എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, June 11, 2019

നൽകാം നമ്മുടെ ഇമാമുമാർക്ക് സ്ഥാനവും മാനവും...

  പറയാതിരിക്കാൻ നിർവാഹമില്ല.കഴിഞ്ഞ ദിവസം വാട്‌സ് ആപ്പിലെ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു.
"സലഫി മസ്ജിദ് ഇമാംജോലി ഒഴിവ്" തലക്കെട്ടിന് കുഴപ്പമൊന്നുമില്ല. ബാക്കി കാര്യങ്ങൾ (ഇമാമായി വരുന്ന ആൾ പള്ളിയിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ജോലികൾ) കൂടി കണ്ടപ്പോൾ സങ്കടം തോന്നി.
  ഇമാമായി വരാനുള്ള ഒരു നിബസന തന്നെ നല്ല ഖിറാഅത്ത് ഉള്ള ആളായിരിക്കണം എന്നതാണ്. ഇമാമത്ത് നിൽക്കുന്നതിന് പുറമെ അദ്ദേഹം നിർബന്ധമായും പള്ളിയിലെ ടോയ്ലറ്റ് ക്ലീൻ ചെയ്തിരിക്കണം പോലും. ചുരുക്കിപ്പറഞ്ഞാൽ ടോയ്ലെറ്റ് ക്ലീൻ ചെയ്യാനും നല്ല ഖാരിഅ തന്നെ വേണമെന്ന്. എന്തായാലും ഇവർ ഖബർ കുഴിക്കൽ കൂടി ആവശ്യപ്പെട്ടില്ല എന്നത് തന്നെ സമാധാനം.
  ഇമാമെന്ന് പറയുന്നത്, പള്ളിയിൽ വരുന്ന ആളുകൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ആളാണ്, അവിടത്തെ നേതാവാണ്. ആ സ്ഥാനത്തിന്റെ നിലയും വിലയും പവിത്രതയും നാം മനസിലാക്കണം.
  ഇതൊരിക്കലും ഒരു ഇമാമിനെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കേണ്ട പണിയല്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. അല്ലാതെ അയാളെ അതിന് വേണ്ടിയും കൂടി കൂലിക്കാരനായി നിർത്തരുത്.
  തന്റെ കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയാണ് പലരും ഗത്യന്തരമില്ലാതെ തുച്ചമായ ശമ്പളത്തിന് പള്ളിയിൽ ഇമാമത്ത് ജോലി ഏറ്റെടുക്കുന്നത്. അവർക്ക് സമൂഹത്തിൽ തീർച്ചയായും അവരുടെതായ സ്ഥാനം നൽകണം.അതിന്റെതായ വില നൽകണം. അല്ലാതെ അവരെ ശുചീകരണ തൊഴിലാളികളാക്കി മാറ്റരുത്. അവരുടെ സ്ഥാനത്തിനും അതിന്റെതായ മഹത്വമുണ്ട്, പവിത്രതയുണ്ട്. അത് നാം മനസ്സിലാക്കണം.
  ഇനിയൊരിക്കലും ഒരു ഇമാമിനും ഇത്തരം അവസ്ഥയുണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Wednesday, June 5, 2019

ഒരു അദ്ധ്യായന വർഷം കൂടി ആഗതമാവുമ്പോൾ...

  രണ്ട് മാസക്കാലത്തെ വേനലവധിക്ക് ശേഷം വീണ്ടും വിദ്യാലയ ലോകത്തേക്ക് പ്രവേശിക്കുകയാണ്. അറിവിന്റെ അക്ഷയ ഖനികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറെടുക്കുന്ന കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വിജയാശംസകൾ...
  നാം നമ്മുടെ ജീവിതത്തിൽ മുന്നോട്ട് വെക്കുന്ന ഈ കാൽപ്പാട് അത് നമ്മുടെ ജീവിതത്തിൽ ഒരു പുത്തൻ അരുണോദയം തീർക്കാൻ കാരണമായിത്തീരണം. പഠിക്കണം നാം, വീണ്ടും പഠിക്കണം, എന്നിട്ട് നാം പഠിച്ച കാര്യങ്ങളെപ്പറ്റി ചിന്തിക്കണം, എന്നിട്ട് അത് നമ്മുടെ സമൂഹത്തിന് മുന്നിൽ സമർപ്പിക്കണം. നാം പഠിക്കുന്നത് നമുക്ക് മാത്രമല്ല. സമൂഹത്തിന് കൂടി ഗുണം ചെയ്യുന്നതാക്കി മാറ്റാൻ നമുക്ക് സാധിക്കണം. പഠിക്കുന്നതോടൊപ്പം നമ്മുടെ അറിവ് വർദ്ധിപ്പിച്ചു തരാൻ നാം ദൈവത്തോട് പ്രാർത്ഥിക്കുകയും വേണം.
  പഠനത്തിലൂടെ നാം നേടേണ്ടത് വിജ്ഞാനം മാത്രമല്ല. മറിച്ച് നല്ല വ്യക്തിത്വം കൂടിയാണ്. കൂടുതൽ അറിവുള്ളവനെക്കാൾ നല്ല വ്യക്തിത്വമുള്ളവനെയാണ് ആളുകൾ ഇഷ്ടപ്പെടുക. പഠനത്തിൽ മുന്നേറുന്നതോടൊപ്പം നല്ല വ്യക്തിത്വമുണ്ടാക്കാൻ കൂടി പരിശ്രമിക്കുക.
  നാളെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ തയ്യാറെടുക്കുന്ന കൊച്ചു സഹോദരി സഹോദരന്മാർക്കും ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്ന സഹപാഠികൾക്കും കൂട്ടുകാർക്കും സഹോദരങ്ങൾക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നന്മയുടെയും വിജയത്തിന്റെയും ഒരു നല്ല അദ്ധ്യായന വർഷം കൂടി ആശംസിക്കുന്നു.
  വിജയത്തിലേക്കുള്ള നിങ്ങളുടെ പാതയിൽ എന്നും താങ്ങായി, തണലായി നിങ്ങളോടൊപ്പമുണ്ടാക്കുമെന്ന ഉറപ്പോടെ നിങ്ങളുടെ സഹോദരൻ...
    അമീൻ തിരുത്തിയാട്

Tuesday, June 4, 2019


  ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       _*🌙عيد مبــــــــــــــــــــارك🌙*_

تقبّل اللّٰه منّا ومنكم....
അമീൻ തിരുത്തിയാട്

നമുക്ക് വേണം ചില മാറ്റങ്ങൾ...



റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്

  നാഥന്റെ അപാരമായ അനുഗ്രഹം കൊണ്ട് നമുക്ക് ബോണസായി പരിശുദ്ധ റമളാനിൽ ഒരു ദിവസം കൂടി ലഭിച്ചിരിക്കുകയാണ്.
അൽഹംദുലില്ലാഹ്... അധികം ലഭിച്ച ഒരു ദിവസം കൂടി നമുക്ക് നമ്മുടെ റബ്ബിലേക്കടുക്കാം. ഒരു പക്ഷേ അടുത്ത റമളാനിൽ നാം ഉണ്ടാകണം എന്നില്ല.
  ഈ റമളാൻ പിരിഞ്ഞ് പോവുമ്പോൾ നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ ഒക്കെ ഉണ്ടായി തീരണം. ഒരു റമളാൻ നമ്മിലൂടെ കടന്ന് പോയി എന്നറിയിക്കാവുന്ന എന്തെങ്കിലും മാറ്റങ്ങൾ.
  മഹാനായ അബുദ്ദർദാഅ(റ) പറയുന്നതായി നമുക്ക് കാണാം.
قال أبى الدرداء (ر): أوصاني خليلي (صلعم) بثلاثٍ. بصومٍ ثلاثة أيّامٍ من كلّ شهر، والوتر قبل النوم، وركعتي الفجر
" അബിദ്ദർദാഅ(റ) പറയുന്നു: എന്റെ സുഹൃത്ത് പ്രവാചകൻ(സ്വ) മൂന്ന് കാര്യങ്ങൾക്കൊണ്ടെന്നെ വസ്വിയത്ത് ചെയ്തു. ഓരോ മാസവും മൂന്ന് ദിവസത്തെ നോമ്പ്, ഉറക്കത്തിന് മുമ്പുള്ള വിത്റ് നമസ്കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരം എന്നിവയായിരുന്നു ആ കാര്യങ്ങൾ"
  ഇനി നാം നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, കഴിഞ്ഞ ഒരു മാസക്കാലമായി ഈ മൂന്ന് കാര്യങ്ങളും കൃത്യമായി പ്രവർത്തിച്ച് പോരുന്നവരാണ് നാം. എന്ത് കൊണ്ട് നമുക്ക് ഈ കാര്യങ്ങൾ തുടർന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കൂടാ? വിത്റ് നമസ്കാരം റമളാനിൽ മാത്രം നമസ്കരിക്കാനുള്ളതല്ല. സുബ്ഹിയും അതിന് മുമ്പുള്ള രണ്ട് റക്അത്തും റമളാനിൽ മാത്രമുള്ളതല്ല. സുബ്ഹ് നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി നബി (സ്വ) പഠിപ്പിച്ചത് خير من الدنيا وما فيها
എന്നാണ്. അഥവാ ദുനിയാവിനെക്കാളും അതിലുള്ള സകല വസ്തുക്കളെക്കാളും ഉത്തമമാണ് ആ 2 റക്അത്ത്.
  ഇത് പോലെ തന്നെയാണ് നാം അനുഷ്ഠിക്കുന്ന മറ്റ് ആരാധനാ കർമ്മങ്ങൾ, സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ എല്ലാം.. ഒന്നും റമളാനിൽ മാത്രം ചെയ്യേണ്ടതല്ല. സൽപ്രവർത്തനങ്ങളെ ജീവിതത്തിൽ കൂടെ കൂട്ടുക, അവ ജീവിതത്തിന്റെ ഭാഗമാക്കുക.
  കറുപ്പും വെളുപ്പുമാകുന്ന സംഭവങ്ങൾക്കൊണ്ട് നമ്മുടെ ജീവിതമാകുന്ന ആയുസ്സ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങളുണ്ടാകും പ്രയാസങ്ങളുണ്ടാകും. അവയിലൊന്നും തളർന്നു മാറി നിൽക്കരുത്. റബ്ബിലേക്കടുത്ത് കൊണ്ട് എല്ലാം അവനോട് പറഞ്ഞ് അവനിൽ ഭരമേൽപ്പിച്ച് മുന്നോട്ട് പോവുക.
  റമളാൻ വസന്തം ഇവിടെ അവസാനിപ്പിക്കുകയാണ്. പ്രതീക്ഷിച്ചതിലധികം സ്നേഹവും സഹകരണവും സഹായവും പിന്തുണയും അഭിപ്രായ നിർദ്ദേശങ്ങളും പരിഹാസങ്ങളും തന്ന സഹോദരങ്ങളെ, സുഹൃത്തുക്കളെ, ബന്ധുക്കളെ, സഹപാഠികളെ, അദ്ധ്യാപകരെ, നന്ദി....!!!
جزاك اللّٰه بأحسن الجزاء... والحمد للّٰه ربِّ العالمين...
  നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക,
http://wa.me/919207791873

Monday, June 3, 2019

റമളാൻ വിടപറയുമ്പോൾ...


റമളാൻ വസന്തം- 29

അമീൻ തിരുത്തിയാട്

   നമ്മുടെ വീട്ടിലേക്ക് വിരുന്ന് വന്ന ഒരു അതിഥി അൽപ ദിവസം നമ്മുടെ വീട്ടിൽ താമസിച്ച് പിന്നീട് അവിടെ നിന്ന് തിരിച്ച് പോവുമ്പോൾ ആ അതിഥിയെ നാം എപ്രകാരമാണ് സൽകരിച്ചത് എന്നും അതിഥിക്ക് വേണ്ട എല്ലാ സുഖ സൗകര്യങ്ങളും താൻ ലഭ്യമാക്കിയിരുന്നില്ലേ എന്നും നാം നമ്മോട് ചോദിച്ച് നോക്കും. എന്നിട്ട് സ്വയം ആത്മ നിർവൃതിയണഞ്ഞിട്ട് നാം സന്തോഷിക്കും.
  അത്തരത്തിൽ ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന ആ അതിഥിയാകുന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്. അങ്ങനെ സ്വയം വിചാരണ ചെയ്തിട്ട് പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ ഏറ്റവും പാപ്പരായ ആളുകളിൽ ഉൾപ്പെടാത്തവരായി മാറാൻ നമുക്ക് സാധിക്കുമോ എന്ന് നാം കണ്ടെത്തേണ്ടതുണ്ട്.
അതല്ല, ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
  പ്രവാചകൻ(സ്വ) ഒരിക്കൽ മിമ്പറിലേക്ക് കയറുമ്പോൾ അവിടേക്ക് വന്ന ജിബ്രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ ആമീൻ പറഞ്ഞതുമായ പ്രാർത്ഥന നമുക്കറിയാം...
"ഒരു റമളാൻ വന്ന് കിട്ടിയിട്ട് അത് കൊണ്ട് പാപമോചനം നേടി നരകത്തിൽ നിന്നും അകറ്റി നിർത്തപ്പെടാത്തവനെ അല്ലാഹു ശപിക്കട്ടെ, അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കട്ടെ" എന്നതായിരുന്നു ആ പ്രാർത്ഥന.ഈ പ്രാർത്ഥനക്കാണ് നബി (സ്വ) ആമീൻ പറഞ്ഞത്. നമുക്ക് ഈ റമളാൻ കൊണ്ട് മുമ്പ് ചെയ്ത് പോയിട്ടുള്ള മുഴുവൻ പാപങ്ങൾക്കും പാപമോചനം നേടാൻ സാധിച്ചോ? പശ്ചാതപിച്ച് മടങ്ങാൻ സാധിച്ചോ?
  ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെ ആവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌" (16:92)
  അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
  നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യ പ്രദമാകുമോ എന്ന് നാം ആലോചിക്കണം.അവ സ്വീകാര്യ പ്രദമാകുമെങ്കിൽ നാം വിജയിച്ചു. നന്മകൾ നാം വർദ്ധിപ്പിക്കണം, റമളാനിൽ നാം ചെയ്ത് പോരുന്ന ധാരാളം സൽകർമ്മങ്ങളുണ്ട്, അവ റമളാൻ അല്ലാത്തപ്പോഴും നാം പ്രവർത്തിക്കണം.അത്തരം സൽകർമ്മങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.
  അത്തരത്തിൽ ഈ റമളാൻ കൊണ്ട് നാം നേടിയെടുത്ത ചൈതന്യം എന്നെന്നും നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് സാധിക്കണം. അതിന് നാഥൻ നമ്മെ അനുഗഹിക്കുമാറാകട്ടെ,
 അടുത്ത റമളാനിലും ജീവിച്ച് കൊണ്ട് ധാരാളം നന്മകൾ നമ്മുടെ തുലാസിലേക്ക് കൊണ്ട് വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ....
പ്രാർത്ഥനയോടെ....

Sunday, June 2, 2019

വിട്ടുവീഴ്ച ജീവിതത്തിന്റെ ഭാഗമാക്കാം...


റമളാൻ വസന്തം- 28

അമീൻ തിരുത്തിയാട്

  നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉള്ള ഒരു കുടുംബം. അവരുടെ മാതാപിതാക്കൾ മരണപ്പെട്ടു. അവർക്കേകദേശം 9 ഏക്കർ അസ്ഥിയുണ്ട്, ഭൂമിയുണ്ട്. അവരുടെ ഏറ്റവും ഇളയ സഹോദരൻ ജന്മനാ കൈകാലുകൾ തളർന്ന് കിടപ്പിലായ ഒരു മനുഷ്യൻ.
  അങ്ങനെ രക്ഷിതാക്കളുടെ മരണശേഷം ഈ മക്കൾ സമ്പത്ത് മുഴുവൻ ഓഹരിയായി വീതിക്കുവാൻ, അനന്തരാവകാശമായി വീതിക്കാൻ ഒരുമിച്ച് കൂടി.എന്നാൽ കൈ കാലുകൾ തളർന്ന് കിടക്കുന്ന ഇളയ സഹോദരന് ഇതിലൊന്നും പങ്ക് കൊള്ളാൻ കഴിഞ്ഞില്ല.
  അങ്ങനെ സ്ഥലമെല്ലാം വീതിച്ച് കഴിഞ്ഞപ്പോൾ ഈ ഇളയ സഹോദരന് ആകെ ലഭിച്ചത് മൊട്ടക്കുന്ന് എന്ന് വിളിക്കാവുന്ന വലിയ ഒരു മലയും അൽപം കുറച്ച് പറമ്പും മാത്രം. അതിന് കാരണമായിക്കൊണ്ട് മറ്റ് സഹോദരങ്ങൾ പറഞ്ഞത്, ഞങ്ങളെ ആശ്രയിച്ചാണ് നീ ജീവിച്ചത്. ഇനിയും ഞങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും എന്ന്. വിശാലമനസ്കയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട് സഹിക്കാനും ക്ഷമിക്കാനും പറഞ്ഞു. അദ്ദേഹം തിരിച്ച് തന്റെ ഭാര്യയോടും പറഞ്ഞു." ആരോടും വെറുപ്പ് വേണ്ട, നമുക്ക് വിട്ട് വീഴ്ച ചെയ്യാം"...  അങ്ങനെ അവർ രണ്ട് പേരും വിട്ട് വീഴ്ച ചെയ്തു.തന്റെ സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കാനും കുടുംബ ബന്ധം മുറിക്കുവാനുമുള്ള അവസരമുണ്ടായിട്ടും അതൊന്നും ചെയ്യാതെ അദ്ദേഹം വിട്ടുവീഴ്ച ചെയ്തു.
  ഒൻപത് വർഷങ്ങൾക്ക് ശേഷം ഇന്ന് അദ്ദേഹത്തിന്റെ ആ ഭൂമിയിൽ വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന് വീതിച്ച് നൽകിയ മലകളിൽ പാറമടകൾ, കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ ഒരാൾ അമേരിക്കയിൽ ഉന്നതമായ നിലവാരത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. എങ്ങനെ അദ്ദേഹത്തിന് ഇതെല്ലാം കിട്ടി? അദ്ദേഹത്തിന്റെ വിട്ട് വീഴ്ചക്ക് അല്ലാഹു നൽകിയ പ്രതിഫലമായിരിക്കാം.
  വിട്ട് വീഴ്ച എന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഒരു കർമ്മമാണ്. വിട്ട് വീഴ്ച എന്നതിന് അറബിയിൽ ഉപയോഗിക്കുന്ന ഒരു പദമാണ് عفوّ എന്നത്. അഥവാ പൂർണമായി പ്രതികരിക്കാൻ കഴിയുന്ന സന്ദർഭത്തിൽ വിട്ട് വീഴ്ച നൽകുക എന്നത്.
അതാണ് നമ്മളല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത്.
اللهمّ إنّك عفو تحبّ العفو فاعف عنّي....
  വിട്ട് വീഴ്ച്ച എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്.കാരണം അതിന്റെ പ്രതിഫലം അത്രമേൽ മഹത്വരമാണ്. വിട്ട് വീഴ്ച ചെയ്യുന്നവന് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നൽകും.
فمن عاف وأصلح، فأجره على الله
  നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആളുകളുമായി നാം ഇടപഴകേണ്ടി വരും, പലരുമായി സംവദിക്കേണ്ടി വരും, കുടുംബക്കാരും സുഹൃത്തുക്കളും സഹപാഠികളുമടക്കം പലരിൽ നിന്നും നമുക്കിഷ്ടമില്ലാത്ത പലതും കേൾക്കേണ്ടി വരും, അനുഭവിക്കേണ്ടി വരും. അവിടെയെല്ലാം നാം വിട്ട് വീഴ്ച കാണിക്കണം, അങ്ങിനെയെങ്കിൽ മുമ്പ് സൂചിപ്പിച്ച ആ ഇളയ സഹോദരന് ലഭിച്ച പോലെ പല അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നമുക്കും ലഭിക്കും. അതല്ലേ പ്രവാചകൻ(സ്വ)ക്കും ലഭിച്ചത്.
  ഹുദൈബിയാ സന്ധിയിൽ തന്റെ സ്വഹാബികളുടെ എതിർപ്പുകൾ വകവെക്കാതെ പ്രവാചകൻ(സ്വ) കാണിച്ച വിട്ട് വീഴ്ചയുടെ ഫലമായിട്ടാണ് അന്ന് 1500 ആളുകളുണ്ടായിരുന്ന സ്ഥാനത്ത് നാല് വർഷങ്ങൾക്ക് ശേഷം ഏകദേശം പതിനായിരത്തോളം ആളുകളായി വർദ്ധിച്ചത്. അതാണ് വിട്ടുവീഴ്ചയുടെ ശക്തി.
  മഹാനായ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) യും അബീദ്ദർദാഅ (റ)വുമൊക്കെ പറയുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും, "നിങ്ങളുടെ ബുദ്ധിക്കും വാക്കിനും ശക്തിയും നിങ്ങൾക്ക് ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്കുള്ള മാറ്റവും വേണമെങ്കിൽ നിങ്ങൾ വിട്ട് വീഴ്ച ശീലമാക്കുക"
  പ്രവാചകൻ(സ്വ) തന്റെ സ്വഹാബാക്കളോട് ഓരോ എഴുപത് തവണയും വിട്ടുവീഴ്ച നൽകണമെന്ന് പറഞ്ഞിരുന്നു. കാരണം നമുക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകിയ അല്ലാഹു നമുക്ക് വിട്ടുവീഴ്ച നൽകുമെങ്കിൽ നമുക്ക് ജനങ്ങളിൽ നിന്നുണ്ടായ പ്രയാസങ്ങളുടെ പേരിൽ അവർക്ക് വിട്ടുവീഴ്ച നൽകാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
  വിട്ടുവീഴ്ച എന്നത് ഒരിക്കലും ഒരാളിൽ നിന്നും ഒന്നും കുറക്കുകയില്ല. ഓരോരുത്തരുടെയും പദവി കൂട്ടുകയേയുള്ളൂ... അത് കൊണ്ട് തന്നെ നമുക്കിടയിൽ വിഭാഗീയത വേണ്ട, മറ്റ് പ്രശ്നങ്ങളൊന്നും വേണ്ട. നമ്മുടെ സുഹൃത്തുക്കളിൽ നിന്ന്, ബന്ധുക്കളിൽ നിന്ന് നമുക്ക് സംഭവിച്ച് പോയ പ്രയാസങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാം... വിട്ടുവീഴ്ച എന്നത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം... നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...

Saturday, June 1, 2019

സമയമെന്ന അമൂല്യ നിധി...

റമളാൻ വസന്തം- 27

അമീൻ തിരുത്തിയാട്

  സമയം, അല്ലാഹു നമുക്ക് നൽകിയ വലിയൊരു അനുഗ്രഹം. നമ്മുടെ സമയം വളരെ വിലപ്പെട്ടതാണ്. നമുക്ക് പാഴാക്കാൻ ഒരു സെക്കന്റ് പോലുമില്ല. നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ സാധിക്കാത്ത അമൂല്യ നിധിയാണത്. കയ്യിൽ നിന്നും വഴുതി വീഴുന്ന സ്വർണ മത്സ്യങ്ങളാണ് ഓരോ നിമിഷവും. ഓരോ നിമിഷത്തിനും അതിന്റെതായ മൂല്യമുണ്ട്. അതറിഞ്ഞ് കൊണ്ട് പ്രവർത്തിക്കുക.
   ഓരോ ദിവസവും നമ്മിൽ നിന്ന് കഴിഞ്ഞു പോകുമ്പോൾ നമ്മുടെ മരണത്തിലേക്കുള്ള ദൂരം കുറയുകയാണ്. നാമതിലേക്ക് അടുക്കുകയാണ്.
  ഒരു മനുഷ്യനും അല്ലാഹുവിന്റെ കോടതിയിൽ നിന്നും തന്റെ ആയുഷ്കാലത്തെ താൻ എപ്രകാരം ഉപയോഗപ്രദമാക്കി, അതിനെ എങ്ങനെ ചെലവഴിച്ചു എന്ന് കൃത്യമായി ഉത്തരം പറയാതെ അവന്റെ കാലുകളെ മുന്നോട്ട് ചലിപ്പിക്കാൻ സാധ്യമല്ല.
  നമുക്ക് നമ്മുടെ ജീവിതത്തിൽ ധാരാളം ഒഴിവ് സമയം ലഭിക്കുന്നുണ്ട്. ഈ സമയത്തെ നാം എപ്രകാരമാണ് ഉപയോഗപ്പെടുത്തുന്നത്‌? പ്രവാചകൻ(സ്വ) ഒരിക്കൽ പറഞ്ഞു: "ജനങ്ങൾ ഏറ്റവും കൂടുതൽ വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാണുള്ളത്, അതത്രെ ആരോഗ്യവും ഒഴിവ് സമയവും."
  നമുക്ക് ലഭിക്കുന്ന ഒഴിവ് സമയം കൊണ്ട് പരീക്ഷിക്കപ്പെടുന്നവരായി നാം മാറരുത്. നാഥൻ അനുഗ്രഹിക്കട്ടെ.

Wikipedia

Search results