എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, April 22, 2019

പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാം ഓർക്കേണ്ടത്...


  ഇന്ത്യ എന്ന മഹാരാജ്യം പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇപ്പോഴുള്ളത്. ഈ തെരഞ്ഞെടുപ്പിൽ വിവേകപൂർവ്വം പ്രവർത്തിച്ചില്ലായെങ്കിൽ വോട്ട് ചെയ്തില്ലായെങ്കിൽ നാളെ നാം ദുഃഖിക്കേണ്ടി വരും. ഓരോ തെരഞ്ഞെടുപ്പുകളും നമുക്കുള്ള അവസരങ്ങളാണ്. ഏറ്റവും നല്ലതിനെ മാത്രം തെരഞ്ഞെടുക്കുക.
  ഒന്നോർക്കുക, ഈ തെരഞ്ഞെടുപ്പ് ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. കേരളത്തിനല്ല. മത സൗഹാർദ്ദത്തോടെ നാം ജനിച്ചു വളർന്ന നമ്മുടെ മണ്ണിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടാനും നമുക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ നാം വിവേകപൂർവ്വം വിനിയോഗിക്കണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് ഒരിക്കലും പാഴാക്കരുത്.
  പോളിങ് സ്‌റ്റേഷനിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ ദൃഢമായ പ്രതിജ്ഞയുണ്ടാകണം മനസ്സിൽ. ഈ തെരഞ്ഞെടുപ്പോട് കൂടി ഭാരതത്തെ മത സൗഹാർദ്ദം കൂട്ടിയിണക്കപ്പെട്ട രാജ്യമായി നമുക്ക് മാറ്റാൻ കഴിയണം.
  ഭക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിനെയും അഖ്ലാക്കിനെയും നാം ഓർക്കണം. പ്രിയ സഹോദരി, പൊന്നുമോൾ കാശ്മീരിലെ ആസിഫയെ നാം ഓർക്കണം. വിശ്വാസ സംരക്ഷണത്തിനും ഫാസിസത്തിനെതിരെയും പോരാടിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെയും ഗോവിന്ദ പാൻസാരെയെയും പെരുമാൾ മുരുകനെയും നാമോർക്കണം, ഫൈസലിനെയും റിയാസ് മൗലവിയെയും ഓർക്കണം, നോട്ട് മാറാൻ വരി നിന്ന് തളർന്നു വീണവരെയും മരണപ്പെട്ടവരെയും ഓർക്കണം... കടക്കെണിയിലകപ്പെട്ട് ജീവിതം സ്വയം അവസാനിപ്പിച്ച പട്ടിണി പാവങ്ങളായ കർഷകരെയോർക്കണം. ഇതിനെല്ലാമിടയിൽ കോർപ്പറേറ്റ് ഭീമന്മാരായ മുതലാളിമാരെയും ഓർക്കണം...
  ശുഭപ്രതീക്ഷയോടെ പുറപ്പെടുക. ആത്മവിശ്വാസത്തോടെ പുറപ്പെടുക... നമുക്ക് തിരിച്ചെടുക്കാം... നമ്മുടെ ഇന്ത്യയെ... സ്നേഹവും സൗഹാർദ്ദവും സഹവർത്തിത്വവും സഹിഷ്ണുതയും നിലകൊള്ളുന്ന നല്ലൊരു ഇന്ത്യയെ...
ശുഭ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ...

   അമീൻ തിരുത്തിയാട് 
ഇന്ന് വിവേകത്തോടെ പ്രവർത്തിക്കുക... 
അല്ലായെങ്കിൽ നാളെ ദുഃഖിക്കേണ്ടി വരും.. 

Saturday, April 20, 2019

രണ്ടു മഹാ മനീഷികൾ പടിയിറങ്ങുമ്പോൾ....

ഓർമവെച്ച നാൾ മുതൽ തന്നെ റൗളത്തിന്റെ വരാന്തകളിലൂടെ ഓടി നടക്കുമ്പോൾ സുപരിചിതമായ 2 മുഖങ്ങളായിരുന്നു MP യുടെതും VM ന്റെതും. അന്ന് മുതൽ ഇന്ന് വരെ പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഇരുവരെയും കണ്ടുമുട്ടിയിട്ടില്ല.
  കാലം കുറെ മുന്നോട്ട് പാഞ്ഞു. പതിനാറാമത്തെ വയസ്സിൽ റൗളത്തിന്റെ വിദ്യാർത്ഥിയായി പ്രിലിമിനറിക്ക് ചേർന്ന്, ആദ്യ ദിവസം ക്ലാസ്സിലേക്ക് കയറിച്ചെന്നു. പുതിയ പ്രതീക്ഷകളുമായി കയറിച്ചെന്ന ക്ലാസ് മുറിയിലേക്ക് ക്ലാസദ്ധ്യാപകനെക്കാൾ മുമ്പേ കടന്ന് വന്നത്, ആ മഹാ സ്ഥാപനത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്ന ബഹുമാന്യ പ്രിൻസിപ്പൽ, മുസ്തഫാ ഫാറൂഖി ആയിരുന്നു. എന്നിട്ട് അന്ന് ആ പഴയ ക്ലാസ് മുറിയുടെ ചുമരിൽ ഒട്ടിച്ച് വെച്ചിരുന്ന ഒരു കടലാസ് തുണ്ടിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അദ്ദേഹം ഞങ്ങളോടത് വായിക്കാൻ പറഞ്ഞു. അതിപ്രകാരമായിരുന്നു.
قل خير ، أو اسمت
(Say good, or Please be Silent) റൗളത്തിൽ നിന്നും പഠിച്ച ആദ്യ പാഠം...
  പിന്നീടദ്ദേഹം റൗളത്തുൽ ഉലൂം എന്ന ആ മഹാ സ്ഥാപനത്തിന്റെ വശ്യമനോഹാരിതയെപ്പറ്റി ഞങ്ങളോട് വിവരിച്ചു. ഇതൊരു വിജ്ഞാനത്തിന്റെ പൂന്തോപ്പാണെന്നും ഇതിൽ നിന്നും നിങ്ങൾക്ക് ധാരാളമായിക്കൊണ്ട് വിജ്ഞാനമാകുന്ന തേൻ നുകരാം എന്നും അദ്ദേഹം ഞങ്ങളെ ഓർമപ്പെടുത്തി. കാലം മുന്നോട്ട് നീങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ പൊരുളറിഞ്ഞത്. പിന്നീടങ്ങോട്ട് അദ്ദേഹത്തോടൊപ്പം പല സന്ദർഭങ്ങളിലും സമയം ചിലവഴിക്കുകയുണ്ടായി.
  അബ്ദുൽ അസീസ് (VM) സാറുമായുള്ള ബന്ധം തുടങ്ങുന്നത് ഡിഗ്രി ഒന്നാം വർഷം മുതലാണ്. അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു ഗാംഭീര്യമുണ്ടാകാറുണ്ട് എങ്കിലും, ആ സംസാരങ്ങളെല്ലാം നർമ്മം നിറഞ്ഞതായിരുന്നു. ഒറ്റ നോട്ടത്തിൽ ഭാരമായി തോന്നിയിരുന്ന "ഫിഖ്ഹു സുന്ന" എന്ന പാഠപുസ്തകത്തെ വളരെ നിസാരമായിക്കൊണ്ട് ഇടക്ക് തമാശകൾ പറഞ്ഞ് ഞങ്ങൾക്ക് മനസ്സിലാക്കിത്തന്ന പ്രിയ അദ്ധ്യാപകൻ, ഇടക്കിടക്ക് أنتم العلماء എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളെ ഉയർത്തിക്കൊണ്ടു വന്നിരുന്ന അദ്ധ്യാപകൻ. വിട പറയുന്ന അവസാന ദിനങ്ങളായത് കൊണ്ടാകാം, കൃത്യസമയത്ത് തന്നെ വളരെയധികം തയ്യാറായിക്കൊണ്ട് അദ്ദേഹം ക്ലാസ്സിലേക്ക് കടന്ന് വന്നിരുന്നത്. എങ്കിലും ഞങ്ങളോർക്കുന്നു, ഞങ്ങളെ അത്ഭുതപ്പെടുത്തിയ ആ ദിവസം..എന്നും ഒരു മണിക്കൂർ പൂർണമായും ക്ലാസെടുത്തിരുന്ന സർ, ആ ദിവസം ഏകദേശം 5 മിനിറ്റ്കൾ ബാക്കി വെച്ച് ക്ലാസ് നിർത്തിയത്.. ശരിക്കും ഞങ്ങൾ അത്ഭുതപ്പെട്ടു പോയ ദിവസം... അന്ന് പലരും ചോദിച്ചു: "VM ന്നിതെന്തു പറ്റി??"
  അവസാന ആഴ്ചയിലെ ക്ലാസ്സിൽ പ്രിയ അദ്ധ്യാപകൻ VM സർ ഞങ്ങൾക്ക് തന്ന ഒരു വാക്ക്, ഞാനോർക്കുകയാണ്... "നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം... ഞാൻ നിങ്ങളുടെ സംശയങ്ങൾ തീർത്തു തരും" ഈ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം, അദ്ദേഹത്തിന് അധ്യപന കലയോടുള്ള ഇഷ്ടം അവസാനിച്ചിട്ടില്ല എന്ന്... അതായിരുന്നു VM സാർ, ഏവരാലും അംഗീകരിക്കപ്പെടുന്ന സൗമ്യനായ തലയെടുപ്പുള്ള ഒരാൾ...
  ഇന്നിന്റെ ദിവസം റൗളയും അതിന്റെ പരിസര പ്രദേശങ്ങളും അഗാധമായ ദുഃഖത്തിലാണ്. റൗളയിൽ പഠിച്ച് അവിടെ വളർന്ന് അവിടെ തന്നെ ജീവിച്ച രണ്ടു മഹാമനീഷികൾ, അവർ അവരുടെ അദ്ധ്യാപന കലയോട്, അവരുടെ സ്ഥാപനത്തോട് താൽകാലികമായി വിട പറയുകയാണ്...
നാഥൻ അവരുടെ ശിഷ്ട കാലത്തെ വിശ്രമ ജീവിതം മനോഹരമാക്കിക്കൊടുക്കട്ടെ........

Friday, April 19, 2019

Wikipedia

Search results