികളും ഒരേ ചിന്താഗതിക്കാരാകണമെന്നില്ല. ഓരോരുത്തർക്കും അവരവരുടെതായ ആശയങ്ങളുണ്ട്. താൻ ജീവിച്ച പോലെ തന്റെ മക്കളും ജീവിക്കണമെന്നാഗ്രഹിച്ചിട്ട് കാര്യമില്ല. അവന് മനസ്സിലാക്കാൻ സാധിക്കണം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന്... അതിന് മാതൃക കാണിക്കേണ്ടത് മാതാപിതാക്കളും... അവർക്ക് നിയന്ത്രണങ്ങളുടെ ശക്തമായ കടിഞ്ഞാണിടുമ്പോൾ അവരാ നിയന്ത്രണത്തെ ഭേദിക്കാനേശ്രമിക്കുകയുള്ളൂ. ഒരു കുട്ടി തന്റെ മാതാപിതാക്കളെക്കാൾ കൂടുതൽ തന്റെ കൂട്ടുകാരുടെ അടുക്കൽ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അവന്റെ മാതാപിതാക്കൾ അവനോട് കോപിക്കുന്നതിന് പകരം അവരാദ്യം ആത്മവിചാരണ നടത്തുകയാണ് വേണ്ടത്. താൻ തന്റെ മക്കളോടെങ്ങനെ പെരുമാറുന്നുവെന്ന്...
  എല്ലാ രക്ഷിതാക്കളും മോഷമാണെന്നോ എല്ലാ സുഹൃത്തുക്കളും നല്ലതാണെന്നോ അല്ല പറഞ്ഞത്. തന്റെ മക്കളുടെ കൂട്ട് കെട്ടിനെക്കുറിച്ച് തീർച്ചയായും രക്ഷിതാക്കളറിയണം.തന്റെ രക്ഷിതാക്കളെപ്പറ്റി മക്കളറിയണം. എന്നിട്ട് വേണം നമുക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ. ത്റെ മകൻ മോശപ്പെട്ട ഒരു കൂട്ടുകെട്ടിലെ അംഗമാണെങ്കിൽ അവനെ ഒരു ദിവസം പെട്ടെന്ന് പോയി ഉപദേശിക്കുകയല്ല വേണ്ടത്. അതൊരിക്കലും ഉപകരിക്കില്ല. ഉപദ്രവമാവുകയേയുള്ളു. മറിച്ച് അവനോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കൊടുക്കാനാണ് രക്ഷിതാക്കൾക്ക് കഴിയേണ്ടത്.ക്രമേണ അവന്റെ ആത്മ സുഹൃത്തായി ഓരോ രക്ഷിതാക്കളും മാറുകയാണ് വേണ്ടത്.
  ഇനിയെങ്കിലും ഓരോ രക്ഷിതാവും തന്നെപ്പറ്റി ഒരാത്മ വിചാരണ നടത്തട്ടേ ... എന്താണ് തന്റെ അവസ്ഥയെന്ന്.

  ഈ അദ്ധ്യാപക ദിനത്തിൽ ആദ്യത്തേ പോലെത്തന്നെ മക്കളുടെ ഉത്തമ അദ്ധ്യാപകരും സുഹൃത്തുമാകാൻ ഓരോ രക്ഷിതാക്കൾക്കും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ....

അമീൻ തിരുത്തിയാട്

Wednesday, September 4, 2019

ഹൃദയം കൊണ്ട് സ്നേഹിച്ചവരും ♥ ഹൃദയം കീഴടക്കിയവരും



  ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ അതുല്യമായ സ്വാധീനം ചെലുത്തുന്നവരാണ് അദ്ധ്യാപകർ. "ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുസ്തകമാണ് ഒരു നല്ല അദ്ധ്യാപകൻ" എന്ന് മഹാത്മാഗാന്ധി പറഞ്ഞതും നഗ്നമായ സത്യമാണ്. പുറമെ ചിരിക്കാനും അകമെ കണ്ണുരുട്ടാനും കഴിയുന്നവരിൽ നിന്ന് വ്യത്യസ്തമായി പുറമെ കണ്ണുരുട്ടാനും അകമെ ചിരിക്കാനും അറിയുന്നവർ അവരാണ് അധ്യാപകർ.
  നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നമുക്ക് ധാരാളം അദ്ധ്യാപകരെ കിട്ടിയിട്ടുണ്ടാകും.അതിൽ നാം ഏറെ ഇഷ്ടപ്പെടുന്നവരുണ്ടാകും. നമ്മെ സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചവരുണ്ടാകും. ഇന്ന് ഒരദ്ധ്യാപകനായി സേവനം ചെയ്യുമ്പോൾ മനസിലാക്കുന്നു, അദ്ധ്യാപനത്തിന്റെ മഹത്വവും പ്രാധാന്യവും.
  2006 മുതലാരംഭിച്ച എന്റെ സ്കൂൾ ജീവിതത്തിൽ ഇന്ന് വരെ നൂറോളം അദ്ധ്യാപകർ എന്നിലൂടെ കടന്നു പോയിട്ടുണ്ട്. അതിൽ ഞാനേറെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ധാരാളം അദ്ധ്യാപകരുണ്ടായിരുന്നു.
  ഒന്നാം ക്ലാസിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ആരംഭിച്ചത് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ച എൽ.പി സ്കൂലെ നിഖില ടീച്ചറിൽ നിന്നായിരുന്നു. പിന്നീടുള്ള കാലം എനിക്ക് ആ സ്കൂളിൽ പ്രിയപ്പെട്ടതായുണ്ടായിരുന്നത് മൂന്നാം ക്ലാസിലെ ഞങ്ങളുടെ മഹിത ടീച്ചറായിരുന്നു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിയ ടീച്ചർ, ഇന്നും എവിടെ വെച്ച് കണ്ടാലും പഴയ ആ ഓർമകൾ അയവിറക്കാറുണ്ട്. അറബി ഭാഷയോടെനിക്കുള്ള ഇഷ്ടവും അടുപ്പവും ഉണ്ടാക്കിത്തന്നത് എന്നെ ആദ്യമായി അറബി പഠിപ്പിച്ച സഫിയ ടീച്ചറായിരുന്നു.
  യു.പി ക്ലാസിലേക്ക് മാറിയപ്പോൾ എനിക്കവിടെ പ്രിയപ്പെട്ടതായുണ്ടായിരുന്നത് അന്നും ഇന്നും ഒരു വിദ്യാർത്ഥിയായി പരിഗണിച്ചു കൊണ്ട് ആവശ്യമുള്ള സമയങ്ങളിൽ എന്നെ സഹായിക്കുന്ന പ്രിയ അറബി അദ്ധ്യാപകൻ മൻസൂർ സാറായിരുന്നു.പലപ്പോഴും പല രാത്രികളിലും സാറിന്റെ വീട്ടിലേക്ക് പോകാറുണ്ടായിരുന്ന ഞാൻ മിക്ക സമയങ്ങളിലും സാറോടൊപ്പമായിരുന്ന ചെലവഴിച്ചിരുന്നത്. അത്രമാത്രം അടുപ്പമുള്ളതായിരുന്നു ആ ബന്ധം.
  ഹൈസ്കൂളിൽ മുരളി സാറും മൂന്ന് വർഷങ്ങളിൽ ക്ലാസ് അദ്ധ്യാപകരായിരുന്ന ഗണിതാദ്ധ്യാപകർ, സലീന ടീച്ചറും, ശൈലജ ടീച്ചറും, ജയൻ മാഷുമായിരുന്നു പ്രിയപ്പെട്ടവർ. മൂന്ന് വർഷവും പ്രിയപ്പെട്ട ഗണിതാദ്ധ്യാപകർ ക്ലാസദ്ധ്യാപകരായിട്ടും ഗണിതത്തോട് തോന്നാത്ത ഇഷ്ടം അറബിയോട് തോന്നിയതിന്റെ കാരണം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അറബി അദ്ധ്യാപകരെയായതും കുഞ്ഞു നാൾ മുതലേ സഫിയ ടീച്ചർ അറബിയെ ഹൃദയത്തിൽ കൊത്തിവെച്ചതുമാകാം.
  എസ്.എസ്.എൽ.സി കഴിഞ്ഞത് മുതൽ റൗളത്തുൽ ഉലൂം അറബിക് കോളേജിലായിരുന്നു പഠനം. ഓർമയിൽ എന്നെന്നും സൂക്ഷിക്കാവുന്ന ധാരാളം കാര്യങ്ങളായിരുന്നു അവിടത്തെ അദ്ധ്യാപകർ പകർന്നു നൽകിയത്.
രണ്ടു വർഷം ക്ലാസദ്ധ്യാപകനായിരുന്ന ഉമൈർ ഖാൻ (UK) സാറും
വിശുദ്ധ ഖുർആനിന്റെ അർത്ഥവ്യാപ്തിയിലേക്ക് ഞങ്ങളെ കൊണ്ടെത്തിക്കുന്ന അലി മദനി (AM) യും
അറബി കവിതകളെപ്പറ്റിയും അതിന്റെ മാധുര്യത്തെപ്പറ്റിയും കൂടുതലറിയാൻ സഹായിച്ച ഉസ്മാൻ ഫാറൂഖി (CK) യും
അറബി സാഹിത്യ ചരിത്രത്തെപ്പറ്റി അഗാതമായി പഠിപ്പിക്കുകയും കെ-ടെറ്റ് പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാവാൻ പ്രചോദനം നൽകുകയും ചെയ്ത അബൂബക്കർ (AB) സാറും ഫർഹാന (FR) ടീച്ചറും,
പഠനത്തോടൊപ്പം തന്നെ സംഘടനാ പ്രവർത്തനം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാമെന്ന് പറയാതെ പഠിപ്പിച്ച് തന്ന, ഒരദ്ധ്യാപകനെന്നതിലുപരി ഒരു സുഹൃത്തിന്റെ പങ്ക് വഹിച്ച പ്രിയ അദ്ധ്യാപകൻ ജംഷീർ (JS) സാറും,
എപ്പോഴും എല്ലാവരോടും സൗമ്യനായി പുഞ്ചിരിയോടെ സംസാരിക്കാൻ മാതൃക കാണിച്ച അബ്ദുൽ അസീസ് (VM) സാറും,
അറിവിന്റെ നിറകുടമായിരുന്ന പണ്ഡിതൻ ഡോ.അബ്ദുറഹ്മാൻ (CA) സാറും,
തമാശയിലൂടെ കാര്യങ്ങൾ ലളിതമായി മനസിലാക്കിത്തന്ന ഇർഷാദ് (IR) സാറും ഷൗക്കത്ത് (SK) സാറും,
കോളേജിൽ നിന്നും പോന്നുവെങ്കിലും ഇന്നും ഇടക്കിടെ ബന്ധം സ്ഥാപിക്കുന്ന പ്രിയ അദ്ധ്യാപകൻ ഇസ്സുദ്ധീൻ (IZ) സാറും,
അതിനെക്കാളുപരി ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് അനിയനെ പോലെ പരിഗണിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയ ഷറഫു സാറും...

ഇവരുടെയെല്ലാം ശിഷ്യത്തവും പ്രാർത്ഥനകളും അനുഭവത്തിൽ നിന്നുള്ള ഉപദേശങ്ങളുമാകാം ഇന്നൊരു അദ്ധ്യാപകനായിരിക്കുമ്പോൾ എനിക്ക് പിന്നിലെ ശക്തികളിൽ പ്രധാനം.

  പ്രിയ അദ്ധ്യാപകർക്കും അദ്ധ്യാപക സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അദ്ധ്യാപക ദിനാശംസകൾ
  ഇനിയും നാളെയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തെ നേരിന്റെ പാതയിൽ നയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ...

പ്രാർത്ഥനയോടെ....

✒ അമീൻ തിരുത്തിയാട്

Wikipedia

Search results